"ഫോണിലുള്ള കുട്ടിക്കളി ഇനി വേണ്ട"; കുട്ടികളുടെ ഫോണുപയോഗം നിരോധിച്ച് ഐറിഷ് പട്ടണം
കയ്ച്ചിട്ട് തുപ്പാനും വയ്യ, മധുരിച്ചിട്ട് ഇറക്കാനും വയ്യെന്ന് പറയാവുന്ന ഐറ്റമാണ് സ്മാർട്ട്ഫോണുകൾ, പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തിൽ. അതിനാൽ തന്നെ ചെറിയ കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗവും അതിന്റെ ഗുണ ദോഷങ്ങളും നമ്മുടെ നാട്ടിൽ കാലങ്ങളായി ചർച്ചയാകുന്ന വിഷയവുമാണ്. പൂർണമായും വേണ്ടെന്ന് പറയാനോ ആവശ്യമാണെന്ന് പറയാനോ കഴിയാത്ത അവസ്ഥ.
ഓൺലൈൻ വിദ്യാഭ്യാസം അടക്കം ഡിജിറ്റൽ രംഗത്തിന്റെ നല്ല വശങ്ങൾ ഒരുപാട് പറയാനുള്ളപ്പോൾ തന്നെ ഇന്റർനെറ്റും സോഷ്യൽ മീഡിയയും, സ്മാർട്ട്ഫോൺ അടക്കമുള്ള പ്രവേശന കവാടങ്ങളും സൃഷ്ടിക്കുന്ന അപകടസാധ്യതകളും ഏറെയാണ്. നവമാധ്യമങ്ങളിലൂടെ കുട്ടികളെ വശീകരിച്ച് ദുരുപയോഗം ചെയ്യുന്നവർ, ലഹരി ഉപയോഗത്തിലേക്ക് തള്ളി വിടുന്നവർ, ചിത്രങ്ങളും മറ്റും മോഷ്ടിക്കുന്നവർ ഓൺലൈനിലെ മോശം കണ്ടന്റുകൾ എന്നിങ്ങനെ നീളുന്നുണ്ട് ഈ സാധ്യതകൾ. സംശയം തീരാത്തവർ ഇരകളായി തീർന്ന കുട്ടികളുടെ കണക്കുകളറിയാൻ പത്രമാധ്യമങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മാത്രം മതിയാകും.

കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിൽ തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ലോകമെങ്ങുമുള്ള രക്ഷിതാക്കളും അധ്യാപകരുമൊക്കെ. എന്നാൽ ഇനിയങ്ങനെ പകച്ച് നിൽക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് അയർലണ്ടിലെ ഒരു ചെറിയ പട്ടണം. ഐറിഷ് പട്ടണമായ ഗ്രേസ്റ്റോൺസിലെ രക്ഷിതാക്കളും അധ്യാപകരുമാണ് തങ്ങളുടെ കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾ സെക്കൻഡറി സ്കൂളിൽ എത്തുന്നത് വരെ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കേണ്ടെന്നാണ് നഗരവാസികളുടെ തീരുമാനം.
ഗ്രേസ്‌റ്റോൺസിലെ എട്ട് പ്രൈമറി സ്‌കൂളുകളും രക്ഷിതാക്കളുടെ കൂട്ടായ്മകളും ചേർന്നാണ് തീരുമാനമെടുത്തത്. കുട്ടികൾ സെക്കൻഡറി സ്കൂളിൽ എത്തുന്നത് വരെ സ്‌മാർട്ട്‌ഫോണുകൾ കൈവശം വയ്ക്കുന്നത് പൂർണമായും വിലക്കുന്ന നിയമാവലി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം കുട്ടികളിൽ ഉത്കണ്ഠ (Anxiety) വർധിപ്പിക്കുന്നതായും മോശം കണ്ടന്റിലേക്ക് അവരെയെത്തിക്കുന്നതായും നിലനിൽക്കുന്ന ആശങ്കകളാണ് ഇത്തരമൊരു നടപടിയിലേക്ക് പട്ടണത്തെ നയിച്ചത്.
കുട്ടികൾക്കിടയിലെ ഉത്കണ്ഠ (Anxiety) വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഗ്രേസ്റ്റോൺസിലെ സംരംഭം ആരംഭിച്ചതെന്ന് പറഞ്ഞല്ലോ. കൊവിഡ് കാലമാണ് കുട്ടികൾക്കിടയിൽ ഇത്തരം വെല്ലുവിളികൾ വളർത്തിയതെന്ന് വിദഗ്ധർ പറയുന്നു. ഇതേത്തുടർന്ന് നടത്തിയ ബോധവത്കരണപ്രവർത്തനങ്ങളാണ് നഗരത്തിൽ മുഴുവൻ പുതിയ നയം നടപ്പിലാക്കുന്നതിലേക്ക് നയിച്ചത്. ചില കുട്ടികൾ ഇതിനോട് പൊരുത്തപ്പെടുകയും മറ്റ് ചിലർ എതിർക്കുകയും ചെയ്യുന്നുണ്ട്.
നേരത്തെ മേഖലയിലെ സ്‌കൂൾ പരിസരങ്ങളിൽ സ്‌മാർട്ട്‌ഫോൺ ഉപയോഗത്തിന് നിയന്ത്രണങ്ങളോ നിരോധനമോ ഏർപ്പെടുത്തിയിരുന്നു. എന്നാൽ സ്കൂളിന് പുറത്ത് സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന കുട്ടികളിൽ സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നതായി തുടർ നിരീക്ഷണങ്ങളിൽ കണ്ടെത്താനും കഴിഞ്ഞു. ഇതേത്തുടർന്നാണ് നഗരത്തിലെ എല്ലാ സ്കൂളുകളും ചേർന്ന് പുതിയ പദ്ധതി രൂപീകരിച്ചത്. ഫോൺ (Smartphones) വാങ്ങിത്തരണമെന്ന് പറഞ്ഞ് വീട്ടുകാരുടെ അടുത്ത് പ്രശ്നമുണ്ടാക്കാനും കുട്ടികൾക്കാവില്ല. കാരണം സ്കൂളുകളിൽ നിന്നുള്ള നിർദേശം എന്ന നിലയിലാണ് ചട്ടം നടപ്പിലാക്കുന്നത്.
പുതിയ കോഡ് എല്ലാ രക്ഷിതാക്കളും അനുവർത്തിക്കണമെന്ന് നിർബന്ധമൊന്നുമാക്കിയിട്ടില്ല. എല്ലാ രക്ഷിതാക്കളും ഈ നിർദേശം പാലിക്കാൻ സാധ്യതയില്ലെന്നതാണ് കാരണം. എന്നാൽ വലിയൊരു വിഭാഗം രക്ഷിതാക്കളും കുട്ടികളുടെ ഫോണുപയോഗം നിയന്ത്രിക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നതിനാൽ ഭാവിയിൽ ഇതൊരു മാനദണ്ഡമായി തന്നെ മാറുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. എന്തായാലും ഗ്രേസ്റ്റോൺസിലെ പുതിയ ചട്ടം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
അയർലണ്ടിലെ ആരോഗ്യ മന്ത്രിയായ സ്റ്റീഫൻ ഡോണല്ലി ചെറിയ കുട്ടികളുടെ ഫോണുപയോഗം തടയാനുള്ള തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. നയം രാജ്യവ്യാപകമായി നടപ്പിലാക്കണമെന്നാണ് ഡോണല്ലി പറയുന്നത്. ഡിജിറ്റൽ ലോകത്തെ മോശം പ്രവണതകളിൽ നിന്നും കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന കാര്യത്തിൽ അയർലണ്ട് ആഗോള തലത്തിൽ മുമ്പിലെത്തണമെന്നും സ്റ്റീഫൻ ഡോണല്ലി പറയുന്നു.


Click it and Unblock the Notifications








