നല്ല 'തിരിച്ചറിവ്'! ഐഫോണെന്നുകരുതി മോഷ്ടിച്ചത് ആൻഡ്രോയിഡ് ഫോൺ; തിരിച്ചറിഞ്ഞപ്പോൾ തിരിച്ചുനൽകി കള്ളന്മാർ
മോഷണം ഒരു കലയാണ് എന്ന് പാതി തമാശയായും പാതി കാര്യമായും നാം പറയാറുണ്ട്. ഒരാളെ കബളിപ്പിച്ച് അതിസമർഥമായി കവർച്ച നടത്തുന്ന ആനക്കള്ളന്മാരെ 'കലാകാരന്മാർ' എന്ന് വിശേഷിപ്പിക്കുന്നത് അൽപ്പം കൂടിപ്പോകും. എങ്കിലും പല മോഷണ വാർത്തകളും നമ്മെ പലപ്പോഴും അമ്പരപ്പിക്കാറുണ്ട്. കള്ളന്മാരുടെ ചില രീതികളാണ് അതിൽ ശ്രദ്ധേയം.
പല കള്ളന്മാർക്കും തങ്ങളുടേതായ ചില ശൈലികൾ ഉണ്ടാകും എന്ന് പറയാറുണ്ട്. ''അവൻ അമ്പലങ്ങളിൽ മാത്രമേ മോഷ്ടിക്കൂ'', ''ഓടിളക്കി അകത്തുകടക്കുന്നതാണ് അവന്റെ രീതി'', ''ഇവൻ ഒരു ഗോൾഡ് സ്പെഷലിസ്റ്റാണ്'', ''കാണിക്കവഞ്ചിയാണ് ഇവന്റെ മെയിൻ'' എന്നിങ്ങനെ നിരവധി വിശേഷണങ്ങളും കഥകളും 'സാധാരണക്കാരായ' കള്ളന്മാരെപ്പറ്റി നാം പലപ്പോഴായി കേട്ടിരിക്കുന്നു.

കാര്യം കള്ളനാണെങ്കിലും മോഷണത്തിൽ താൻ സത്യസന്ധനാണ്, തനിക്കൊരു നയവും നിലപാടുമൊക്കെ ഉണ്ട്. അത്തരം മോഷണങ്ങളേ നടത്തൂ എന്നവിധത്തിലാണ് ചില കള്ളന്മാരുടെ മോഷണം. അതിനാൽത്തന്നെ പല മോഷണങ്ങളും കൗതുകകരമാകാറുമുണ്ട്. അത്തരം ഒരു മോഷണത്തിന്റെ കഥ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. മോഷ്ടിച്ചത് ഉദ്ദേശിച്ച സാധനമല്ല എന്ന് തിരിച്ചറിഞ്ഞ് അത് ഉടമയ്ക്ക് തിരിച്ചുനൽകിയിരിക്കുകയാണ് രണ്ട് കള്ളന്മാർ.
ഇന്ത്യയിലല്ല, അങ്ങ് അമേരിക്കയിലാണ് സംഭവം. എങ്കിലും കള്ളന്മാരുടെ കൗതുകകരമായ നിലപാട് പുറത്തുവന്നതോടെ ഇത് ലോകമെങ്ങും വാർത്തയായിരിക്കുന്നു. ABC7 ന്റെ റിപ്പോർട്ട് അനുസരിച്ച്, വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള ദമ്പതികൾ ആണ് മോഷണത്തിന് ഇരയായത്. നൈറ്റ് ഷിഫ്റ്റ് പൂർത്തിയാക്കി അപ്പാർട്ട്മെന്റിലേക്ക് എത്തിയതായിരുന്നു ഭാര്യ. കാർ പാർക്ക് ചെയ്യുാൻ സഹായിക്കുന്നതിനായി അപ്പാർട്ട്മെന്റിന് പുറത്തേക്ക് അവരുടെ പങ്കാളിയും എത്തിയിരുന്നു.

കാർ പാർക്ക് ചെയ്ത ശേഷം അപ്പാർട്ട്മെന്റിലേക്ക് മടങ്ങിയ തങ്ങളുടെ മുന്നിലേക്ക്, മുഖംമൂടിയണിഞ്ഞ ആയുധ ധാരികളായ രണ്ട് പേർ ബൈക്കിൽ എത്തിയതായി ദമ്പതികൾ പറയുന്നതു. തുടർന്ന് അവർ തോക്ക് ചൂണ്ടി തങ്ങളുടെ കൈയിലുണ്ടായിരുന്ന പഴ്സും ഫോണും കൈക്കലാക്കി. കാർ കീ വാങ്ങി കാറിനുള്ളിലും മോഷണം നടത്തി എന്ന് ദമ്പതികൾ വിവരിച്ചു.
എന്നാൽ പിന്നീടാണ് ദമ്പതികളെ ആശ്ചര്യപ്പെടുത്തിയ സംഭവം ഉണ്ടായത്. കവർച്ച കഴിഞ്ഞ് പോകും മുൻപ് കള്ളൻ യാദൃശ്ചികമായി തന്റെ കൈയിൽ നിന്ന് തട്ടിയെടുത്ത ഫോണിലേക്ക് നോക്കിയെന്നും ശേഷം അത് തന്റെ ഭർത്താവിന്റെ പക്കൽ മടക്കി നൽകിയെന്നും കവർച്ചയ്ക്കിരയായ സ്ത്രീ പറഞ്ഞു. അതിന് കള്ളന്മാർ പറഞ്ഞ കാരണവും അവർ വിശദീകരിച്ചു.
''ഓ, ഇത് ആൻഡ്രോയിഡ് ആണോ? ഞങ്ങൾക്ക് ഇത് വേണ്ട. ഇത് ഒരു ഐഫോൺ ആണെന്നാണ് ഞാൻ കരുതിയത്'' എന്നാണ് കള്ളൻ ഫോൺ തിരിച്ച് നൽകിയപ്പോൾ അവരോട് പറഞ്ഞത്. കള്ളന്മാരുടെ ഈ പെരുമാറ്റമാണ് ഈ മോഷണ വാർത്തയെ ആഗോള തലത്തിൽ വാർത്തയാക്കി മാറ്റിയിരിക്കുന്നത്.

അതേസമയം, ഫോൺ തിരിച്ചുകിട്ടിയെങ്കിലും മോഷണത്തിന് ഇരയായതിന്റെ ആഘാതത്തിൽ തന്നെയാണ് ദമ്പതികൾ. ഈ സംഭവം തന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചുവെന്ന് യുവതി പറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ ഈ മോഷണത്തിൽ ഫോൺ ഒഴികെ കൈയിലുണ്ടായിരുന്നതെല്ലാം ഇവർക്ക് നഷ്ടപ്പെട്ടു. എങ്കിലും ഒടുവിൽ ഉണ്ടായ ട്വിസ്റ്റ് ആണ് അവരെ ഏറ്റവും അമ്പരപ്പിച്ചത്.
കിട്ടിയതെല്ലാം മോഷ്ടിച്ച കള്ളന്മാർ ഒരു ആൻഡ്രോയിഡ് ഫോൺ തങ്ങളുടെ മോഷണത്തിന് അർഹമല്ല എന്ന് പറഞ്ഞ് തിരിച്ചുനൽകിയിരിക്കുന്നു എന്നതാണ് ഈ മോഷണത്തെ വേറിട്ടതാക്കിയത്. കള്ളന്മാർക്ക് പോലും ആൻഡ്രോയിഡ് ഫോൺ വേണ്ട എന്ന് ഐഫോൺ പ്രേമികൾക്ക് ഇനി പറഞ്ഞുനടക്കാം. മറിച്ച്, എത്രയൊക്കെ സുരക്ഷയുണ്ടെന്ന് പറഞ്ഞാലും കള്ളന്മാർക്കിഷ്ടം ഐഫോണാണ്, തങ്ങൾ സുരക്ഷിതരാണ് എന്ന് ആൻഡ്രോയിഡ് ഫാൻസിനും തിരിച്ചടിക്കാം.
ഐഫോൺ മോഷണം അമേരിക്കയിൽ പലപ്പോഴും നടക്കാറുണ്ട്. കോഫീ ഷോപ്പിന്റെ ബാത്ത് റൂമിന്റെ ഭിത്തി തുരന്ന് തൊട്ടപ്പുറത്ത് ഉണ്ടായിരുന്ന ആപ്പിൾ സ്റ്റോറിൽ നിന്ന് ഐഫോണുകൾ കൂട്ടത്തോടെ മോഷ്ടിച്ച സംഭവം ഏതാനും നാൾ മുൻപ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തതും വൻ വാർത്തയായിരുന്നു. നാല് കോടി രൂപയുടെ ഐഫോണുകളാണ് അന്ന് മോഷ്ടിക്കപ്പെട്ടത്.


Click it and Unblock the Notifications








