കേരളപ്പിറവി ദിനത്തിൽ പിറന്ന തിമോത്തി ഡൊണാൾഡ് കുക്ക് അഥവാ ടിം കുക്ക്; ആപ്പിളിന്റെ വൻ 'തല'!
കേരളം ജന്മദിനം കൊണ്ടാടുന്ന ദിവസമാണ് നവംബർ 1. കേരളപ്പിറവി എന്ന പേരിൽ എല്ലാവർഷവും നവംബർ 1 നാം ആഘോഷമാക്കി മാറ്റുന്നു. ഇന്ന് ലോകമറിയുന്ന നാടാണ് കേരളം! ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകുമെന്നാണ് പറയാറ്. ആ മലയാളിയിലൂടെ കേരളവും അവിടെ അടയാളപ്പെടുത്തപ്പടുന്നു.
കേരളം മാത്രമല്ല, നവംബർ 1-ന് ജന്മദിനം ആഘോഷിക്കുന്ന ധാരാളം ആളുകളും ലോകത്തുണ്ട്. അതിൽ ലോകമറിയുന്ന ഒരാളാണ് നിലവിലെ ആപ്പിൾ സിഇഒ ടിം കുക്ക്. 1956 നവംബർ 1ന് ആയിരുന്നു കേരളത്തിന്റെ പിറവിയെങ്കിൽ നാല് വർഷങ്ങൾക്ക് ശേഷം, 1960 നവംബർ ഒന്നിന് ആയിരുന്നു ടിം കുക്കിന്റെ പിറവി.

ഇന്ന് ലോകത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിൽ ഒന്നിന്റെ തലവനായി തുടരുന്ന ടിം കുക്കിന്റെ ജീവിതം ആശ്ചര്യപ്പെടുത്തുന്ന വിധത്തിലുള്ള ഏടുകൾ നിറഞ്ഞ ഒന്നാണ്. ഒരു കപ്പൽശാല തൊഴിലാളിയുടെ മകൻ എന്ന നിലയിൽ തുടങ്ങിയ കുക്കിന്റെ ജീവിതം ഇന്ന് ലോക കോടീശ്വരന്മാരുടെ പട്ടികയിലെത്തിയാണ് നിൽക്കുന്നത്.
ഓപ്പൺ സോഴ്‌സ് വിവരങ്ങൾ അനുസരിച്ച്, പ്രതിദിനം 1 കോടി രൂപയിലധികം ടിം കുക്ക് സമ്പാദിക്കുന്നു. ആപ്പിളിനെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചുകൊണ്ടായിരുന്നു ടിം കുക്കിന്റെയും ഈ വളർച്ച. തനിക്കു കിട്ടുന്ന ശമ്പളം കൂടുതലാണ് എന്നും അത് കുറയ്ക്കണമെന്നും പറഞ്ഞ അപൂർവം സിഇഒ മാരിൽ ഒരാളാണ് ടിം കുക്ക്.

1960 നവംബർ 1 ന് അമേരിക്കയിലെ അലബാമയിലാണ് തിമോത്തി ഡൊണാൾഡ് കുക്ക് എന്ന ടിം കുക്ക് ജനിച്ചത്. ബാപ്റ്റിസ്റ്റ് ചർച്ചിൽ ഉൾപ്പെട്ട ഒരു ഉറച്ച ക്രിസ്ത്യാനിയായിരുന്നു ടിം കുക്ക്. അദ്ദേഹത്തിന്റെ പിതാവ് ഡോൺ കുക്ക് ഒരു കപ്പൽശാലയിലെ തൊഴിലാളിയും അമ്മ ജെറാൾഡിൻ അലബാമയിലെ ഒരു ഫാർമസിയിലെ ജീവനക്കാരിയും ആയിരുന്നു.
ജെറാൾഡ്, മൈക്കി എന്നിങ്ങനെ രണ്ട് സഹോദരന്മാർകൂടി അടങ്ങുന്നതാണ് ടിം കുക്കിന്റെ കുടുംബം. ബാപ്റ്റിസ്റ്റ് ചർച്ചിൽ ഉൾപ്പെട്ട ഒരു ഉറച്ച ക്രിസ്ത്യാനിയും ഓബർൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആളുമാണ് ടിം കുക്ക്. 1975-ൽ അലബാമയിലെ റോബർട്ട്‌സ്‌ഡേൽ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടി.
പിന്നീട് ടിം കുക്ക് 1982-ൽ ആബർൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. 1988-ൽ നോർത്ത് കരോലിനയിലെ ഡർഹാമിലുള്ള ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി. ശേഷം, അദ്ദേഹം 12 വർഷം ഐബിഎമ്മിന്റെ കമ്പ്യൂട്ടർ ബിസിനസ്സിൽ സേവനമനുഷ്ഠിച്ചു.
പിന്നീട് നോർത്ത് അമേരിക്കൻ ഫുൾഫിൽമെന്റിന്റെ ഡയറക്ടറായി ടിം സേവനമനുഷ്ഠിച്ചു. അവിടെ ജോലി ചെയ്യുമ്പോൾ, 1988 ൽ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും നേടി. 1998 ൽ ആണ് ആപ്പിളിലേക്കുള്ള ടിം കുക്കിന്റെ കടന്നുവരവ്. 1998 ൽ ആപ്പിളിന്റെ വേൾഡ്വൈഡ് ഓപ്പറേഷനുകളുടെ ചുമതലയുള്ള സീനിയർ വൈസ്പ്രസിഡന്റായി കുക്ക് ചുമതലയേറ്റു.
ദീർഘവീക്ഷണമുള്ള പ്രകടനം കാഴ്ചവച്ച കുക്ക് ആപ്പിൾ ഉത്പന്നങ്ങളുടെ വിതരണ ശൃംഖല കാര്യക്ഷമമാക്കി മാറ്റി. പ്രവർത്തനപാടവത്തിന്റെ കരുത്തിൽ, സ്റ്റീവ് ജോബ്സിന് ശേഷം ആപ്പിളിനെ നയിക്കാൻ നിയോഗം ലഭിച്ചത് ടിം കുക്കിനായിരുന്നു. 2011 ൽ സിഇഒ ആയി ചുമതല ഏറ്റെടുത്ത കുക്ക് ആപ്പിളിന്റെ വരുമാനവും ലാഭവും ഇരട്ടിയാക്കി.
ആപ്പിൾ പോലെയൊരു കമ്പനിയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിക്കാൻ ടിം കുക്കിന്റെ ജീവിത വീക്ഷണങ്ങളും ഭരണസാരഥ്യവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ദിവസവും പുലർച്ചെ എണീക്കുന്ന താൻ രാവിലെ 5ന് ഉപയോക്താക്കളുടെ റിവ്യൂവും മെയിലുകളും വായിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഏതൊരു സംരംഭകനും തന്റെ ഉത്പന്നത്തെപ്പറ്റി ഉപഭോക്താവ് എന്താണ് കരുതുന്നത് എന്നും നോക്കിക്കാണുന്നത് എന്നും മനസിലാക്കിയിരിക്കണം എന്നാണ് കുക്കിന്റെ അഭിപ്രായം. ലോകത്ത് ആദ്യമായി 3 ട്രില്ല്യൻ ഡോളർ വിപണി മൂല്യത്തിലെത്തിയ കമ്പനി എന്ന ഖ്യാതി ആപ്പിളിന് നേടി നൽകിയതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ടിം കുക്ക്.
വരുമാനത്തിന്റെ കാര്യമെടുത്താൽ 2021 ൽ അദ്ദേഹത്തിന്റെ മൊത്തം ശമ്പള പാക്കേജ് 98.7 മില്യൺ ഡോളറായിരുന്നു. 2022-ൽ ടിം കുക്കിന് 99.4 മില്യൺ ഡോളർ നഷ്ടപരിഹാരം ലഭിച്ചതായി ആപ്പിൾ ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ വെളിപ്പെടുത്തിയിരുന്നു, അതിൽ 3 മില്യൺ ഡോളർ അടിസ്ഥാന ശമ്പളവും ഏകദേശം 83 മില്യൺ ഡോളർ സ്റ്റോക്ക് അവാർഡുകളും ബോണസും ഉൾപ്പെടുന്നു.
ഈ 63 -ാം വയസിലും ചുറുചുറുക്കോടെ വിജയകരമായി ആപ്പിളിന്റെ ഭരണനിർവഹണം നടത്താൻ ടിം കുക്കിന് കഴിയുന്നുണ്ട്. പ്രവർത്തന മേഖലയിലെ സംഭാവനകൾക്ക് പുറമേ, കുക്കിന്റെ വ്യക്തിജീവിതവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി, ഫോർച്യൂൺ 500 പട്ടികയിൽ ഇടംപിടിച്ച ആദ്യ ഗേ സിഇഒ ആണ് ടിം കുക്ക്.
താൻ സ്വവർഗാനുരാഗിയാണെന്ന് 2014 ൽ ആണ് കുക്ക് വെളിപ്പെടുത്തിയത്. "ഞാൻ അതിൽ വളരെ അഭിമാനിക്കുന്നു, സ്വവർഗ്ഗാനുരാഗിയായിരിക്കുന്നത്, ദൈവം എനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമാണ്," എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഒരു ന്യൂനപക്ഷമാണ് എന്ന തോന്നൽ നിങ്ങൾക്ക് ഭൂരിപക്ഷമല്ലാത്ത മറ്റ് ആളുകളോട് സഹാനുഭൂതിയുടെ ഒരു തലം നൽകുന്നു എന്നും അദ്ദേഹം പറയുന്നു.
Image credit: Tim Cook, Twitter


Click it and Unblock the Notifications








