ഊഷ്മള വരവേൽപ്പിന് മോദിക്ക് നന്ദി പറഞ്ഞ് ടിം; കുക്കിനെ കണ്ടതിൽ ഏറെ സന്തോഷമെന്ന് മോദി
ഇന്ത്യയിലെ ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ഉദ്ഘാടനം ചെയ്യാനായി ഡൽഹിയിലെത്തിയ ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ടെക്നോളജി മേഖലയുമായും ആപ്പിൾ- ഇന്ത്യ സഹകരണവുമായും ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തി.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തോടൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ച ടിം കുക്ക് ഊഷ്മള വരവേൽപ്പിന് മോദിക്ക് നന്ദി പറയുന്നതായി അറിയിച്ചു. സാങ്കേതികവിദ്യയ്ക്ക് വിദ്യാഭ്യാസം, ഡവലപ്പർമാർ, പരിസ്ഥിതി, നിർമ്മാണം തുടങ്ങി വിവിധ മേഖലകളിൽ സൃഷ്ടിക്കാൻ കഴിയുന്ന ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാട് താൻ പങ്കിടുന്നതായി കുക്ക് ട്വീറ്റിലറിയിച്ചു.

ഇന്ത്യയിൽ നിക്ഷേപം നടത്താനും വളരാനും ആപ്പിൾ പ്രതിജ്ഞാബദ്ധമാണ് എന്നും മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ പങ്കുവച്ച ട്വീറ്റിലൂടെ ടിം കുക്ക് വ്യക്തമാക്കി. മോദിക്കൊപ്പം ഹസ്തദാനം ചെയ്തു നിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു കുക്കിന്റെ ട്വിറ്റർ പോസ്റ്റ്. ടിം കുക്കിന്റെ ഈ പോസ്റ്റ് പങ്കുവച്ച് പ്രധാനമന്ത്രിയും ടിം കുക്കുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവച്ചു.
നിറഞ്ഞ സന്തോഷമാണ് ടിം കുക്കിന്റെ കൂടിക്കാഴ്ച സമ്മാനിച്ചത് എന്ന് മോദി പറഞ്ഞു. ആപ്പിളിന്റെ സിഇഒയെ കാണാനും വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറാനും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി ഇന്ത്യയിൽ നടക്കുന്ന മാറ്റങ്ങളെ എടുത്തുകാട്ടാനും സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിലൂടെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരുമായും ടിം കുക്ക് കൂടിക്കാഴ്ച നടത്തി. ആപ്പിൾ സ്റ്റോർ ഉദ്ഘാടനത്തിനായാണ് ടിം എത്തിയത് എങ്കിലും പ്രധാനമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുമെന്നും നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും നേരത്തെ തന്നെ കരുതപ്പെട്ടിരുന്നു.
ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് കേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആപ്പിൾ കഴിഞ്ഞ കുറച്ച് നാളുകളായി നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ആപ്പിളിന്റെ കരാർ കമ്പനികൾ ഇന്ത്യയിലടക്കം തങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്തുവരികയാണ്. അടുത്ത് ഇറങ്ങാൻ പോകുന്ന ഐഫോൺ 15 സീരിസീലെ ഐഫോൺ 15 മോഡൽ ഇന്ത്യയിൽ നിർമാണം ആരംഭിച്ചതായുള്ള വാർത്തകളും വന്നിരുന്നു.
ഈ സാഹചര്യത്തിൽ ടിം കുക്കിന്റെ ഇന്ത്യാ സന്ദർശനത്തിനും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും രാജ്യാന്തര തലത്തിൽ തന്നെ വൻ പ്രാധാന്യമാണ് കൈവന്നത്. നിർമ്മാണം, ഇലക്ട്രോണിക്‌സ് കയറ്റുമതി, ആപ്പ് സമ്പദ്‌വ്യവസ്ഥ, വൈദഗ്ധ്യം, സുസ്ഥിരത, സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ എന്നിവയിലുടനീളം ആപ്പിളിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ടിം കുക്കുമായി ചർച്ച നടത്തിയതായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു.

കുക്കുമായുള്ള കൂടിക്കാഴ്ച സന്തോഷകരമായിരുന്നെന്ന് രാജീവ് ചന്ദ്രശേഖറും ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ഡിജിറ്റൽ യാത്രയിൽ ആപ്പിളിന്റെ തന്ത്രപരവും ദീർഘകാലവുമായ പങ്കാളിത്തത്തിൽ ഏർപ്പെടാൻ ടിം കുക്കിനെയും അദ്ദേഹത്തിന്റെ ടീമിനെയും കണ്ടുമുട്ടിയത് സന്തോഷകരമായ കാര്യമാണ്. ഉൽപ്പാദനം, കയറ്റുമതി, യുവാക്കളുടെ വൈദഗ്ധ്യം, ആപ്പ് ഡവലപ്മെന്റ്, സമ്പദ്‌വ്യവസ്ഥ, തൊഴിലവസരങ്ങൾ എന്നിവയെപ്പറ്റി ചർച്ച ചെയ്തതായും ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.
ഇതിനുമുമ്പ് 2016ൽ ആദ്യമായി ഇന്ത്യയിലെത്തിയ കുക്ക് ഏഴുവർഷത്തിന് ശേഷമാണ് രണ്ടാമതും ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഇത്തവണ് മുംബൈയിലും ഡൽഹിയിലും ആപ്പിൾ റീട്ടെയിൽ സ്റ്റോർ തുറക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കുക്കിന്റെ സന്ദർശനം. ഏപ്രിൽ 17 ന് മുംബൈയിലെത്തിയ കുക്ക് 18 ന് ബാന്ദ്രയിൽ ഇന്ത്യയിലെ ആദ്യ ആപ്പിൾ റീട്ടെയിൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 20 ന് ഇന്ത്യയിലെ രണ്ടാമത്തെ ആപ്പിൾ സ്റ്റോർ ഡൽഹി സാകേതിൽ തുറന്നുനൽകുന്നതും ടിം കുക്കാണ്. മുംബൈയിൽ എത്തിയ ടിം കുക്ക് നിരവധി പേരുമായി കൂടിക്കാഴ്ചകൾ നടത്തിയ ശേഷം ബുധനാഴ്ചയാണ് ഡൽഹിയിലെത്തിയത്. തുടർന്ന് ലോധി ആർട്ട് ഡിസ്ട്രിക്റ്റിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കാണാനും ടിം കുക്ക് സമയം കണ്ടെത്തി.


Click it and Unblock the Notifications