ഇന്ത്യയായിരുന്നു ശരി! പാകിസ്താൻ പഠിപ്പിച്ച 'ചൈനീസ് പാഠം'; ആ കമ്പനികളെ വിലക്കിയത് വളരെ നന്നായി
ഇന്ത്യൻ ടെലിക്കോം മേഖലയിൽ ചൈനീസ് കമ്പനികളുടെ സാന്നിധ്യം ഒഴിച്ചുനിർത്താൻ ഗവൺമെന്റ് ഓഫ് ഇന്ത്യ (GoI) വളരെ മുൻപ് തന്നെ വളരെ ശ്രദ്ധ പുലർത്തി വരുന്നു. ഇപ്പോൾ ഇന്ത്യ- പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ആ തീരുമാനം വളരെ ശരിയായിരുന്നു എന്ന് ഉറപ്പിക്കപ്പെട്ടിരിക്കുന്നു. എന്തിലും തദ്ദേശീയ ശക്തി വളർത്താനും സ്വയം പര്യാപ്തത നേടാനും ഇന്ത്യ ശ്രദ്ധിച്ചുവരുന്നു. ബിഎസ്എൻഎൽ 4ജി വ്യാപനത്തിന് മുന്നിട്ടിറങ്ങിയപ്പോൾ കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച പ്രധാന നിർദേശം തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയും ഡിവൈസുകളും ഉപയോഗിക്കണം എന്നതായിരുന്നു.
ഇന്ത്യൻ സർക്കാരിന്റെ ആ നിർദേശം ബിഎസ്എൻഎൽ 4ജിയും 5ജിയും വൈകുന്നതിൽ ഒരു പ്രധാന കാരണമായി മാറി. എന്നാൽ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോൾ ആ നിർദേശം നന്നായി എന്ന് വ്യക്തമാകും. കാരണം അതുകൊണ്ട് ഇന്ത്യക്ക് സ്വന്തമായി 4ജി, 5ജി ടെക്നോളജികൾ നേടാൻ കഴിഞ്ഞു. സ്വന്തമായി 4ജി, 5ജി ടെക്നോളജികളുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ന് ഇന്ത്യ.

സ്വന്തമായി ടെക്നോളജികൾ വികസിപ്പിക്കുകയും എന്തിലും സ്വയം പര്യാപ്തത നേടുകയും ചെയ്യുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. പാകിസ്താനുമായി ഉണ്ടായ സംഘർഷത്തിൽ അവരുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യക്ക് വളരെ ഫലപ്രദമായി ഉപകാരപ്പെട്ടു. ടെക്നോളജി രംഗത്തെ ഇത്തരം സ്വയം പര്യാപ്തതകൊണ്ട് പല ഗുണങ്ങളുണ്ട്.
ടെക്നോളജി മേഖലയിൽ വളരാൻ സഹായിക്കും എന്നത് ഒരു നേട്ടം, സൗഹൃദ രാജ്യങ്ങൾക്ക് ഈ സാങ്കേതികവിദ്യ വിൽക്കുന്നതിലൂടെ ആഗോള തലത്തിൽ ശ്രദ്ധ നേടാനും വരുമാനം നേടാനും സാധിക്കും എന്നത് മറ്റൊരു കാര്യം. വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ല എന്നത് വേറൊരു നേട്ടം. പ്രതിരോധ രംഗത്ത് മാത്രമല്ല, ടെലിക്കോം രംഗത്തും ടെക്നോളജി പരമായി സ്വയം പര്യാപ്തത നേടുന്നത് വളരെ പ്രധാനമാണ്.
മുൻപ് പറഞ്ഞ നേട്ടങ്ങൾക്ക് പുറമേ, വിദേശ രാജ്യങ്ങളുടെ ടെക്നോളജി ടെലിക്കോം രംഗത്തുനിന്ന് ഒഴിവാക്കി നിർത്തുന്നതിലൂടെ സുരക്ഷാഭീഷണി ഒഴിവാക്കാനും കഴിയും. ചൈനീസ് ടെക് ഭീമന്മാരായ ZTE, ഹുവാവേ ടെക്നോളജീസ് (Huawei Technologies) എന്നിവ നിർമ്മിച്ച ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ "ദേശീയ സുരക്ഷയ്ക്ക് അസ്വീകാര്യമായ അപകടസാധ്യത" സൃഷ്ടിക്കുമെന്ന് വിലയിരുത്തി യുഎസ് നേരത്തെ നിരോധിച്ചിരുന്നു.
ഇന്ത്യയിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാരും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ചൈനീസ് ടെക് കമ്പനികളെ ഇന്ത്യയിലെ 5G ആവാസവ്യവസ്ഥയുടെ ഭാഗമാകുന്നതിൽ നിന്ന് സർക്കാർ (GoI) വിലക്കി. മാത്രമല്ല, ചൈനീസ് ഉപകരണങ്ങൾ ഘട്ടം ഘട്ടമായി തങ്ങളുടെ നെറ്റ്‌വർക്കുകളിൽ നിന്ന് നീക്കണമെന്ന് സർക്കാർ ടെലിക്കോം കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തു.
ചൈനീസ് കമ്പനികളെ അകറ്റി നിർത്തിയതോടെ യൂറോപ്യൻ ടെലികോം ഗിയർ ഭീമന്മാരായ നോക്കിയയും എറിക്‌സണും ആണ് ഇന്ത്യയിലെ ടെലിക്കോം കമ്പനികൾക്ക് പ്രധാനമായി 5ജി സ്ഥാപിക്കാൻ ആവശ്യമായ ഡിവൈസുകൾ നൽകിയിരിക്കുന്നത്. എന്നാൽ ഇതിന് വൻ ചിലവ് ടെലിക്കോം കമ്പനികൾ നേരിടേണ്ടിവന്നു. എങ്കിലും രാജ്യ സുരക്ഷയ്ക്ക് ഇത് അനിവാര്യമായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
കാരണം പാകിസ്താനുമായി നിലനിൽക്കുന്ന അത്രയും പ്രശ്നങ്ങൾ ഇല്ല എങ്കിലും ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. പാകിസ്താനും ഇന്ത്യയും തമ്മിൽ ഇപ്പോൾ നടക്കുന്നതിന് സമാനമായ ഒരു സംഘർഷമോ യുദ്ധമോ ചൈനയുമായി ഇന്ത്യക്ക് നടത്തേണ്ടിവന്നാൽ, ചൈനീസ് കമ്പനികളെ ടെലികോം ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമായി നിലനിർത്തുന്നത് ഒട്ടും സുരക്ഷിതമല്ല.
ചൈനീസ് കമ്പനികൾ ഇന്ത്യൻ ടെലികോം ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമായിരുന്നെങ്കിൽ, അവർക്ക് ഒരു പക്ഷേ നിർണായകമായ സമയത്ത് ഇന്ത്യയിലെ നെറ്റ്‌വർക്കുകൾ അടച്ചുപൂട്ടാനും ഡാറ്റ മോഷ്ടിക്കാനും സംഭാഷണങ്ങൾ ചോർത്താനുമൊക്കെ കഴിഞ്ഞേക്കും എന്ന സാധ്യത നിലനിൽക്കുന്നു. ഇത് ഒരു സാധ്യത മാത്രമാണ്. എന്നാൽ രാജ്യ സുരക്ഷ സംബന്ധിച്ച കാര്യമായതിനാൽ ഇത്തരമൊരു റിസ്ക് എടുക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്.
ഇന്ത്യ സ്വന്തമായി ടെലികോം സ്റ്റാക്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ടാറ്റ കൺസൾട്ടൻസി സർവീസസ്, തേജസ് നെറ്റ്‌വർക്കുകൾ, ഡിഒടി (ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്), സി-ഡിഒടി (സെന്റർ ഓഫ് ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ്) തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ബിഎസ്എൻഎല്ലിനായി 4ജി, 5ജി ടെക്നോളജി വികസിപ്പിച്ചത്. ടെലിക്കോം രംഗത്ത് സ്വയംപര്യാപ്തത നേടാൻ ഇത് ഇന്ത്യയെ വളരെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല അടിയന്തര സാഹചര്യങ്ങളിൽ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഇത് ഇന്ത്യക്ക് നൽകുന്നു.


Click it and Unblock the Notifications







