വിമർശകരേ കേൾക്കുന്നുണ്ടോ... ഒച്ചിഴയുന്ന വേഗം പഴങ്കഥയാക്കി ബിഎസ്എൻഎൽ 2023 ൽ നന്നാകുമെന്ന്
ഇന്ത്യയിലെ മറ്റു ടെലിക്കോം കമ്പനികളുടെ കാര്യം പോലെയല്ല ബിഎസ്എൻഎൽ(BSNL) എന്ന സ്ഥാപനത്തിന്റെ കാര്യം. ഒന്ന് രക്ഷപ്പെട്ട് കണ്ടാൽ മതിയാരുന്നു എന്ന് ഏതൊരു ഇന്ത്യക്കാരനും ആഗ്രഹിക്കുന്നൊരു സർക്കാർ സ്ഥാപനമുണ്ടെങ്കിൽ അത് ബിഎസ്എൻഎൽ ആയിരിക്കും. സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജി സർവീസ് വരെ എത്തിയിട്ടും ബിഎസ്എൻഎൽ ഡാറ്റ ഉപയോക്താക്കളെ 'വട്ടം കറക്കുന്നത്' തുടരുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല.

സ്വാഭാവികമായും ഇതിനെതിരേ ഉപയോക്താക്കൾ മാത്രമല്ല, ഏതൊരു ഇന്ത്യൻ പൗരനും രോഷം കൊള്ളും. കാരണം ആരൊക്കെയോ ചേർന്നെടുത്ത നിലപാടുകൾ കൊണ്ട് നശിച്ചുപോയത് രാജ്യത്തിന്റെ പൊതു സ്വത്താണ്. അതിനെതിരേ പ്രതിഷേധവും വിമർശനവും ഉയർന്നില്ലെങ്കിലാണ് അദ്ഭുതപ്പെടേണ്ടത്. എന്നാൽ വിമർശനങ്ങൾ ഒരു വശത്ത് തുടരുമ്പോൾ മറുവശത്ത് കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് ബിഎസ്എൻഎൽ.

2023 ൽ കമ്പനി നന്നാകും എന്നും ഒച്ചിഴയുന്ന വേഗതയൊക്കെ പഴങ്കഥയാക്കി കുതിക്കുന്നൊരു ബിഎസ്എൻഎല്ലിനെയാകും 2023 ൽ ഇന്ത്യ കാണുക എന്നാണ് ഇപ്പോൾ വിലയിരുത്തലുകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറെയേറെ നാളുകളായി ബിഎസ്എൻഎൽ നന്നാകാൻ പോകുന്നു എന്ന വാർത്തകൾ കേൾക്കുന്നതിനാൽ പലരും ഇത് കാര്യമായി എടുക്കില്ല. എന്നാൽ പുലി വരുന്നേ പുലി വരുന്നേ എന്നു പറഞ്ഞ് ഒടുവിൽ പുലി വരുന്നതു പോലെ ഇവിടെ ബിഎസ്എൻഎൽ ഇത്തവണ നന്നാകുക തന്നെചെയ്യും.

ബിഎസ്എൻഎലിന്റെ നവീകരണം അഭിമാനപ്രശ്നമായാണ് ഇപ്പോൾ ടെലിക്കോം വകുപ്പും കേന്ദ്ര സർക്കാരും കാണുന്നത്. ബിഎസ്എൻഎലിന്റെ ബിസിനസ് മെച്ചപ്പെടുത്താൻ കഴിയുന്ന സഹായവും പിന്തുണയും എല്ലാം കേന്ദ്രം നൽകുന്നുണ്ടെന്നു ടെലിക്കോം മന്ത്രി തന്നെ വ്യക്തമാക്കുന്നു. മൂന്നു വർഷത്തിനുള്ളി കേന്ദ്ര സർക്കാർ നൽകിയ കോടികൾ വരുന്ന പാക്കേജ് അതിന്റെ തെളിവായാണ് സർക്കാർ എടുത്തുകാണിക്കുന്നത്.

2023 ന്റെ തുടക്കത്തിൽ ബിഎസ്എൻഎല്ലിന് 4ജിയും തുടർന്ന് ഏഴ് മാസത്തിനുള്ളിൽ 5ജിയും അവതരിപ്പിക്കാൻ കഴിയുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 5ജി സേവനം ആരംഭിക്കുന്നത് സംബന്ധിച്ച വാദങ്ങൾ അൽപ്പം അവിശ്വാസത്തോടെ നോക്കിക്കണ്ടാലും 2023 ൽ രാജ്യത്ത് ബിഎസ്എൻഎൽ 4ജിയിലേക്ക് ഉയരും എന്നതിൽ സംശയം വേണ്ട എന്നാണ് ടെലിക്കോം മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.

സർക്കാർ ഉടമസ്ഥതയിൽ ഉള്ള ബിഎസ്എൻഎലിന് നിലവിൽ ഇതിനോടകം എതാനും നഗരങ്ങളിൽ 4ജി സേവനം ഉണ്ട്. എന്നാൽ അത് പേരിൽ മാത്രമാണ് എന്നാണ് ആക്ഷേപം. എറിക്‌സൺ മൊബിലിറ്റി റിപ്പോർട്ട് അനുസരിച്ച് ടെലിക്കോം കമ്പനികളുടെ 4ജി സർവീസ് ഇനിയും എത്താത്ത നിരവധി പ്രദേശങ്ങൾ ഇന്ത്യയിലുണ്ട്. 2024 ൽ മാത്രമാകും ഇന്ത്യയിൽ 4ജി സേവനം ഏറ്റവും ഉയർന്ന രീതിയിൽ എത്തുക. ഇത് ബിഎസ്എൻഎല്ലിനു മുന്നിലുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.

അതായത് ഇന്ത്യയിലെ ലക്ഷക്കണക്കിന് പേർക്കും ഇപ്പോഴും 4ജി ലഭ്യമായിട്ടില്ല. അടുത്തവർഷം 4ജി അവതരിപ്പിക്കാനായാൽ കുറഞ്ഞ നിരക്കുള്ള ബിഎസ്എൻഎലിന് ഈ ബാക്കിയുള്ള ഉപയോക്താക്കളെ ആകർഷിക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ. ചെലവുകൾ ഉയർന്നതോടെ നിരക്കുകൾ കൂട്ടാനുള്ള നീക്കത്തിലാണ് മറ്റ് ടെലിക്കോം കമ്പനികൾ. എന്നാൽ സാധാരണക്കാർക്ക് താങ്ങാനാകുന്ന പ്ലാനുകൾ തുടരാനാണ് ബിഎസ്എൻഎൽ തീരുമാനം. ഇതും ബിഎസ്എൻഎലിലേക്ക് ഉപയോക്താക്കളെ ആകർഷിക്കും എന്നാണ് കണക്കുകൂട്ടൽ.

പ്രതിസന്ധികൾ ഉണ്ടെങ്കിലും ഒരുവിധം മുന്നോട്ട് പോകാൻ ബിഎസ്എൻഎലിന് കഴിയുന്നുണ്ട്. എന്നാൽ 4ജി സർവീസ് ഇല്ലാത്തത് ആളുകളെ കമ്പനിയിൽനിന്ന് അകറ്റുന്നു. ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധി അധികനാൾ താങ്ങാൻ ബിഎസ്എൻഎലിന് കഴിയില്ല. അതിനാൽത്തന്നെ തദ്ദേശീയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കഴിയുന്നത്ര വേഗത്തിൽ 4ജി വിപുലീകരിക്കുകയാണ് കമ്പനി. 4ജി സർവീസ് ആരംഭിക്കാൻ ആവശ്യമായ സ്പെക്ട്രം ബിഎസ്എൻഎലിനായി കേന്ദ്രം നീക്കി വച്ചിട്ടുണ്ട്.

ഇത്തവണ ബിഎസ്എൻഎൽ രക്ഷപ്പെടുക തന്നെ ചെയ്യും എന്നാണ് കേന്ദ്രം ഉറപ്പിച്ച് പറയുന്നത്. രാജ്യത്തെ പ്രമുഖരായ മൂന്ന് ടെലിക്കോം കമ്പനികളിൽ ഒരു കമ്പനിക്ക് ലക്ഷക്കണക്കിന് വരിക്കാരെ ഓരോ മാസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ബിഎസ്എൻഎലിനും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. മികച്ച പ്ലാനുകളും വേഗതയും കാഴ്ചവയ്ക്കാനായാൽ ഇന്ത്യക്കാരുടെ 4ജി തെരഞ്ഞെടുപ്പുകളിൽ പ്രഥമ സ്ഥാനം ബിഎസ്എൻഎലിന് ലഭിക്കും.


Click it and Unblock the Notifications








