ഇനി ആരും ബിഎസ്എൻഎൽ ഉപേക്ഷിക്കില്ല, നവംബറോടെ എല്ലാം ശരിയാകും!
ബിഎസ്എൻഎൽ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും ഈ വർഷത്തോടെ അവസാനിക്കുമെന്നും ഒക്ടോബർ- നവംബർ മാസം മുതൽ ആരും ബിഎസ്എൻഎൽ ഉപേക്ഷിച്ച് മറ്റ് ടെലിക്കോം കമ്പനികളിലേക്ക് പോകില്ലെന്നും ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. വരിക്കാരുടെ എണ്ണം കുറയുന്നത് അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊണ്ടതായും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ബിഎസ്എൻഎൽ നവീകരണത്തിനായി 89,047 കോടിയുടെ മൂന്നാമത്തെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച മന്ത്രി, അടുത്ത വർഷം സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർക്ക് കടുത്ത മത്സരം നൽകാൻ ബിഎസ്എൻഎൽ എത്തുമെന്ന് എടുത്തുപറഞ്ഞു. 4ജി, 5ജി എന്നീ സേവനങ്ങൾ പൂർണ്ണതോതിൽ ആരംഭിക്കുന്നതോടുകൂടി വരിക്കാരെ നഷ്ടപ്പെടുന്ന പ്രശ്നത്തിൽനിന്ന് ബിഎസ്എൻഎൽ തലയൂരുമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ നിലവിൽ കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. വരിക്കാർ മറ്റ് കമ്പനികളിലേക്ക് കൊഴിഞ്ഞുപോകുന്നു എന്നതാണ് ബിഎസ്എൻഎൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് അവസാനിപ്പിക്കാനും ബിഎസ്എൻഎൽ സേവനങ്ങൾ തുടർന്നും ഉപയോഗിക്കാൻ വരിക്കാരെ പ്രലോഭിപ്പിക്കാനും കമ്പനി തയാറെടുക്കുകയാണ്. 4ജി, 5ജി സേവനങ്ങളിലൂടെ അതിന് സാധിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.
നിലവിൽ ബിഎസ്എൻഎല്ലിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളിൽ ഒന്നാണെങ്കിലും ഏറ്റവും പിന്നിലാണ് ബിഎസ്എൻഎല്ലിന്റെ സ്ഥാനം. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കനുസരിച്ച്, 2023 മാർച്ച് വരെ 103.68 ദശലക്ഷം വരിക്കാരുള്ള മൊബൈൽ സെഗ്‌മെന്റിൽ 9.27 ശതമാനം വിപണി വിഹിതം മാത്രമാണ് ബിഎസ്എൻഎല്ലിനുള്ളത്.

ബിഎസ്എൻഎല്ലിന്റെ എതിരാളികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ 90.73 ശതമാനം വിപണി വിഹിതം കൈയടക്കി. മറ്റു ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ അടങ്ങുന്ന റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ നെറ്റ്വർക്കിലെ തകരാർ മൂലവും ഡാറ്റ വേഗതക്കുറവുമൂലവും ഈ പ്ലാനുകൾ പലർക്കും ഉപയോഗിക്കാൻ ആകുന്നില്ല.
മറ്റ് മൂന്ന് കമ്പനികളിൽ ജിയോയും എയർടെലും ഇപ്പോൾ 5ജി സേവനങ്ങൾ നൽകുന്ന നിലയിലേക്ക് വളർന്നു. 5ജി ഇല്ലെങ്കിലും 4ജിയുമായി വിഐയും പിടിച്ചുനിൽക്കുന്നു. എന്നാൽ ബിഎസ്എൻഎല്ലിന് രാജ്യവ്യാപകമായി 4ജി സേവനങ്ങൾ ആരംഭിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതാണ് ബിഎസ്എൻഎല്ലിന്റെ പ്രധാന പോരായ്മ. ഈ കുറവ് പരിഹരിക്കാനുള്ള ഊർജിത ശ്രമങ്ങൾ നടക്കുകയാണ്.
അധികം വൈകാതെ 4ജി സേവനങ്ങളും തൊട്ടുപിന്നാലെ 5ജിയും അവതരിപ്പിക്കും എന്നാണ് ബിഎസ്എൻഎൽ വ്യക്തമാക്കുന്നത്. ഈ പുനരുജ്ജീവനത്തിനായാണ് 89,047 കോടിയുടെ മൂന്നാമത്തെ ദുരിതാശ്വാസ പാക്കേജും കേന്ദ്രം ബിഎസ്എൻല്ലിന് അനുവദിച്ചിരിക്കുന്നത്. 200 സൈറ്റുകളിൽ ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്കിന്റെ വിന്യാസം ആരംഭിച്ചതായി മന്ത്രി വെളിപ്പെടുത്തി, മൂന്നുമാസത്തെ ട്രയൽ പിരീഡിന് ശേഷം പ്രതിദിനം ശരാശരി 200 സൈറ്റുകൾ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

2023 മാർച്ചിൽ മാത്രം 50,000 വരിക്കാരുടെ നഷ്ടമാണ് ബിഎസ്എൻഎല്ലിന് ഉണ്ടായത്. വയർലൈൻ വിഭാഗത്തിലും സ്ഥിതി വ്യത്യസ്തമല്ല, 2023 മാർച്ച് വരെ 25 ശതമാനം വിപണി വിഹിതവുമായി ബിഎസ്എൻഎൽ മൂന്നാം സ്ഥാനത്താണ്. എന്നാൽ ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ബിഎസ്എൻഎൽ നില മെച്ചപ്പെടുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
"ബിഎസ്എൻഎൽ ഓരോ മാസവും ഒരു ലക്ഷത്തിലധികം പുതിയ കണക്ഷനുകൾ നൽകുന്നു. 2023 മെയ് മാസത്തിൽ ബിഎസ്എൻഎല്ലിന്റെ മൊത്തം ഹോം ഫൈബർ വരിക്കാരുടെ എണ്ണം 30.88 ലക്ഷമാണ്" എന്ന് പ്രസ്താവിച്ചുകൊണ്ട് ബിഎസ്എൻഎല്ലിന്റെ പുനരുജ്ജീവന ശ്രമങ്ങളെ വൈഷ്ണവ് എടുത്തുകാട്ടി. കൂടാതെ സഹോദര സ്ഥാപനമായ എംടിഎൻഎല്ലിന്റെ പ്രവർത്തനങ്ങളും ബിഎസ്എൻഎൽ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്.
കനത്ത നഷ്ടത്തെ തുടർന്ന് എംടിഎൻഎൽ അടച്ചുപൂട്ടാനാണ് തീരുമാനം. തുടർന്ന് ഡൽഹിയിലെയും മുംബൈയിലെയും എംടിഎൻഎല്ലിന്റെ പ്രവർത്തനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കും. അടുത്ത വർഷത്തിനുള്ളിൽ ഈ മേഖലകളിൽ 4ജി, 5ജി സേവനങ്ങൾ അവതരിപ്പിക്കാനും ബിഎസ്എൻഎൽ തയാറെടുക്കുകയാണ്. ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പികെ പുർവാറും ബിഎസ്എൻഎല്ലിന്റെ പദ്ധതികളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


Click it and Unblock the Notifications








