കാരണവർക്ക് എന്തുമാകാം, കാരണമുണ്ട്; ആപ്പിളിൽ വിലക്കപ്പെട്ട ആ 'കനി' ടിം കുക്ക് ഉപയോഗിക്കുന്നു!
കാരണവന്മാർക്ക് എന്തുമാകാം എന്ന നിലയിലുള്ള ചില പഴഞ്ചൊല്ലുകൾ നമ്മുടെ നാട്ടിൽ കേൾക്കാൻ സാധിക്കും. കൂട്ടുകുടുംബ കാലത്ത് കുടുംബം നയിച്ചിരുന്നത് കാരണവന്മാർ ആയിരുന്നു. കുടുംബത്തിലെ ഏത് തീരുമാനത്തിലും അവസാനവാക്ക് കാരണവരുടേതാണ്. കാരണവരുടെ പ്രത്യേക അധികാര അവകാശങ്ങൾ കുടുംബത്തിലുള്ളവരും അംഗീകരിച്ച് പോന്നിരുന്നു. അതിനാൽത്തന്നെ കുടുംബത്തിന്റെ അധികാരകേന്ദ്രമായിരുന്നു കാരണവർ.
കാരണവന്മാർ പുലർത്തിവന്ന ഈ അധികാരത്തിന്റെ അടയാളമാണ് കാരണവന്മാർക്ക് 'എന്തും'ആകാം എന്നതരത്തിലുള്ള ചൊല്ല്. അൽപ്പം തമാശകലർന്ന ഒരു ചൊല്ലാണ് ഇതെങ്കിലും ഒരുകാലത്ത് കാരണവന്മാർക്കുണ്ടായിരുന്ന പ്രാധാന്യം അതിൽ അടങ്ങിയിരിക്കുന്നു. പിൽക്കാലത്ത് ഉത്തരവാദപ്പെട്ട/അധികാര സ്ഥാനങ്ങളിലിരിക്കുന്നവർ നടത്തുന്ന പ്രവൃത്തികളെ വിമർശിക്കാനും മറ്റും ഈ ചൊല്ല് വ്യാപകമായി ഉപയോഗിക്കാറുണ്ട്.

സാധാരണയായി ഒരുപാട് പ്രായമുള്ളവരാണ് കാരണവന്മാർ, ദീർഘകാല ജീവിതാനുഭവങ്ങളിലൂടെ ശരിതെറ്റുകൾ തിരിച്ചറിയാൻ അവർക്ക് കഴിയുമെന്നും അതിനാൽ അവർ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം ശരിയാണ് എന്ന തരത്തിലുമൊക്കെയാകാം കാരണവന്മാർക്ക് എന്തുമാകാം എന്ന ചൊല്ല് വന്നത്. പിൽക്കാലത്ത് അത് ആരുടെയെങ്കിലും പ്രവൃത്തികളെ വിമർശിക്കാനാണ് കൂടുതലായി ഉപയോഗിക്കുന്നത് എന്നത് വേറെകാര്യം.
കാരണവർ ഭരണമൊക്കെ അവസാനിച്ചിട്ട് വർഷങ്ങളായെങ്കിലും പഴഞ്ചൊല്ലിൽ പതിരില്ലാത്തതിനാൽ മറ്റുള്ളവർക്ക് വിലക്കപ്പെട്ട കാര്യം ഒരാൾ ചെയ്യുമ്പോൾ, മലയാളി 'കാരണവന്മാരെ' ഇപ്പോഴും ഉപയോഗിച്ചുപോരുന്നു. ആ നിലയ്ക്ക് നോക്കിയാൽ ആപ്പിൾ സിഇഒ ടിം കുക്ക് ഇപ്പോൾ നടത്തിയിരിക്കുന്ന വെളിപ്പെടുത്തൽ കേൾക്കുന്ന ഏതൊരു മലയാളിയുടെയും മനസിലേക്ക് ആദ്യമെത്തുക കാരണവന്മാർക്ക് 'എന്തുമാകാം' എന്ന പഴഞ്ചൊല്ല് ആയിരിക്കും.

ആപ്പിളിനെ സംബന്ധിച്ചിടത്തോളം അവസാന വാക്ക് ടിം കുക്ക് ആണ്. ആപ്പിളിന്റെ കാരണവർ എന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം. അടുത്തിടെ ഗുഡ് മോർണിംഗ് അമേരിക്കയിലെ ഒരു അഭിമുഖത്തിനിടെ, ടിം കുക്ക് നടത്തിയ ചില വെളിപ്പെടുത്തലുകൾ ഇപ്പോൾ ടെക് ലോകം ഏറെ കൗതുകത്തോടെ ചർച്ചചെയ്ത് വരികയാണ്. ലോകമെങ്ങും തരംഗമായി മാറിയ ചാറ്റ്ജിപിടി തന്നെയാണ് ഇവിടെയും വിഷയം.
ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് താൻ ഉപയോഗിക്കാറുണ്ടെന്ന് ടിം കുക്ക് അഭിമുഖത്തിൽ വെളിപ്പെടുത്തി. ജീവനക്കാർ ചാറ്റ്ജിപിടി ഉപയോഗിക്കരുതെന്നാണ് ആപ്പിളിലെ സർക്കുലർ. ഇത് നിലനിൽക്കെയാണ് താൻ ചാറ്റ്ജിപിടി ഉപയോഗിക്കാറുണ്ട് എന്ന ടിം കുക്കിന്റെ വെളിപ്പെടുത്തൽ എത്തിയത്. അതിനാൽത്തന്നെ ടിം കുക്കിന്റെ വെളിപ്പെടുത്തൽ വൻ പ്രാധാന്യം നേടുകയും ചർച്ചയാകുകയുമായിരുന്നു.
ആപ്പിൾ ജീവനക്കാർക്ക് ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിൽ വിലക്കുണ്ട്. എന്നാൽ അത്തരം വിലക്കുകളൊന്നും അതിന്റെ മേധാവിയായ ടിം കുക്കിന് ബാധകമല്ല. സ്വാഭാവികമായും ആപ്പിളിന്റെ തലവൻ എന്ന നിലയിൽ എന്തും ചെയ്യാൻ ടിം കുക്കിന് അധികാരമുണ്ട്. ജീവനക്കാർക്ക് ബാധകമായ നിയന്ത്രണങ്ങൾ മുതലാളിക്കും ബാധകമായിരിക്കണം എന്ന് നിർബന്ധം പിടിക്കാനാകില്ലല്ലോ എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് വെളിപ്പെടുത്താൻ യാതൊരു മടിയും കാണിച്ചില്ല, എന്നുമാത്രമല്ല ഏറെ ആവേശത്തോടും അതേസമയംതന്നെ ഏറെ കരുതലോടെയുമായിരുന്നു ടിം ചാറ്റ്ജിപിടിയെപ്പറ്റിയും എഐയെപ്പറ്റിയും പ്രതികരിച്ചത്. പക്ഷപാതപരമായ വിവരങ്ങൾ, തെറ്റായ വിവരങ്ങൾ, നിയന്ത്രണത്തിന്റെ പ്രാധാന്യം എന്നിങ്ങനെ എഐയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
എഐ മേഖലയിൽ നിയന്ത്രണം ആവശ്യമാണെന്നും ചില അതിരുകൾ ഉണ്ടായിരിക്കണമെന്നും കുക്ക് വിശ്വസിക്കുന്നു. എഐ വിഷയത്തിൽ ധാർമ്മിക തീരുമാനങ്ങൾ എടുക്കുന്നതിനും സ്വയം നിയന്ത്രണം ശീലമാക്കുന്നതിനും കമ്പനികൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കുക്ക് അഭിപ്രായപ്പെടുന്നു. എഐയുടെ വലിയ സാധ്യതകൾ തിരിച്ചറിയുന്നുണ്ടെങ്കിലും, ആപ്പിളിൽ അത് നടപ്പിലാക്കുന്നതിന് ബോധപൂർവവും ചിന്തനീയവുമായ ഒരു സമീപനം ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.

ആപ്പിൾ അതിന്റെ സാങ്കേതികവും സാമ്പത്തികവുമായ സ്രോതസ്സുകൾ എഐക്കായി സമർപ്പിക്കാൻ തയാറെടുക്കുന്നു എന്ന സൂചനയും ടിം കുക്ക് നൽകുകയുണ്ടായി. ടെക്നോളജി മേഖലയിലെ വൻകിട കമ്പനികളെല്ലാം തങ്ങളുടെ എഐ ഗവേഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്. അധികം വൈകാതെ ആപ്പിളും ആ പാതയിലേക്ക് എത്തും എന്നാണ് ടിം കുക്കിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
സ്വകാര്യത പ്രശ്‌നങ്ങൾ കാരണം ആപ്പിൾ തങ്ങളുടെ ജീവനക്കാരുടെ ചാറ്റ്ജിപിടി ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നതായി വാൾ സ്ട്രീറ്റ് ജേണൽ ആണ് റിപ്പോർട്ട് ചെയ്തത്. ആപ്പിൾ സ്വന്തം സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. അതിനാലാണ് ചാറ്റ്ജിപിടിയും മറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളും ഉപയോഗിക്കാൻ ജീവനക്കാർക്ക് അനുമതി നൽകാത്തത്.
ജോലി എളുപ്പമാക്കാനായി ജീവനക്കാർ ചാറ്റ്ജിപിടി ഉപയോഗിക്കുകയാണെങ്കിൽ, അവർ സ്വന്തം ഉൽപ്പന്നത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പങ്കുവച്ചേക്കുമെന്ന് ആപ്പിൾ ആശങ്കപ്പെടുന്നു. അതിനാലാണ് വിലക്ക്. സോഫ്റ്റ്‌വെയർ കോഡ് സ്വയമേവ എഴുതുന്ന മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള GitHub's Copilot ഉപയോഗിക്കരുതെന്നും ആപ്പിൾ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളതായി ഡബ്ല്യുഎസ്ജെ റിപ്പോർട്ട് വ്യക്തമാക്കുന്നു.


Click it and Unblock the Notifications








