5G In India: എയർടെലും ജിയോയും ഇല്ലാതെ നമ്മുക്കെന്ത് 5ജി?
രാജ്യത്തിന്റെ 'ഡിജിറ്റൽ' വളർച്ചയിൽ ഏറെ നിർണായകമായേക്കാവുന്ന നാഴികക്കല്ലാണ് 5ജി സേവനങ്ങളുടെ ലോഞ്ച്. 5ജി സാങ്കേതികവിദ്യയുടെ തോളിലേറി കുതിപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വഴി കാട്ടേണ്ട ഉത്തരവാദിത്വം കൂടി രാജ്യത്തെ ടെലിക്കോം കമ്പനികളിലേക്ക് വന്ന് ചേരുകയാണ്. നെറ്റ്വർക്കുകളുടെയും അടിസ്ഥാന സൌകര്യങ്ങളുടെയും വിന്യാസം മുതൽ പരിപാലനം വരെ 5ജി വളർച്ചയുടെ ഓരോ ഘട്ടത്തിലും ടെലിക്കോം കമ്പനികളുടെ സാന്നിധ്യം അനിവാര്യമായി തീരുകയും ചെയ്യുന്നു ( 5G In India ).

ഇന്ത്യയിലെ മുൻനിര സ്വകാര്യ ടെലിക്കോം കമ്പനികളാണ് റിലയൻസ് ജിയോയും ഭാരതി എയർടെലും. രാജ്യത്ത് എല്ലായിടത്തും 5ജി സേവനം എത്തിക്കാൻ വേണ്ട വിഭവങ്ങളും ശേഷിയും ഈ രണ്ട് കമ്പനികൾക്കുമുണ്ട്. എന്നാൽ ഒറ്റയടിക്ക് രാജ്യവ്യാപകമായി 5ജി ലോഞ്ച് ചെയ്യാൻ രണ്ട് കമ്പനികളും തയ്യാറായിട്ടില്ല. ഘട്ടം ഘട്ടമായിട്ടാണ് കമ്പനികൾ 5ജി റോൾഔട്ട് നടത്തുക. ചെലവ് നിയന്ത്രണത്തിനും വരുമാന സാധ്യത കുറഞ്ഞ സർക്കിളുകളിൽ നിന്നും നഷ്ടം നേരിടാതിരിക്കാനും വേണ്ടിയാണ് ഈ സമീപനം സ്വീകരിക്കുന്നത് എന്നാണ് കമ്പനികളുടെ നിലപാട്.

5ജി സേവനങ്ങളുടെ കാര്യത്തിൽ രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയ ( വിഐ ) ഏറെ പിന്നിലാണ്. എതിരാളികളുടെ കയ്യിൽ ഉള്ളത്ര പണമോ വിഭവങ്ങളോ ഇല്ലാത്തതാണ് വിഐയെ ദുർബലമാക്കുന്നത്. യൂസേഴ്സിനെ പരിഗണിക്കുമ്പോൾ 5ജിയേക്കാൾ 4ജിയ്ക്ക് മുൻഗണന നൽകുക എന്ന നിലപാട് ആയിരിക്കും വിഐ സ്വീകരിക്കുക.

എന്നാൽ എന്റർപ്രൈസുകൾക്ക് ( ഓഫീസുകൾ, ഫാക്ടറികൾ തുടങ്ങിയവ ) 5ജി സേവനങ്ങൾ നൽകുന്ന കാര്യത്തിൽ വിഐ വളരെ അഗ്രസീവായി മത്സരത്തിനിറങ്ങുമെന്ന കാര്യത്തിൽ തർക്കവുമില്ല. എന്നാൽ മൊബൈൽ സേവന രംഗത്ത് എയർടെലിനെയും ജിയോയെയും മറി കടക്കുക എന്നത് വിഐയ്ക്ക് നിലവിൽ അസാധ്യം തന്നെയാണ്.

വിഐ ഒരു എതിരാളിയല്ലെന്ന കാര്യം മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് പൊതുവേ ഗുണമാണ്. എന്നാൽ അവരുടെ 5ജി നെറ്റ്വർക്കുകളിൽ അധിക ട്രാഫിക്കും സമ്മർദ്ദവും ഉണ്ടാകാൻ വിഐയുടെ അസാന്നിധ്യം കാരണമായേക്കും. വിഐ സേവനം നൽകാത്ത എല്ലാ സർക്കിളുകളിലും 5ജി യൂസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ജിയോയിലേക്കും എയർടെലിലേക്കും ഒഴുകാൻ സാധ്യതയുണ്ട്. ഈ അധിക ട്രാഫിക്ക് കൂടി രണ്ട് കമ്പനികളും ഹാൻഡിൽ ചെയ്യണം.

5ജി നെറ്റ്വർക്കുകളുടെ കപ്പാസിറ്റിയെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നത് ഒരു വസ്തുത തന്നെയാണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും 5ജി നെറ്റ്വർക്ക് എത്തിക്കുന്ന കമ്പനികൾ ജിയോയും എയർടെലും തന്നെയായിരിക്കും എന്നതും അവഗണിക്കാൻ കഴിയില്ല. പക്ഷെ നേരത്തെ പറഞ്ഞത് പോലെ അധിക ഭാരം ചുമക്കുക എന്നത് ഏത് കമ്പനിക്കായാലും ആദ്യം പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതും പരിഗണിക്കണം.

നിലവിൽ മുൻഗണന സർക്കിളുകളിലാണ് വിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സി സർക്കിളുകളിൽ ബിഹാറിൽ മാത്രമാണ് കമ്പനി സ്പെക്ട്രം സ്വന്തമാക്കിയിരിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ അടുത്ത കാലത്ത് ഒന്നും വിഐ 5ജി സേവനങ്ങൾ എത്തിക്കില്ലെന്നതും വസ്തുതയാണ്. 4ജിയിലും സമാനമായ നിലപാട് ആണ് വിഐ സ്വീകരിക്കുന്നത്. കമ്പനി മുൻഗണന സർക്കിളുകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങൾക്ക് പാൻ ഇന്ത്യ കവറേജ് ഉള്ള നെറ്റ്വർക്കുകൾ വേണമെന്നുണ്ടെങ്കിൽ എയർടെലിനെയോ ജിയോയെയോ ആശ്രയിക്കേണ്ടി വരും.

സ്പെക്ട്രം ഹോൾഡിംഗിന്റെ കാര്യത്തിൽ പോലും, ജിയോയും എയർടെലും വിഐയേക്കാൾ ഏറെ മുന്നിലാണ്. സ്പെക്ട്രം ലേലം വഴി സർക്കാരിലേക്കെത്തുന്നത് 1.5 ലക്ഷം കോടി രൂപയാണ്. ഇതിൽ 88,078 കോടി മുടക്കിയത് റിലയൻസ് ജിയോയാണ്. 43,084 കോടി ചിലവഴിച്ചാണ് എയർടെൽ സ്പെക്ട്രം വാങ്ങിയത്. അതേ സമയം വെറും 18,799 കോടിയുടെ സ്പെക്ട്രം മാത്രമാണ് വിഐയ്ക്ക് സ്വന്തമാക്കാൻ ആയത്.

മറ്റ് രണ്ട് കമ്പനികളും 5ജി സാങ്കേതികവിദ്യ ഉപയോഗിച്ച് വിപണി ഇളക്കി മറിക്കാം എന്ന രീതിയിൽ നിൽക്കുമ്പോഴാണ് വിഐയുടെ പരിതാപകരമായ അവസ്ഥ. വിഐയുടെ സ്ഥിതി സങ്കടകരമെന്ന് തന്നെ പറയേണ്ടി വരും. വലിയ സാമ്പത്തിക നഷ്ടത്തിലാണ് കമ്പനി. ആവശ്യമായ നിക്ഷേപം ആകർഷിക്കാൻ കഴിയാത്തതിനൊപ്പം യൂസർ ബേസ് ചോർന്ന് പോകുന്നതും കമ്പനിയ്ക്ക് തിരിച്ചടിയായി തുടരുന്നു.

5ജി ലോഞ്ചിനൊരുങ്ങി എയർടെലും ജിയോയും
2022 ഓഗസ്റ്റിൽ തന്നെ ഇരു കമ്പനികളും 5ജി ലോഞ്ച് നടത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എയർടെൽ ഈ മാസം തന്നെ 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ജിയോയുടെ കാര്യത്തിൽ അത്തരമൊരു വ്യക്തത വന്നിട്ടില്ല. ഓഗസ്റ്റ് 29ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വാർഷിക പൊതുയോഗം നടക്കാനിരിക്കുകയാണ്. അന്നേ ദിവസം ജിയോ 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications








