പുതിയ സിമ്മിൽ ഇനി ആദ്യ 24 മണിക്കൂർ എസ്എംഎസ് സേവനങ്ങൾ ലഭിക്കില്ല; 15 ദിവസത്തിനകം മാറ്റം നടപ്പാക്കാൻ ഉത്തരവ്
സൈബർ തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആളുകൾ കബളിപ്പിക്കപ്പെടുന്നത് കുറയ്ക്കാനായി പുത്തൻ നീക്കവുമായി കേന്ദ്ര സർക്കാർ. ഇനിമുതൽ രാജ്യത്ത് സിം ( SIM ) കാർഡ് വാങ്ങി ആദ്യ 24 മണിക്കൂർ നേരത്തേക്ക് എസ്എംഎസ് സേവനങ്ങൾ ലഭ്യമാക്കേണ്ട എന്നാണ് കേന്ദ്രം ടെലിക്കോം കമ്പനികളോട് നിർദേശിച്ചിരിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത ശേഷം ഒടിപി സംഘടിപ്പിച്ചുള്ള തട്ടിപ്പുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.

സിം കാർഡ് നഷ്ടപ്പെട്ടാൽ തിരിച്ചറിയൽ കാർഡ് നൽകി പുതിയ സിമ്മിന് അപേക്ഷിക്കാൻ സൗകര്യമുണ്ട്. ഇതാണ് തട്ടിപ്പുകാർ ചൂഷണം ചെയ്തുവന്നിരുന്നത്. ആളുകളുടെ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയും മറ്റു പലവഴിക്കും സംഘടിപ്പിച്ചും ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് കൈക്കലാക്കുകയും തുടർന്ന് അതിലേക്ക് വരുന്ന ഒടിപികൾ ഉപയോഗിച്ച് പണം അടിച്ചെടുക്കുകയും ചെയ്യുകയാണ് സൈബർ തട്ടിപ്പുകാർ ഇപ്പോൾ ചെയ്തുവരുന്നത്.

വ്യാജരേഖ ഉപയോഗിച്ച് തട്ടിപ്പുകാർ ഡ്യൂപ്ലിക്കേറ്റ് സിം സ്വന്തമാക്കുമ്പോൾ യഥാർഥ ഉടമയുടെ നമ്പർ ബ്ലോക്ക് ആകുകയും ആ നമ്പരിലേക്കുള്ള കോളുകളും എസ്എംഎസുകളും തട്ടിപ്പുകാരുടെ പുതിയ ഡ്യൂപ്ലിക്കേറ്റ് സിമ്മിലേക്ക് എത്തുകയും ചെയ്യും. വ്യാജ തിരിച്ചറിയൽ രേഖ നൽകി പുതിയ സിം എടുക്കുന്ന രീതിയാണ് സിം സ്വാപ്പിങ്. യഥാർഥ ഉടമ പരാതിയുമായി എത്തുമ്പോഴേക്കും അക്കൗണ്ട് കാലിയായിട്ടുണ്ടാകും. ഈ രീതിക്ക് തടയിടുക എന്നതാണ് കേന്ദ്ര ടെലിക്കോം വകുപ്പിന്റെ പുതിയ നടപടിക്കു പിന്നിലെ ഉദ്ദേശം.

24 മണിക്കൂര്‍ നേരത്തേക്ക് മെസേജുകള്‍ വിലക്കുന്നതിനാല്‍ ആരെങ്കിലും സിം സ്വാപ്പിങ് രീതിയിലൂടെ തട്ടിപ്പിന് ശ്രമിച്ചാലും യഥാര്‍ഥ ഉപഭോക്താവിന് പരാതിപ്പെടാന്‍ സമയം ലഭിക്കുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. പഴയ സിം കാർഡിന്റെ ഡ്യൂപ്ലക്കേറ്റ് എടുക്കുമ്പോൾ മാത്രമല്ല, പുതിയ സിം കാർഡ് എടുക്കുമ്പോഴും ഈ 24 മണിക്കൂർ എസ്എംഎസ് വിലക്ക് ബാധകമാണ് എന്നാണ് വിവരം.

പുതിയ മാറ്റം 15 ദിവസത്തിനകം നടപ്പിലാക്കണമെന്ന് ഡിഒടി ( ഡിപ്പാർട്ട്മെന്റ് ഓഫ് ടെലി കമ്യൂണിക്കേഷൻ ) ടെലിക്കോം കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനാൽ ഉടൻ തന്നെ ഈ മാറ്റം നിലവിൽ വരാനാണ് സാധ്യത. സിം കാർഡ് ദുരുപയോഗങ്ങൾക്കും സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്കും തടയിടാൻ കേന്ദ്രം നിരവധി മാറ്റങ്ങൾ നടപ്പാക്കാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. വ്യാജ രേഖകൾ ഉപയോഗിച്ച് സംഘടിപ്പിക്കുന്ന സിം കാർഡുകളാണ് പണം തട്ടിപ്പിനും പലതരത്തിലുള്ള ക്രിമിനൽ പ്രവൃത്തികൾക്കും ഉപയോഗിച്ച് വരുന്നത്.

ഇതിന്റെ തോത് കുറയ്ക്കാൻ വ്യാജ രേഖകൾ ഉപയോഗിച്ച് ടെലിക്കോം സേവനങ്ങൾ സ്വന്തമാക്കുന്നവർക്ക് ഒരു വർഷം വരെ തടവ് ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാനും കേന്ദ്രം ആലോചിക്കുന്നുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാലം മാറിയതനുസരിച്ച് രാജ്യത്തെ ഇന്റര്‍നെറ്റ്, ടെലിക്കോം മേഖലകളില്‍ ഒരു പൊളിച്ചെഴുത്താണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.

ബ്രിട്ടീഷുകാരുടെ കാലത്തോളം പഴക്കമുള്ള നിയമങ്ങൾ ഉപയോഗിച്ചാണ് രാജ്യത്തെ ഇത്തരം തട്ടിപ്പുകേസുകൾ പലതും ഇപ്പോൾ കൈകാര്യം ചെയ്തുവരുന്നത്. ഇത് തട്ടിപ്പുകേസുകൾ കുറയാത്തതിന് ഒരു പ്രധാന കാരണമാണ്. അതിനാൽ ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട്, 1933 ലെ വയര്‍ലെസ് ടെലഫോൺ ആക്ട്, 1950 ല്‍ നിലവില്‍വന്ന ടെലഗ്രാഫ് വയര്‍ലെസ് (അണ്‍ലോഫുള്‍ പൊസഷന്‍) ആക്ട് എന്നീ കാലഹരണപ്പെട്ട ചട്ടങ്ങൾ ഉപേക്ഷിച്ച് മാറിയ സാഹചര്യത്തിനും കുറ്റകൃത്യങ്ങളുടെ രീതികൾക്കും അനുസരിച്ചുള്ള ശക്തമായ നിയമം കൊണ്ടുവരുമെന്നാണ് വിവരം. ഇതിനായുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായാണ് സെപ്റ്റംബറിൽ പുറത്തുവിട്ടിട്ടുള്ള കരട്.


Click it and Unblock the Notifications