കേന്ദ്രത്തിനും ചെറിയ ആവശമൊക്കെ കാണുന്നു! BSNL 4G എത്താൻ ഇനി വേഗം കൂടും; പുതിയ നീക്കം ഇതാ
ഇപ്പോഴെത്തും എന്ന് പറയാൻ തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) 4ജി സേവനങ്ങൾ ഇനിയും ബഹുഭൂരിപക്ഷം പേർക്കും ലഭ്യമാകാൻ തുടങ്ങിയിട്ടില്ല. എന്നാലിപ്പോൾ 4ജി കാത്തിരിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് പ്രതീക്ഷ പകരുന്ന പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ പുരോഗതി നിരീക്ഷിക്കാൻ ടെലിക്കോം മന്ത്രാലയം പെർഫോമൻസ് മോണിറ്ററിംഗ് യൂണിറ്റ് (PMU) രൂപീകരിക്കും. കേന്ദ്ര ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ മോണിറ്ററിങ് യൂണിറ്റിൽ BSNL, TCS, C-DoT, തേജസ് എന്നിവർ ഉണ്ടാകും.
ഈ വർഷം മാർച്ചിൽ ബിഎസ്എൻഎൽ വലിയൊരു തിരിച്ചടി നേരിട്ടിരുന്നു. വരിക്കാരുടെ കൊഴിഞ്ഞുപോക്കിൽ വൻ വർധനവ് രേഖപ്പെടുത്തിയതായിരുന്നു ആ തിരിച്ചടി. മാർച്ചിലെ ട്രായിയുടെ കണക്കുകൾ കണ്ട് ഞെട്ടിയ ബിഎസ്എൻഎൽ അധികൃതർ 4ജി നടപടികൾ വേഗത്തിലാക്കും എന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ബിഎസ്എൻഎൽ 4ജി രാജ്യത്തെ വിവിധ ടെലിക്കോം സർക്കികളുകളിൽ വ്യാപിപ്പിച്ച് വരികയാണ്.

എന്നാൽ ബിഎസ്എൻഎൽ 4ജി വ്യാപനത്തിന് വേഗം പോര എന്ന ആക്ഷേപം പരക്കെയുണ്ട്. ഇത് മറികടക്കാനും നിലവിലെ അനുകൂല സാഹചര്യം മുതലെടുക്കാനുമാണ് പുതിയ നീക്കവുമായി കേന്ദ്ര സർക്കാരും ടെലിക്കോം വകുപ്പും രംഗത്ത് എത്തിയിരിക്കുന്നത്. ജൂലൈ ആദ്യ ആഴ്ചമുതൽ സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു. ഇത് ബിഎസ്എൻഎല്ലിന് ഏറെ ഗുണം ചെയ്തു.
സ്വകാര്യ കമ്പനികളുടെ റീച്ചാർജ് പ്ലാനുകളുടെ ചെലവ് 22 ശതമാനം വരെയാണ് വർധിച്ചത്. ഈ നിരക്ക് വർധന നിരവധി പേരിൽ അമർഷം ഉണ്ടാക്കി. പ്രത്യേകിച്ച് ഇപ്പോൾ പല കമ്പനികളുടെയും നെറ്റ്വർക്കുകൾ പല വിധ പ്രശ്നങ്ങൾ കാണിക്കുന്നുണ്ട്. കോൾ ഡ്രോപ്പ്, ഇന്റർനെറ്റ് വേഗതക്കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങൾ ടെലിക്കോം വരിക്കാർ അഭിമുഖീകരിക്കുന്നുണ്ട്. ഇതിനിടയിൽ നിരക്ക് വർധിപ്പിച്ചത് അംഗീകരിക്കാൻ പലരും തയാറല്ല.

അസംതൃപ്തരായ നിരവധി ടെലിക്കോം വരിക്കാർ ഇപ്പോൾ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്ത് എത്തുന്നുണ്ട്. നിരക്ക് വർധനയ്ക്ക് മുമ്പ് തന്നെ സ്വകാര്യ കമ്പനികളുടെ പ്ലാനിനെക്കാൾ ലാഭകരമായിരുന്നു ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ. നിരക്ക് വർധന വന്നതോടെ ബിഎസ്എൻഎൽ പ്ലാനുകളും സ്വകാര്യ കമ്പനികളുടെ പ്ലാൻ നിരക്കുകളും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമായി.
പലരും ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളുടെ മൂല്യം തിരിച്ചറിഞ്ഞതും നിരക്ക് വർധന നിലവിൽ വന്നതോടെയാണ്. ഇപ്പോൾ ആളുകൾ ബിഎസ്എൻഎൽ പ്ലാനുകളെപ്പറ്റി അന്വേഷിച്ച് എത്തുന്നു. എന്നാൽ 4ജി അപര്യാപ്തതയാണ് ബിഎസ്എൻഎൽ നേരിടുന്ന ഒരു വെല്ലുവിളി. ഈ പോരായ്മ മറികടക്കാനും നിലവിലെ അനുകൂല സാഹചര്യം ഉപയോഗിച്ച് മുന്നേറാനും ബിഎസ്എൻഎല്ലിന് 4ജി സേവനങ്ങൾ അവതരിപ്പിക്കേണ്ടതുണ്ട്.
ദി ഇക്കണോമിക് ടൈംസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഈ താരിഫ് വർദ്ധനയ്ക്ക് ശേഷം ഏകദേശം 2,50,000 ആളുകൾ മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) ഉപയോഗിച്ച് ബിഎസ്എൻഎലിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ 4ജി സേവനങ്ങളുടെ കുറവ് ബിഎസ്എൻഎല്ലിനെ അലട്ടുന്നു. അതിനാൽ ബിഎസ്എൻഎൽ 4ജി വ്യാപനം വേഗത്തിലാക്കാൻ കേന്ദ്ര സർക്കാരും സമ്മർദ്ദം നേരിടുന്നു.

ബിഎസ്എൻഎൽ 4ജി വ്യാപനം കാര്യക്ഷമമായി ഉറപ്പാക്കാനാണ് ഇപ്പോൾ പെർഫോമൻസ് മോണിറ്ററിംഗ് യൂണിറ്റ് (പിഎംയു) രൂപീകരിക്കുന്നത്. ഈ യൂണിറ്റിന് ദിവസവും നിർബന്ധമായും കൈവരിക്കേണ്ട ലക്ഷ്യങ്ങൾ നൽകും. അവ നടപ്പാകുന്നുണ്ടോ എന്ന് ടെലിക്കോം സെക്രട്ടറിയും മന്ത്രി സിന്ധ്യയും നേരിട്ട് നിരീക്ഷിക്കുമെന്നും ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പറയുന്നു. വ്യാഴാഴ്ച നടന്ന ഐഎംസി (ഇന്ത്യ മൊബൈൽ കോൺഗ്രസ്) 2024 ലോഞ്ചിൻ്റെയും തീം പ്രകാശനത്തിന്റെയും വേദിയിൽ വച്ചാണ് പിഎംയുവിനെപ്പറ്റി മന്ത്രി വിശദീകരിച്ചത്.
എത്രയും വേഗം 4ജി എത്തുന്നുവോ അത്രയും നല്ലത് എന്ന നിലയിലാണ് ബിഎസ്എൻഎൽ. ഇപ്പോൾ ആളുകൾക്ക് ബിഎസ്എൻഎല്ലിനോട് കുറച്ച് അനുഭാവമൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് സാധാരണക്കാർക്ക്. കാരണം കുറഞ്ഞ നിരക്കിൽ വാലിഡിറ്റിയും സേവനങ്ങളും നൽകുന്നതിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ അത്രയ്ക്ക് മികച്ചതാണ്. ഡാറ്റ ആവശ്യങ്ങൾ അധികം ഇല്ലാത്തവർക്ക് ബിഎസ്എൻഎൽ ഉപയോഗം കൂടുതൽ അനായാസകരമാണ്.


Click it and Unblock the Notifications








