ഫണ്ട് വഴിതിരിച്ചുവിട്ട് യുപിഎ ബിഎസ്എൻഎലിനെ കറവപ്പശുവാക്കി, മോദി സർക്കാർ നില മെച്ചപ്പെടുത്തി: കേന്ദ്രമന്ത്രി
ഫണ്ടുകൾ വഴിതിരിച്ചുവിട്ട് യുപിഎ സർക്കാരാണ് ബിഎസ്എൻഎലി( BSNL) നെ നശിപ്പിച്ച് ഇന്നത്തെ ദാരുണ അവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന് കേന്ദ്ര ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ സർക്കാരിലെ കക്ഷികളുടെ നേതാക്കന്മാരും മന്ത്രിമാരും പണം കറന്നെടുക്കുന്ന ഒരു കറവപ്പശുവായാണ് ബിഎസ്എൻഎലിനെ കണ്ടിരുന്നത് എന്നും അദ്ദേഹം പാർലമെന്റിൽ കുറ്റപ്പെടുത്തി. മോദി സർക്കാർ വന്നശേഷമാണ് ബിഎസ്എൻഎൽ കരകയറാൻ തുടങ്ങിയത്. ഇപ്പോൾ അവസ്ഥ ഏറെ മെച്ചപ്പെട്ടെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) ഇതുവരെ 4ജി സേവനം പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല. 4ജി ഇല്ലാത്തതിനാൽ തന്നെ ആളുകൾ ബിഎസ്എൽഎലിനെ കൈയൊഴിഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎലിന് ഇത് ഏറെ തിരിച്ചടിയുണ്ടാക്കി. എന്നാൽ ഇന്ന് ബിഎസ്എൻഎൽ വളർച്ചയുടെ പാതയിൽ ആണെന്നും അടുത്തവർഷം ആദ്യം തന്നെ 4ജിയും പിന്നാലെ 5ജിയും രാജ്യത്ത് അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഎസ്എൻഎലിനെ രക്ഷപ്പെടുത്താൻ മോദി സർക്കാർ നിരവധി പാക്കേജുകൾ പ്രഖ്യാപിച്ച് മുന്നോട്ടു പോകുകയാണ്. അടുത്തിടെ മോദി സർക്കാർ ബിഎസ്എൻഎല്ലിന് 1.64 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ബാധ്യതകൾ നികത്തുക, 4ജി, 5ജി സേവനങ്ങൾക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കുക എന്നിവയെല്ലാം ഈ ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമാണ്. മോദി സർക്കാർ പ്രഖ്യാപിച്ച ഈ ദുരിതാശ്വാസ പാക്കേജ് ടെലികോം കമ്പനിയെ പൂർണമായും മാറ്റിമറിക്കുമെന്ന് വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഒട്ടേറെ ഫണ്ട് ഉണ്ടായിരുന്ന സമയത്ത് അത് ശരിയായി വിനിയോഗിച്ചിരുന്നെങ്കിൽ ഇന്നത്തെ ബിഎസ്എൻഎലിന് ഉണ്ടാകുമായിരുന്നില്ല. എന്നാൽ യുപിഎ ഭരണകാലത്തെ ചില രാഷ്ട്രീയ പാർട്ടികൾ ഈ ഫണ്ടുകൾ വഴിമാറ്റിയെന്ന് ആരോപിച്ച അദ്ദേഹം പക്ഷേ, മന്ത്രിമാരുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ പേരുകൾ നേരിട്ട് പറഞ്ഞിട്ടില്ല. ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡുമായി (ബിബിഎൻഎൽ) ബിഎസ്എൻഎൽ ലയിപ്പിച്ചതും ബിഎസ്എൻഎല്ലിന്റെ ഭാവി വളർച്ച മുന്നിൽക്കണ്ടാണ്.

ഇന്ന് കാലം മാറിയെന്നും ബിഎസ്എൻഎൽ ഉടൻ തന്നെ 4ജി, 5ജി നെറ്റ്‌വർക്കുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വദേശീയ ഉപകരണങ്ങളുമായി 4ജി അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഏക ടെലികോം ഓപ്പറേറ്ററായി ബിഎസ്എൻഎൽ മാറും എന്നും അദ്ദേഹം പറഞ്ഞു. സർക്കാർ 5ജി സ്പെക്‌ട്രം ബിഎസ്എൻഎലിനായി റിസർവ് ചെയ്‌തിരിക്കുന്നതിനാൽ സജ്ജീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് 5ജി സർവീസ് നൽകാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കുക ബിഎസ്എൻഎൽ ആകുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്. വിഐ 5ജി സേവനങ്ങൾ വിതരണം ചെയ്യാനുള്ള അവകാശം നേടിയിട്ടുണ്ടെങ്കിലും അതിനായുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടു. സാമ്പത്തിക പ്രശ്നങ്ങളാണ് 5ജി സേവനങ്ങളിൽനിന്ന് വിഐയെ അകറ്റി നിർത്തുന്നത്.

4ജിയിൽ പിന്നിലായത് പോലെ 5ജിയിൽ അബദ്ധം പറ്റില്ല. 2023 ആദ്യമാസങ്ങളിൽ ബിഎസ്എൻഎൽ 4ജി സർവീസുകൾ രാജ്യവ്യാപകമായി നൽകിത്തുടങ്ങും. 4ജി തുടങ്ങി ഏഴ് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 5ജിയും അവതരിപ്പിക്കുമെന്ന് വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു.
ബിഎസ്എൻഎല്ലിന്റെ രാജ്യത്തൊട്ടാകെയായുള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ടെലിക്കോം വികസന ഫണ്ട് 500 കോടിയിൽ നിന്നും 4000 കോടിയാക്കി വർധിപ്പിക്കാൻ ആലോചിക്കുന്നതായും മന്ത്രി സൂചിപ്പിച്ചു. കാര്യങ്ങൾ ബിഎസ്എൻഎൽ കണക്കുകൂട്ടുന്ന ട്രാക്കിൽ മുന്നേറുകയാണെങ്കിൽ 2023-ൽ തന്നെ കമ്പനിയിൽ നിന്ന് 4ജിയും 5ജിയും നമുക്ക് ആസ്വദിക്കാൻ സാധിക്കും.


Click it and Unblock the Notifications








