ദുരന്തമാകുമോ? ടൈറ്റൻ സബ്മെർസിബിൾ: 17 ബോൾട്ടിന്റെ പൂട്ട്, അകത്തുനിന്ന് തുറക്കാനാകില്ല!
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് വിനോദസഞ്ചാരികളുമായി പോയ ടൈറ്റൻ എന്ന സബ്മെർസിബിൾ ( അന്തർവാഹിനി) കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് ലോകരാജ്യങ്ങൾ. 18ന് ഞായർ പുലർച്ചെ 1.30(ഇന്ത്യൻസമയം) യാത്ര ആരംഭിച്ച ടൈറ്റൻ, പര്യവേക്ഷണം തുടങ്ങി ഒരു മണിക്കൂർ 45 മിനിറ്റ് പിന്നിട്ടപ്പോൾ അപ്രത്യക്ഷമാകുകയായിരുന്നു.
അഞ്ച് പേരെ ഉൾക്കൊള്ളുന്ന ടൈറ്റനിൽ 70 മുതൽ 96 വരെ മണിക്കൂർ വായുസംഭരണശേഷിയാണുള്ളത്. ഞായറാഴ്ച രാവിലെ 6 മണിയോടെ സമുദ്രാന്തർ ഭാഗത്തേക്കു പോയപ്പോൾ 96 മണിക്കൂറത്തേക്കുള്ള ഓക്സിജൻ അതിൽ ഉണ്ടായിരുന്നു എന്നാണ് ആഴക്കടൽ പര്യവേക്ഷണ കമ്പനിയായ ഓഷൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ വക്താവ് പറയുന്നത്.

കാണാതായിട്ട് രണ്ട് ദിവസം പിന്നിട്ടതിനാൽത്തന്നെ ഇനി മണിക്കൂറുകൾ മാത്രം ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാകും ടൈറ്റനിൽ അവശേഷിക്കുന്നത്. അതിനാൽത്തന്നെ ഓരോ മിനിറ്റും വിലപ്പെട്ടതാണ് എന്ന ബോധ്യത്തിൽ തീവ്രമായ തിരച്ചിൽ നടക്കുകയാണ്. രൂപകൽപ്പനയിലെ പ്രത്യേകതകൾമൂലം പുറത്തുനിന്നുള്ള ആളുകളുടെ സഹായമില്ലാതെ ടൈറ്റന്റെ ഉള്ളിലുള്ളവർക്ക് പുറത്തുകടക്കാൻ കഴിയില്ല.
ടൈറ്റൻ സബ്മെർസിബിൾ: കാർബൺ ഫൈബറും ടൈറ്റനിയവും കൊണ്ടു നിർമിച്ച ടൈറ്റന് 23,000 പൗണ്ട് ( 10,432 കിലോഗ്രാം ) ഭാരമുണ്ട്. സൈറ്റ് സർവേയ്ക്കും പരിശോധനയ്ക്കും ഗവേഷണത്തിനും ഡാറ്റ ശേഖരണത്തിനുമായി അഞ്ച് പേരെ 13,124 അടി ആഴത്തിലേക്ക് കൊണ്ടുപോകാൻ കഴിയും വിധത്തിലാണ് ടൈറ്റൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

25,000 പൗണ്ട് ഭാരമുള്ള ടൈറ്റൻ അന്തർവാഹിനിക്ക് ടൈറ്റാനിയം ക്രൂ കമ്പാർട്ട്‌മെന്റും കാർബൺ ഫൈബർ ഹളും ഉണ്ട്. സാധാരണ അന്തർ വാഹിനികളിൽനിന്ന് വ്യത്യസ്തമാണ് ഇതിന്റെ പ്രവർത്തനം. ഒരു കപ്പലിന്റെ സഹായത്തോടെയാണ് പര്യവേക്ഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് സബ്‌മെർസിബിളിനെ എത്തിക്കുക. ഡൈവിനു ശേഷം ബാലസ്റ്റ് ടാങ്കുകളിൽ വായു നിറച്ച് സബ്‌മെർസിബിളിനെ ഉപരിതലത്തിലേക്ക് തിരിച്ചെത്തിക്കുന്നു.
നാസയുടെ മാർഷൽ സ്പേസ് സെന്ററിലെ എൻജിനീയർമാരുടെ അടക്കം വിദഗ്ധാഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് ടൈറ്റൻ രൂപകൽപന ചെയ്തിരിക്കുന്നത്. യാത്രക്കാർ ഉള്ളിൽക്കയറിയ ശേഷം പുറത്തുനിന്ന് 17 ബോൾട്ടുകൾ ഉപയോഗിച്ചാണ് ടൈറ്റന്റെ 'വാതിൽ' അടയ്ക്കുന്നത്. പിന്നീട് ജലോപരിതലത്തിൽ എത്തിയാലും പുറത്തുനിന്നുള്ളവർ ഈ ബോൾട്ടുകൾ അഴിച്ചാൽ മാത്രമേ ഉള്ളിലുള്ളവർക്ക് പുറത്തെത്താനാകൂ.
അതിനാൽത്തന്നെ ഏതെങ്കിലും വിധത്തിൽ ജലോപരിതലത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, തെരച്ചിൽ സംഘത്തിന്റെ കണ്ണിൽപ്പെട്ടാൽ മാത്രമേ ടൈറ്റനിലെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിക്കൂ. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിൽ നിന്ന് 370 മൈൽ അകലെ 12,500 അടി താഴ്ചയിലാണ് ടൈറ്റാനിക് മുങ്ങിക്കിടക്കുന്നത്. ജലോപരിതലത്തിൽനിന്ന് ഇവിടേക്കുള്ള യാത്രയ്ക്ക് സാധാരണയായി രണ്ട് മണിക്കൂർ ആണ് സബ്മെർസിബിൾ എടുക്കുക.
ടൈറ്റൻ കണ്ടെത്താനായി ആഴക്കടലിലും ജലോപരിതലത്തിലും തിരച്ചിൽ നടക്കുകയാണ്. ഏറ്റവുമൊടുവിൽ കിട്ടിയ വിവരങ്ങൾ പ്രകാരം, ഒരു കനേഡിയൻ വിമാനം "തിരച്ചിൽ പ്രദേശത്ത് വെള്ളത്തിനടിയിലുള്ള ശബ്ദങ്ങൾ" കേട്ടതായി കോസ്റ്റ് ഗാർഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വരെ, മൊത്തം 10,000 ചതുരശ്ര മൈൽ തിരച്ചിൽ നടത്തിയതായി കോസ്റ്റ് ഗാർഡ് അറിയിക്കുന്നു.
ഫ്രാൻസിന്റെ അറ്റ്ലാന്റെ കപ്പലും യുഎസ് മിലിട്ടറിയിൽ നിന്നുള്ള മൂന്ന് സി -130 വിമാനങ്ങളും മൂന്ന് സി -17 ട്രാൻസ്പോർട്ട് വിമാനങ്ങളും കനേഡിയൻ പട്രോളിംഗ് വിമാനവും കപ്പലുകളുംതിരച്ചിലിനെ സഹായിക്കുന്നു. 13,000 അടി താഴ്ച വരെ തെരയാൻ കഴിയുന്ന സോണാർ ബോയ്‌കളും സജ്ജീകരിച്ചിട്ടുണ്ട്. യുഎസ് കോസ്റ്റ് ഗാർഡ് യുഎസ് നേവിയും കനേഡിയൻ സൈന്യവും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

ഇരുണ്ട് കലങ്ങിയ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് ഏകദേശം 7 മീറ്റർ മാത്രം വലുപ്പമുള്ള ടൈറ്റൻ കണ്ടുപിടിക്കുക എന്നത് ഏറെ ദുഷ്കരമാണ്. പൈപ്പുകളും കേബിളുകളും സ്ഥാപിക്കുന്നതിൽ വൈദഗ്ധ്യമുള്ള ടെക്നിപ്പ് എഫ്എംസിയുടെ ഉടമസ്ഥതയിലുള്ള ഡീപ് എനർജി എന്ന കപ്പലും തിരച്ചിൽ പ്രദേശത്തുണ്ട്. പതിനായിരം അടിയോളം മുങ്ങാൻ കഴിയുന്ന വാഹനങ്ങൾ ഇതിലുണ്ടെന്നത് പ്രതീക്ഷയ്ക്ക് വകനൽകുന്നു.
ടൈറ്റനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള എട്ടു ദിവസത്തെ പര്യവേക്ഷണത്തിന് സഞ്ചാരികളിൽനിന്ന് 250000 ഡോളർ (ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ) ആണ് ഈടാക്കുന്നത്. കാണാതായ ടൈറ്റനിൽ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിംഗ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ ദാവൂദ് എന്നിവർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.


Click it and Unblock the Notifications