ട്വിറ്റർ ഓഹരികൾ വാങ്ങിക്കൂട്ടി ഇലോൺ മസ്ക്; ലക്ഷ്യമെന്തെന്ന് തല പുകച്ച് സൈബർ ലോകം
ടെസ്‌ല സിഇഒയും ലോക കോടീശ്വരനുമായ ഇലോൺ മസ്കിന് ട്വിറ്ററിൽ 9.2 ശതമാനം ഓഹരികൾ ഉണ്ടെന്ന് വെളിപ്പെടുത്തൽ. തിങ്കളാഴ്ച യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന് മുമ്പിൽ സമർപ്പിച്ച 13ജി സത്യവാങ്മൂലത്തിലാണ് ട്വിറ്ററിലെ ഓഹരികളെക്കുറിച്ച് മസ്ക് വെളിപ്പെടുത്തിയിരിക്കുന്നത്. റെഗുലേറ്ററി ഫയലിങ് പ്രകാരം മസ്‌ക് ഏകദേശം 73.5 ദശലക്ഷം ഓഹരികളാണ് വാങ്ങിയിരിക്കുന്നത്. ഫയലിങ് അനുസരിച്ച്, മാർച്ച് 14ന് ആണ് ഇലോൺ മസ്‌ക് ട്വിറ്ററിലെ ഓഹരികൾ വാങ്ങിയിരിക്കുന്നത്. പിന്നാലെ മാർച്ച് 25ന് അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിൽ പരാജയപ്പെട്ടതായി ട്വിറ്ററിനെ ഇലോൺ മസ്ക് വിമർശിക്കുകയും ചെയ്തിരുന്നു. ഓഹരി സ്വന്തമാക്കിയ ശേഷം ആ സ്ഥാപനത്തിനെ വിമർശിക്കുന്നതിന് പിന്നിൽ മസ്കിന്റെ ലക്ഷ്യമെന്തായിരിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

ട്വിറ്ററിലെ മസ്‌കിന്റെ ഓഹരി ഒരു നിഷ്ക്രിയ നിക്ഷേപമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതായത് മസ്ക് ഒരു ദീർഘകാല നിക്ഷേപകനാണ്. ട്വിറ്ററിലെ തന്റെ ഓഹരികൾ മസ്ക് വിൽക്കുന്നതിനും സാധ്യത കുറവാണ്. നിലവിൽ ട്വിറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമകളിൽ ഒരാൾ കൂടിയാണ് ഇലോൺ മസ്ക്. ട്വിറ്റർ ഓഹരികളുടെ വെള്ളിയാഴ്ചത്തെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തിൽ 2.89 ബില്യൺ ഡോളറാണ് (2.20 ബില്യൺ പൗണ്ട്) മസ്കിന്റെ ട്വിറ്ററിലെ ഓഹരി മൂല്യം. ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ കൈവശം 2.25 ശതമാനം ഓഹരികൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. ഡോർസിയുടെ കൈവശമുള്ളതിന്റെ നാലിരട്ടിയിലേറെ ഓഹരികളാണ് ഇപ്പോൾ മസ്ക് സ്വന്തമാക്കിയിരിക്കുന്നത്.

മസ്കിന്റെ ഓഹരികളെക്കുറിച്ചുള്ള വാർത്ത പുറത്ത് വന്നതോടെ ട്വിറ്റർ ഓഹരികളിലും കുതിപ്പ് വന്നിട്ടുണ്ട്. പ്രീ മാർക്കറ്റ് ട്രേഡിങിൽ ട്വിറ്ററിന്റെ ഓഹരി വില 25 ശതമാനത്തിലധികമാണ് ഉയർന്നിരിക്കുന്നത്. നേരത്തെ പല സ്ഥാപനങ്ങളെക്കുറിച്ചുമുള്ള മസ്കിന്റെ ട്വീറ്റുകൾ സമാനമായ രീതിയിൽ പ്രതിഫലിച്ചിരുന്നു. ഡോഷ് കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികളുടെ മൂല്യം ഉയരാനും മസ്കിന്റെ ട്വീറ്റുകൾ കാരണം ആയിട്ടുണ്ട്.

മസ്ക് വളരെക്കാലമായി ട്വിറ്ററിന്റെ ഏറ്റവും ഹൈ പ്രൊഫൈൽ യൂസേഴ്സിൽ ഒരാളാണ്. സ്വന്തം സ്ഥാപനങ്ങളെപ്പറ്റിയും വിവിധ സംഭവങ്ങളെക്കുറിച്ചും മസ്ക് ട്വീറ്റ് ചെയ്യാറുണ്ട്. 80 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് ട്വിറ്ററിൽ മസ്കിനുള്ളത്. മാർച്ച് 14ന് ഓഹരികൾ സ്വന്തമാക്കിയ മസ്ക് മാർച്ച് 25ന് സ്വന്തം അക്കൌണ്ടിൽ നിന്നും ട്വിറ്ററിനെതിരെ നടത്തിയ വിമർശനങ്ങളും വോട്ടെടുപ്പും ഈ ഘട്ടത്തിൽ ചർച്ച ആകുന്നുണ്ട്.

മാർച്ച് 25 ന് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നടത്തിയ ഒരു വോട്ടെടുപ്പിലൂടെ മസ്‌ക് അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള ട്വിറ്ററിന്റെ സമീപനത്തെ പരസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. "പ്രവർത്തികമായ ഒരു ജനാധിപത്യത്തിന് അഭിപ്രായ സ്വാതന്ത്ര്യം അനിവാര്യമാണ്. ട്വിറ്റർ ഈ തത്വം കർശനമായി പാലിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?" എന്നായിരുന്നു ഇലോൺ മസ്കിന്റെ പോൾ ചോദ്യം. "ഈ വോട്ടെടുപ്പിന്റെ അനന്തരഫലങ്ങൾ പ്രധാനമാണ്" എന്ന് ഒരു ഫോളോ അപ്പ് ട്വീറ്റും ഇലോൺ മസ്ക് നടത്തിയിരുന്നു. 2,035,924 പേരാണ് മസ്കിന്റെ പോളിൽ വോട്ട് ചെയ്തത്. 29.6 ശതമാനം പേർ ട്വിറ്ററിന് അനുകൂലമായി യെസ് എന്ന് കമന്റ് ചെയ്തു. 70.4 ശതമാനം പേരും ട്വിറ്ററിനെതിരെയാണ് വോട്ട് ചെയ്തത്.

അഭിപ്രായ സ്വാതന്ത്ര്യ തത്വങ്ങൾ പാലിക്കാൻ ട്വിറ്റർ പരാജയപ്പെടുന്നത് ജനാധിപത്യത്തെ അടിസ്ഥാനപരമായി ദുർബലപ്പെടുത്തുന്നു, പുതിയ പ്ലാറ്റ്ഫോം ആവശ്യമുണ്ടോ തുടങ്ങിയ ട്വീറ്റുകളും മസ്ക് നടത്തിയിരുന്നു. ട്വിറ്റർ വാങ്ങിക്കാൻ ആവശ്യപ്പെട്ടുള്ള മസ്ക് ആരാധകരുടെ ട്വീറ്റുകളും വൈറലായിരുന്നു. പിന്നാലെയാണ് ട്വിറ്ററിൽ മസ്ക് ഓഹരികൾ വാങ്ങിയതായുള്ള റിപ്പോർട്ടുകൾ വരുന്നത്. പിന്നാലെ മസ്കിന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നത് പോലെയുള്ള ചർച്ചകളും സൈബർ ഇടങ്ങളിൽ സജീവം ആണ്.

പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം അടക്കം ചോദ്യം ചെയ്തുള്ള മസ്കിന്റെ നീക്കങ്ങൾ ഓഹരി വിദഗ്ധർ ഗൌരവത്തോടെയാണ് കാണുന്നത്. നിഷ്ക്രിയ ഓഹരികളുമായി ട്വിറ്ററിന്റെ ഏതെങ്കിലും ഒരു മൂലയിൽ മസ്ക് കഴിഞ്ഞ് കൂടും എന്ന് അവരാരും കരുതുന്നില്ല. ട്വിറ്റർ ബോർഡ് / മസ്കിന്റെ യാത്രയുടെ തുടക്കം മാത്രമാണ് ഇതെന്നാണ് വിലയിരുത്തൽ. വരും നാളുകളിൽ ട്വിറ്ററിന്റെ കൂടുതൽ സജീവമായ ഓഹരികളിലേക്കും ഉടമസ്ഥാവകാശങ്ങളിലേക്കും മസ്ക് കടക്കുമെന്നും വിലയിരുത്തലുകൾ ഉണ്ട്.


Click it and Unblock the Notifications