രക്തത്തുള്ളികൾ മാറ്റിമറിച്ച ജീവിതം! നിഗൂഢതകളുടെ തമ്പുരാട്ടി എലിസബത്ത് ഹോംസ് | Elizabeth Holmes
എലിസബത്ത് ഹോംസ്, ഒരു കാലത്ത് ആകാശത്തോളം വാഴ്ത്തപ്പെട്ട, അടുത്ത സ്റ്റീവ് ജോബ്സ് എന്ന് പോലും വിശേഷിപ്പിക്കപ്പെട്ട അത്ഭുത പ്രതിഭ. നീലക്കണ്ണുകളും ഹോളിവുഡ് നടിമാരെ നാണിപ്പിക്കുന്ന സൌന്ദര്യവുമായി ഫോബ്സ്, ഫോർച്യൂൺ തുടങ്ങിയ മാധ്യമങ്ങളുടെ കവർ ഇമേജുകളിൽ പോലും ഇടം പിടിച്ചവൾ. ഒടുവിൽ 39-ാം വയസിൽ കാരാഗ്രഹത്തിലെത്തിപ്പെടാനായിരുന്നു അവളുടെ വിധി.
സംഭവബഹുലമാണ് എലിസബത്ത് ഹോംസെന്ന അമേരിക്കൻ യുവതിയുടെ ജീവിതം. വാഴ്ത്തപ്പെട്ടവരുടെ പറുദ്ദീസയിൽ നിന്ന് വെറുക്കപ്പെട്ടവരുടെ ചെളിക്കുണ്ടിലേക്ക് വീണ് പോയ എലിസബത്ത് ഹോംസിന്റെ കഥയാരംഭിക്കുന്നത് 2003 -ലാണ്. സ്റ്റാൻഫോർഡിൽ നിന്നുള്ള കെമിക്കൽ എഞ്ചിനിയറിങ് ബിരുദത്തിന്റെ ബലത്തിൽ 19 വയസ് പ്രായമുള്ള എലിസബത്ത് സ്വന്തം സ്റ്റാർട്ടപ്പാരംഭിക്കുന്നു. രക്തപരിശോധനയിൽ വിപ്ലവകരമായ മാറ്റങ്ങൾ വാഗ്ദാനം ചെയ്താണ് ഹോംസ് കമ്പനിയാരംഭിക്കുന്നത്. വിരൽത്തുമ്പിൽ നിന്നെടുക്കുന്ന ഒന്നോ രണ്ടോ തുള്ളി രക്തത്തിൽ നിന്നും രോഗിയെക്കുറിച്ച് ഒരുപാട് വിവരങ്ങൾ കണ്ടെത്താമെന്നതായിരുന്നു ഹോംസിന്റെ ആശയം.

ഇതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെന്നും അവർ അവകാശപ്പെട്ടിരുന്നു. പരിശോധനയിലൂടെ ക്യാൻസറും കൊളസ്ട്രോൾ വ്യതിയാനങ്ങളുമൊക്കെ കണ്ടെത്താമെന്നതടക്കമുള്ള ഹോംസിന്റെ പൊതുപ്രഖ്യാപനങ്ങൾ ഹെൽത്ത് ടെക് വ്യവസായത്തെയാകെ അമ്പരപ്പിക്കുകയും ചെയ്തു. ആദ്യം റിയൽ ടൈം ക്യുവേഴ്സ് എന്ന പേരിലാണ് യുവതി കമ്പനിയാരംഭിക്കുന്നത്. പിന്നീട് സ്ഥാപനത്തിന്റെ പേര് തെറാനോസ് എന്നാക്കുകയായിരുന്നു. കമ്പനി തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ 6 മില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം തെറാനോസിലേക്കെത്തി. 2014 വരെ ഏതാണ്ട് 700 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് തെറാനോസിലേക്കെത്തിയത്.
ഇതിനിടയിൽ ഫോബ്സും ഫോർച്യൂണുമടക്കമുള്ള ബിസിനസ് മാധ്യമങ്ങൾ വരെ ഹോംസിനെ വാഴ്ത്തിപ്പാടാൻ തുടങ്ങി. ഫോർച്യൂൺ, ഫോർബ്സ്, ന്യൂയോർക്ക് ടൈംസ് സ്റ്റൈൽ മാഗസിനായ ടി, എന്നിവയുടെയൊക്കെ കവർപേജിൽ ഹോംസിന്റെ ചിത്രങ്ങളും നേട്ടങ്ങളും വന്നു തുടങ്ങി. ബിസിനസ് ലോകത്തെ ഗ്ലാമർ താരമെന്ന ഇമേജും ഹോംസിന്റെ പ്രശസ്തി വർധിപ്പിച്ചു. 2014-ൽ തന്നെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെൽഫ് മെഡ് ശത കോടീശ്വരിയായി ഫോബ്‌സിന്റെ ബില്യണയർ ലിസ്റ്റിൽ 110 -ാമതായി ഇടം പിടിക്കാനും ഹോംസിന് (Elizabeth Holmes) സാധിച്ചിരുന്നു.

സ്റ്റീവ് ജോബ്സിനെ അനുസ്മരിപ്പിക്കുന്ന ടർട്ടിൽനെക്ക് സ്റ്റൈൽ വേഷവിധാനങ്ങളുമായി ആഗോള വേദികളിലേക്കും ഇതിനിടയിൽ എലിസബത്ത് ഹോംസ് വളർന്ന് കയറിയിരുന്നു. സാക്ഷാൽ ബിൽ ക്ലിന്റണും ജാക്ക് മായുമൊക്കെ ഇരിക്കുന്ന വേദികളിൽ മാറുന്ന ബിസിനസ് ലോകത്തിന്റെ വനിതാ മുഖം എന്ന പോലെയുള്ള വിശേഷണങ്ങൾ വരെ ഹോംസിന് ലഭിച്ചു. എന്നാൽ ഈ പ്രശസ്തിയും പ്രഭാവവും പിന്നീട് കുത്തനെ ഇടിയുന്നതാണ് ലോകം കണ്ടത്. എല്ലാം തുടങ്ങിയത് വാൾസ്ട്രീറ്റ് ജേർണലിലെ ജോൺ കാരിറോയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെയും.
തെറാനോസിന്റെ രക്തപരിശോധന യന്ത്രം എഡിസണിന് കൃത്യമായ റിസൽട്ട്സ് നൽകാൻ കഴിയുന്നില്ലെന്നാണ് കാരിറോ കണ്ടെത്തിയത്. രക്തപരിശോധന നടത്താൻ തെറാനോസ് മറ്റ് കമ്പനികളുടെ യന്ത്രങ്ങൾ ഉപയോഗിച്ചെന്നും കാരിറോ റിപ്പോർട്ട് ചെയ്തു. ഏതാനും തുള്ളി രക്തം കൊണ്ട് വിശദമായ രക്ത പരിശോധന നടത്താമെന്ന ഹോംസിന്റെ അവകാശവാദം തെറ്റാണെന്ന റിപ്പോർട്ട് ടെക് ലോകത്ത് തന്നെ വലിയ കോളിളക്കമുണ്ടാക്കി. ഈ ഒരൊറ്റ അവകാശവാദത്തിലൂന്നിയാണ് ഹോംസ് 700 കോടിയുടെ നിക്ഷേപം തന്റെ കമ്പനിയിലേക്ക് ആകർഷിച്ചതെന്നതാണ് ഇതിന് കാരണം.
കമ്പനി നടത്തിപ്പിൽ വലിയ രഹസ്യാത്മകത സ്വീകരിച്ചിരുന്ന ഹോംസ് സാങ്കേതിക വിവരങ്ങളൊന്നും നിക്ഷേപകരുമായി പങ്ക് വച്ചിരുന്നില്ല. 2016 ഓടെ വിവിധ അന്വേഷണ എജൻസികളും തെറാനോസിനും ഹോംസിനും പിന്നാലെ കൂടി. ലാബ് ടെസ്റ്റിങ് ഇൻഡസ്ട്രിയിൽ നിന്നും വിലക്കപ്പെട്ട കമ്പനിയുടെ ലാബുകളും വെൽനസ് സെന്ററുകളും ആ വർഷം തന്നെ അടച്ച് പൂട്ടുകയും ചെയ്തു. ഘട്ടം ഘട്ടമായി കമ്പനി പൂർണമായും ഇല്ലാതെയുമായി. നിയമ നടപടികൾ പക്ഷെ അവിടം കൊണ്ടൊന്നും അവസാനിച്ചില്ല.
2018 -ൽ ഹോംസും കമ്പനിയും നിക്ഷേപരെ കബളിപ്പിച്ചതായി അന്വേഷണ എജൻസികളും വിധിയെഴുതി. പിന്നാലെ 2023 മെയ് 31 -നാണ് എലിസബത്ത് ഹോംസ് ജയിലിലാകുന്നത്. വർഷങ്ങൾ നീണ്ട കോടതി വ്യവഹാരത്തിലൂടെ ശിക്ഷ അനുഭവിക്കുന്നത് പരമാവധി വൈകിപ്പിക്കാൻ ഹോംസിന് കഴിഞ്ഞിരുന്നു. 11 വർഷവും മൂന്ന് മാസവും നീളുന്ന കാലയളവിലേക്കാണ് ഹോംസിന് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഹോംസിന്റെയും തെറാനോസിന്റെയും കഥ സ്റ്റാർട്ടപ്പ് സംസ്‌കാരത്തിനൊപ്പമുള്ള അപകടങ്ങളെക്കുറിച്ചും ആവശ്യമായ ജാഗ്രതയെക്കുറിച്ചുമുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്.


Click it and Unblock the Notifications








