ഇന്ത്യക്കാർ അജ്ഞാത നമ്പരിൽനിന്നുള്ള കോൾ എടുക്കരുത്; അഭ്യർഥനയുമായി ടെലിക്കോം മന്ത്രിയും
ഇന്ത്യക്കാർ അജ്ഞാത നമ്പറുകളിൽനിന്നുള്ള മൊബൈൽ ഫോൺ കോളുകൾ എടുക്കരുതെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര ടെലിക്കോം മന്ത്രിതന്നെ രംഗത്ത്. അടുത്തിടെയായി ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര നമ്പരുകളിൽനിന്നുള്ള സ്പാം കോളുകളുടെ ശല്യവും കഴിഞ്ഞ മാസം മുതൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകളിലേക്കും ഇപ്പോൾ സൈബർ ക്രിമിനലുകൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തിൽ സ്പാം കോളുകളും സൈബർ തട്ടിപ്പുകളും സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് രാജ്യത്തുടനീളമുള്ളവർ അജ്ഞാത നമ്പറുകളിൽനിന്നുള്ള മൊബൈൽ ഫോൺ കോളുകൾക്ക് മറുപടി നൽകുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചത്.

"ആളുകൾ ഒരിക്കലും അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുത്. അവർ തിരിച്ചറിയുന്ന നമ്പറുകളിൽ നിന്നുള്ള ( ടെലിഫോൺ/ മൊബൈൽ ) കോളുകളോട് മാത്രം പ്രതികരിക്കണമെന്ന് ഞാൻ ഓരോ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു," എന്ന് ടെലിക്കോം മന്ത്രി പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
എല്ലാ അജ്ഞാത കോളുകളും സ്‌കാം കോളുകളിൽ ഉൾപ്പെടണമെന്നില്ല. കോളർമാർ തിരിച്ചറിയൽ സന്ദേശം അയച്ചാൽ മാത്രമേ വ്യക്തികൾ അജ്ഞാത നമ്പറുകളോട് പ്രതികരിക്കാവൂ എന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾ നേരിടാൻ ടെലിക്കോം മന്ത്രാലയം കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

കഴിഞ്ഞ മാസം വ്യാപകമായ തോതിൽ ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അന്താരാഷ്ട്ര നമ്പരുകളിൽനിന്ന് സ്പാം കോളുകൾ എത്തിയിരുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുകയും വാട്സ്ആപ്പിനോട് ഉൾപ്പെടെ വിശദീകരണം തേടുമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും ഇപ്പോഴും പ്രശ്നത്തിൽ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. നിരവധി പേർക്ക് ദിവസവും 4-5 സ്പാം കോളുകൾ വരെ ലഭിക്കുന്നുണ്ട്.
അതേസമയം, സ്പാം കോളുകളും സൈബർ തട്ടിപ്പുകളും നേരിടാൻ ടെലിക്കോം മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നുണ്ട് എന്നാണ് അശ്വിനി വൈഷ്ണവ് പറയുന്നത്. മന്ത്രാലയം അടുത്തിടെ അവതരിപ്പിച്ച 'സഞ്ചാർ സാഥി' പോർട്ടൽ വൈഷ്ണവ് ഊന്നിപ്പറഞ്ഞു. 40 ലക്ഷത്തിലധികം തെറ്റായ സിം കാർഡുകളും 41,000 അനധികൃത "പോയിന്റ് ഓഫ് സെയിൽ" ഏജന്റുമാരെയും സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി അദ്ദേഹം വെളിപ്പെടുത്തി.
സഞ്ചാർ സാഥി: ഓൺലൈൻ ടെലിക്കോം തട്ടിപ്പുകൾ തടയാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പോർട്ടലാണ് സഞ്ചാർ സാഥി. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകളിലെ ഡാറ്റ സംരക്ഷിക്കുന്നതിനും അവ കണ്ടെത്തുന്നതിനും സഹായിക്കുന്ന നിരവധി ഫീച്ചറുകൾ സഞ്ചാർ സാഥി പോർട്ടലിൽ ഉണ്ട്.
നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണിൽ പുതിയ സിം കാർഡുകൾ ഇട്ട് ഉപയോഗിക്കുന്നത് തടയാനും അവയെ ട്രാക്ക് ചെയ്യാനും പോർട്ടലിന് കഴിയും. പോർട്ടലിന്റെ ശേഷി കൂടുതൽ മെച്ചപ്പെടുത്താൻ മൂന്ന് പുതിയ പരിഷ്കാരങ്ങൾക്കൂടി നടപ്പിലാക്കിയിട്ടുണ്ട്. കേന്ദ്രീകൃത ഐഡന്റിറ്റി ഡിവൈസുകൾ, കെവൈസി ഡോക്യുമെന്റ് ലിങ്കേജ്, Astr സിസ്റ്റം എന്നിവയാണ് അവ.
കേന്ദ്രീകൃത ഐഡന്റിറ്റി ഉപകരണം( Centralised identity equipment): സഞ്ചാർ സാഥി പോർട്ടലിലെ പരിഷ്കരിച്ച ഈ ഫീച്ചർ ഫോൺ നമ്പരുകൾ തിരിച്ചറിയാൻ ഒരു കേന്ദ്രീകൃത ഐഡന്റിറ്റി ഉപകരണം വാഗ്ദാനം ചെയ്യുന്നു. ഒരു ഫോൺ നഷ്‌ടപ്പെട്ടാൽ, ഉപയോക്താവിന് ഫോൺ നമ്പർ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും അത് ദുരുപയോഗം ചെയ്യുന്നത് തടയാൻ പോലീസിനോട് ആവശ്യപ്പെടാനും കഴിയും.
കെവൈസി ഡോക്യുമെന്റ് ലിങ്കേജ്: ഈ ഫീച്ചർ ആളുകളെ അവരുടെ കെവൈസി (Know Your Customer) ഡോക്യുമെന്റുകളിലേക്ക് ഫോൺ നമ്പറുകൾ ലിങ്ക് ചെയ്ത് സുരക്ഷിതരാക്കുന്നു. ഒരു വ്യക്തിയുടെ പേരിൽ എടുക്കുന്ന കണക്ഷനുകൾ ഒരു എഐ അൽഗോരിതം ഉപയോഗിച്ച് രാജ്യവ്യാപകമായി നിരീക്ഷിക്കാനും പരിശോധിക്കാനും കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ടാണ് ഈ ഫീച്ചർ സുരക്ഷനൽകുകയും അഴിമതി തടയുകയും ചെയ്യുക.

Astr സിസ്റ്റം: Astr (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫേഷ്യൽ റെക്കഗ്‌നിഷൻ) എന്നറിയപ്പെടുന്ന സംവിധാനം തട്ടിപ്പുകൾ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഒന്നിലധികം ഫോൺ കണക്ഷനുകൾ വാങ്ങുന്നതിന് മറ്റൊരാളുടെ ഐഡന്റിറ്റി ഉപയോഗിക്കുന്നതോ വ്യത്യസ്ത ഫോട്ടോകൾ സമർപ്പിക്കുന്നതോ ആയ സാഹചര്യങ്ങൾ തിരിച്ചറിയാൻ ഈ എഐ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.
അതിനിടെ ഉപയോക്താക്കൾ നേരിടുന്ന സ്പാം കോൾ തട്ടിപ്പുകൾക്കും മറ്റ് തട്ടിപ്പുകൾക്കും പരിഹാരം ഉണ്ടാക്കണമെന്ന് കേന്ദ്ര സർക്കാർ വീണ്ടും വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടു. ടെലിക്കോം മന്ത്രാലയത്തിന്റെ നിർദേശത്തിനുള്ള മറുപടിയായി, ഇതുവരെ 36 ലക്ഷം മൊബൈൽ കണക്ഷനുകൾ ബ്ലോക്ക് ചെയ്തുകൊണ്ട് നടപടി സ്വീകരിച്ചതായി മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് അറിയിച്ചു.


Click it and Unblock the Notifications