പുല്ലും ആയുധമാക്കുന്ന 'വല്ലഭൻ': കാർ മറിഞ്ഞ് മരണത്തോട് മല്ലടിച്ച യുവതിയുടെ ജീവൻ രക്ഷിച്ച് ഐഫോൺ
വല്ലഭന് പുല്ലും ആയുധം എന്ന് പറയാറുണ്ട്. ഉള്ള പരിമിതമായ വസ്തുക്കൾ ഉപയോഗിച്ച് സാഹചര്യം അനുകൂലമാക്കുന്ന ആളുകളുടെ കഴിവിനെ സൂചിപ്പിക്കാനാണ് സാധാരണയായി ഈ ചൊല്ല് പറയാറുള്ളത്. എന്നാൽ ഇന്ന് ഈ ചൊല്ല് ഏറ്റവും മനോഹരമായി ചേരുന്നത് ആപ്പിളി(Apple) ന്റെ ഐഫോണിന് ആണെന്ന് പറയാം. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലിലെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറും എമർജൻസി എസ്ഒഎസ് ഫീച്ചറുമൊക്കെ ആളുകളുടെ ജീവൻ രക്ഷിച്ച വാർത്ത നാം ഇതിനുമുമ്പ് കണ്ടിട്ടുണ്ട്.

എന്നാൽ പ്രതിഭകളുടെ രോമങ്ങളിൽപ്പോലും പ്രതിഭാസ്പർശം ഉണ്ടാകും എന്നു പറയുമ്പോലെ ആപ്പിളിന്റെ നിസാര ഫീച്ചറുകൾക്കുപോലും ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിക്കും എന്ന വാർത്തയാണ് ഇപ്പോൾ അമേരിക്കയിലെ കാലിഫോർണിയയിൽനിന്നും ഇപ്പോൾ എത്തിയിരിക്കുന്നത്. ക്രിസ്മസ് രാത്രിയിൽ നടന്ന അപകടത്തിൽ കാർ 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് ജീവന് വേണ്ടി പോരാടിക്കൊണ്ടിരുന്ന യുവതിയെ രക്ഷിക്കുന്നതിൽ ആപ്പിളിന്റെ ഫൈൻഡ് മൈ ഡിവൈസ് ഫീച്ചർ നിർണായക ഘടകമായി എന്നാണ് കുടുംബാംഗങ്ങളും രക്ഷാപ്രവർത്തകരും ഇപ്പോൾ സാക്ഷ്യപ്പെടുത്തുന്നത്.

ക്രിസ്മസിന്റെ ആഘോഷങ്ങളൊക്കെക്കഴിഞ്ഞ് തിങ്കളാഴ്ചയുടെ പുതിയ പ്രഭാതം പുലരുന്നതേ ഉള്ളൂ. രാവിലെതന്നെ സാൻ ബെർണാർഡിനോ കൗണ്ടിയിലെ അഗ്നിരക്ഷാ സേനയുടെ 911 എന്ന നമ്പരിലേക്ക് ഒരു കോൾ എത്തി. ഏകദേശം 200 അടി താഴ്ചയിലേക്ക് ഒരു കാർ മറിഞ്ഞെന്നും അതിൽ ഒരു സ്ത്രീ കുടുങ്ങിക്കിടക്കുന്നു, ഉടൻ രക്ഷിക്കണം എന്നുമായിരുന്നു കോൾ. ഇതോടെ ആധുനിക സുരക്ഷാ ഉപകരണങ്ങളും മൂന്ന് റെസ്ക്യൂ വാഹനങ്ങളും ലഭ്യമായ ജീവനക്കാരുമായി അഗ്നിശമന സേനാംഗങ്ങൾ അപകട സ്ഥലത്തേക്ക് കുതിച്ചു.

അവിടെ എത്തിയപ്പോൾത്തന്നെ താഴ്വാരത്ത് മലകൾക്കിടയിൽ മറിഞ്ഞു കിടക്കുന്ന കാർ അവർ കണ്ടെത്തി. റോഡിന് മുകളിൽ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ച ആളും നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ ബന്ധുവാണ് അപകടത്തിൽപ്പെട്ടത്. സമയം പാഴാക്കാതെ രക്ഷാ പ്രവർത്തനം ആരംഭിച്ച സേനാംഗങ്ങൾ താഴെയെത്തി കാറിൽ യുവതിയെ കണ്ടെത്തി. അപകടത്തിൽ മാരക പരുക്കുകൾ ഏറ്റിരുന്നു എങ്കിലും അവർ ജീവനോടെ ഉണ്ടായിരുന്നു.

തുടർന്ന് കാർ തകർത്ത് അവരെ പുറത്തെടുക്കാനുള്ള നീക്കം സംഘം ആരംഭിച്ചു. കാർ വെട്ടിപ്പൊളിച്ച് പരുക്കേറ്റ സ്ത്രീയെ പുറത്തെടുക്കുകയും പ്രത്യേകം സജ്ജീകരിച്ച റോപ്പ് സംവിധാനങ്ങളുടെ സഹായത്താൽ അവരെ മുകളിലേക്ക് ഉയർത്തുകയും ചെയ്തു. പിന്നീട് രക്ഷപ്പെടുത്തി മുകളിൽ എത്തിച്ച സ്ത്രീയെ ഉടൻതന്നെ പ്രാദേശിക ട്രോമ കെയർ സെന്ററിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് സാഹസികമായ ഈ രക്ഷാപ്രവർത്തനത്തിന്റെ കൂടുതൽ വിവരങ്ങൾ അഗ്നിശമന സേനാംഗങ്ങൾ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

രക്ഷാദൗത്യ സേനാംഗങ്ങൾ പങ്കുവച്ച ഈ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അപകടത്തിൽ രക്ഷപ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിൽ നിർണായകമായ ഐഫോണിന്റെ പങ്ക് വെളിപ്പെട്ടത്. ഞായറാഴ്ച രാത്രി ക്രിസ്മസ് ആഘോഷങ്ങൾക്കായി ബന്ധുക്കളുടെ വീട്ടിലേക്കുപോയതായിരുന്നു അപകടത്തിൽപ്പെട്ട സ്ത്രീ. എന്നാൽ തിങ്കളാഴ്ച പുലരാറായിട്ടും അവർ തിരിച്ചെത്തിയില്ല. വീട്ടുകാർക്ക് യുവതിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല.

ഇതോടെ യുവതിയെ കണ്ടെത്താനായി കുടുംബാംഗങ്ങൾ ഐഫോണിലെ "ഫൈൻഡ് മൈ ഐഫോൺ" ഫീച്ചർ ഉപയോഗിച്ചു. തുടർന്ന് ലൊക്കേഷൻ പിന്തുടർന്ന് കുടുംബാംഗങ്ങൾ അപകടസ്ഥലത്ത് എത്തി രക്ഷാപ്രവർത്തകരെ വിവരം അറിയിക്കുകയുമായിരുന്നു. ആഘോഷങ്ങൾ കഴിഞ്ഞ് രാത്രി മടങ്ങിവരും വഴിയാണ് സ്ത്രീ അപകടത്തിൽപ്പെട്ടത്. തുടർന്ന് മരണത്തോട് മല്ലടിച്ച് അവർ രാത്രിമുഴുവർ വാഹനത്തിൽക്കുടുങ്ങി കിടക്കുകയായിരുന്നു.

ആപ്പിളിന്റെ പുതിയ ഐഫോൺ ആയിരുന്നില്ല അവർ ഉപയോഗിച്ചിരുന്നത്. പുതിയ ഐഫോണിലെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ അപകടം നടന്നാൽ ഉടൻ തന്നെ സേവ് ചെയ്ത് വച്ചിരിക്കുന്ന നമ്പരുകളിലേക്ക് ഉടൻ അപകട വിവരം എത്തിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്യും. എന്നാൽ ഇവിടെ യുവതിയുടെ കൈയിൽ ഉണ്ടായിരുന്ന ഐഫോണിൽ ഈ ഫീച്ചറുകൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും അവരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായത് ഐഫോണിന്റെ ഒരു സാധാരണ ഫീച്ചറാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.


Click it and Unblock the Notifications








