ജനിച്ചവരുടെയും മരിച്ചവരുടെയും ആധാർ; പുതിയ നീക്കവുമായി കേന്ദ്രം
ജനന, മരണ രേഖകളുമായി ആധാർ കാർഡ് ലിങ്ക് ചെയ്യാൻ സർക്കാർ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആധാർ കാർഡുകളുമായി ബന്ധപ്പെട്ട് കൂടുതൽ സേവനങ്ങളും മാനദണ്ഡങ്ങളും അവതരിപ്പിക്കുമെന്ന് നേരത്തെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഒരു വ്യക്തി ജനിക്കുമ്പോഴും മരിക്കുമ്പോഴും ഉള്ള രേഖകളും വിശദാംശങ്ങളും ആധാർ കാർഡ് ഡാറ്റ ബേസിലേക്ക് അപ്ലോഡ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഒരു വശത്ത് ആധാർ കാർഡുകൾ എടുക്കാത്തതിനാൽ ഉള്ള പോരായ്മകൾ നില നിൽക്കുമ്പോൾ തന്നെ മറുവശത്ത് ആധാർ കാർഡുകൾ പല രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ആധാർ കാർഡുകളില്ലാത്തതിനാൽ നഷ്ടപ്പെടുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അതേ സമയം മരിച്ച വ്യക്തികളുടെ പേരിലുള്ള ആനുകൂല്യങ്ങൾ മറ്റുള്ളർ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരം ദുരുപയോഗങ്ങളും തിരിമറികളും തടയുന്നതിന് വേണ്ടിയാണ് പുതിയ നടപടി.

ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് രണ്ട് പൈലറ്റ് പ്രോഗ്രാമുകൾ ഉടൻ ഇന്ത്യയിൽ ആരംഭിക്കും. ആധാർ നോഡൽ ഏജൻസിയായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് പൈലറ്റ് പ്രോഗ്രാമുകൾ നടത്തുന്നത്. ജനന സമയത്ത് തന്നെ ആധാർ നമ്പർ ( താത്കാലികം ) നൽകുന്നതിനാണ് ആദ്യ പ്രോഗ്രാം. രണ്ടാമത്തെ പ്രോഗ്രാം മരണ വിവരങ്ങൾ ട്രാക്ക് ചെയ്യും. ആധാർ അടിസ്ഥാനപ്പെടുത്തിയുള്ള സ്കീമുകൾ ദുരുപയോഗം ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

ജനന സമയത്ത് ആധാർ
ബാൽ ആധാറുകളാണ് ( താത്കാലിക ആധാർ ) ജനന സമയത്ത് കുട്ടികൾക്ക് നൽകുന്നത്. കുട്ടികളുടെ ഫോട്ടോയും മറ്റ് വിവരങ്ങളും മാത്രമാണ് ഈ ഘട്ടത്തിൽ ശേഖരിക്കുന്നത്. ബയോമെട്രിക് വിവരങ്ങൾ ഈ ഘട്ടത്തിൽ ശേഖരിക്കില്ല. 5 വയസ് പൂർത്തിയാകുമ്പോൾ കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുകയും സ്ഥിരം ആധാർ നമ്പറുകൾ നൽകുകയും ചെയ്യും.

കുട്ടിക്ക് 18 വയസ് തികയുമ്പോൾ അവരുടെ ബയോമെട്രിക് ഡാറ്റ വീണ്ടും രജിസ്റ്റർ ചെയ്യും. ഇത് ഒരേ വ്യക്തിക്ക് ഒന്നിൽ കൂടുതൽ ആധാർ നമ്പറുകൾ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. വിവിധ തലങ്ങളിലെ ജനന രജിസ്ട്രേഷൻ ഡാറ്റയുമായി തട്ടിച്ച് നോക്കി എല്ലാ കുട്ടികൾക്കും പ്രൊവിഷണൽ ആധാർ നമ്പറുകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ പൈലറ്റ് പ്രോഗ്രാമിലൂടെ ചെയ്യുന്നത്.

നിലവിൽ രാജ്യത്ത് 5 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള 93 ശതമാനം കുട്ടികൾക്കും ആധാർ രജിസ്ട്രേഷൻ ഉണ്ട്. അതേ സമയം തന്നെ 5 വയസിന് താഴെയുള്ള നാലിൽ ഒന്ന് കുട്ടികൾ മാത്രമാണ് ആധാർ ഡാറ്റബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആധാർ ഡാറ്റ ബേസിൽ എത്തപ്പെടാതെ പോകുന്ന കുട്ടികളെ ഡാറ്റ ബേസിൽ ഉൾപ്പെടുത്താനും അത് വഴി അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്യും.

മരണ സമയത്ത് ആധാർ
മരിച്ച വ്യക്തികളുടെ ആധാർ നമ്പറും യുഐഡിഎഐ ഇനി മുതൽ ട്രാക്ക് ചെയ്യും. നഗരങ്ങളിലെയും സംസ്ഥാനങ്ങളിലെയും ജനന മരണ രജിസ്ട്രേഷൻ ഡാറ്റ ബേസുകൾ ഉപയോഗിച്ച് ഡാറ്റ ക്രോസ് വെരിഫൈ ചെയ്യുന്നതിനു പുറമേ, ഇത്തരം ഡാറ്റകൾക്കായി സ്വകാര്യ, സർക്കാർ ആശുപത്രികളെ സമീപിക്കാനും യുഐഡിഎഐ പദ്ധതിയിടുന്നുണ്ട്. മരിച്ചവരുടെ ആധാർ കാർഡുകൾ ഉപയോഗിച്ച് സർക്കാർ ആനുകൂല്യങ്ങൾ സ്വന്തമാക്കുന്ന സാഹചര്യത്തിലാണ് നടപടി വരുന്നത്.

കൊവിഡ് കാലത്തും മറ്റും മരിച്ചവരുടെ പേരിൽ ബാങ്ക് അക്കൌണ്ടുകളിൽ എത്തുന്ന ആനുകൂല്യങ്ങളും പെൻഷനുകളുമൊക്കെ ബന്ധുക്കളും മറ്റുള്ളവരും കൈക്കലാക്കുന്നതായാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇതിന് തടയിടാൻ വേണ്ടിയാണ് മരിച്ചവരുടെ ആധാർ നമ്പറുകൾ ട്രാക്ക് ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക്ക് ഡാറ്റ ബേസാണ് ഇന്ത്യയുടെ ആധാർ സിസ്റ്റം.

രാജ്യത്തെ ഒരു പൌരൻ എന്ന നിലയിൽ നിലവിൽ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ. ഐഡന്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിങ്ങനെയുള്ള രേഖകളായി ആധാർ കാർഡുകൾ ഉപയോഗിക്കാം. വിവിധ സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനും രേഖകൾ ലഭിക്കുന്നതിനും പ്രവേശനം നേടുന്നതിനുമൊക്കെ ആധാർ കാർഡുകൾ ആവശ്യമാണ്.


Click it and Unblock the Notifications








