ഇനി യൂട്യൂബിൽ ഡിസ്‌ലൈക്ക് ക്യാമ്പയ്നുകൾ നടക്കില്ല; കാരണം എന്തെന്ന് അറിയാം
ഏറെ നാളായി യൂട്യൂബ് വ്ളോഗർമാരുടെ ഉറക്കം കെടുത്തിയിരുന്ന കാര്യമാണ് ഡിസ്‌ലൈക്ക് ക്യാമ്പയ്നുകൾ. വ്ളോഗർമാരെ പ്രത്യേകം ലക്ഷ്യമിട്ടെത്തുന്ന ഡിസ്‌ലൈക്ക് സംഘങ്ങൾ എല്ലാ നല്ല വീഡിയോകൾക്കും ഡിസ്‌ലൈക്കുകളും നെഗറ്റീവ് കമന്റ്സും നൽകി ക്രിയേറ്റർമാരുടെ റേറ്റിങ് ഇല്ലാതാക്കും. ഇത്തരക്കാരെ ഭയന്ന് യൂട്യൂബ് അക്കൌണ്ട് പൂട്ടേണ്ടി വന്നവരും നിരവധി. ഈ സാഹചര്യത്തിന് ഒരു അറുതി വരുത്തുകയാണ് യൂട്യൂബ് പുതിയ അപ്ഡേറ്റിലൂടെ. വീഡിയോകളിലെ ഡിസ്‌ലൈക്കുകളുടെ എണ്ണം പ്രദർശിപ്പിക്കുന്നത് നിർത്തലാക്കുമെന്നാണ് പ്രഖ്യാപനം. അതേ സമയം ഡിസ്‌ലൈക്ക് ബട്ടൺ നീക്കം ചെയ്യുന്നതുമില്ല. പുതിയ നീക്കം യൂട്യൂബ് ക്രിയേറ്റേഴ്സിന് വളരെ പ്രയോജനകരമാകും എന്നാണ് കമ്പനിയുടെ വാദം. അവരെ ലക്ഷ്യമിട്ട് നടക്കുന്ന ഉപദ്രവങ്ങളും അപമാനിക്കലും തടയുമെന്നും യൂട്യൂബ് പറയുന്നു. ഡിസ്‌ലൈക്ക് കൌണ്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും ഉപയോക്താക്കൾക്ക് ഡിസ്‌ലൈക്ക് ഓപ്ഷൻ ലഭ്യമാണ്. ഏതെങ്കിലും വീഡിയോസ് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിസ്‌ലൈക്ക് ചെയ്യാനുമാകും. പക്ഷെ എത്ര പേർ ഡിസ്‌ലൈക്ക് ചെയ്തു എന്ന് ഉപയോക്താക്കൾക്ക് കാണാൻ ആകില്ല എന്ന് മാത്രം.

വ്യക്തി വിരോധം തീർക്കാൻ ഉള്ള ഒരു പ്ലാറ്റ്ഫോം ആയി യൂട്യൂബ് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. പ്രത്യേകിച്ചും നടീ നടന്മാർക്കും അല്ലെങ്കിൽ സ്വാധീനം ചെലുത്തുന്ന വ്യക്തികൾ എന്നിവർക്കും എതിരെ. നമ്മുക്ക് ഇഷ്ടമല്ലാത്ത വ്യക്തികളുടെ വീഡിയോകളിൽ കൂട്ടമായി ചേർന്ന് ഡിസ്‌ലൈക്കുകൾ നൽകുന്നു. തമ്മിൽ പകയുള്ള ഫാൻസ് ഗ്രൂപ്പുകൾ, റാൻഡം ഫോളോവേഴ്സ് സംഘങ്ങൾ, മതപരമായ അല്ലെങ്കിൽ ജാതിപരമായ കാരണങ്ങൾ, പ്രാദേശിക വികാരം തുടങ്ങി പല കാരണങ്ങളാൽ ഇത്തരം ഡിസ്‌ലൈക്ക് സംഘങ്ങൾ രൂപപ്പെടുന്നു. ചിലപ്പോൾ ഡിസ്‌ലൈക്കുകളുടെ എണ്ണം കൂട്ടുക എന്നത് മാത്രവും ആയിരിക്കും ഇത്തരം ഗ്രൂപ്പുകളുടെ ലക്ഷ്യം. പണം നൽകി എതിരാളികൾക്കെതിരെ ഡിസ്‌ലൈക്ക് ക്യാമ്പയ്നുകൾ സംഘടിപ്പിക്കുന്നതായും കേട്ടറിവുണ്ട്.

അടുത്തിടെ രാജ്യം മുഴുവൻ ചർച്ച ചെയ്ത സംഭവമാണ് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ആകസ്മിക മരണം. പിന്നാലെ ബോളിവുഡ് മുഴുവൻ ഇങ്ങനെ ടാർഗറ്റ് ചെയ്യപ്പെട്ടിരുന്നു. സൽമാൻ ഖാൻ അടക്കമുള്ള മുൻനിര അഭിനേതാക്കൾ, കരൺ ജോഹറിന്റെ സിനിമയിലെ ഗാനങ്ങൾ, ഇൻറർവ്യൂസ് എന്നിവയെല്ലാം ഡിസ്‌ലൈക്ക് ക്യാമ്പയ്ന്റെ ഇരകളായി. ബോളിവുഡ് താരങ്ങളുടെ തലവെട്ടം കണ്ടാൽ ഹേറ്റേഴ്സ് ഡിസ്‌ലൈക്ക് ബട്ടൺ ടാപ്പ് ചെയ്യുമെന്ന അവസ്ഥയായിരുന്നു ഇടക്കാലത്ത്. നിരവധി നടിമാരും സുഷാന്ത് വിഷയത്തിൽ അഭിപ്രായം പറഞ്ഞവരുമെല്ലാം ഇത്തരത്തിൽ ടാർഗറ്റ് ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ഗാർഗറ്റഡ് ഹരാസ്മെന്റിനാണ് ഇപ്പോൾ യൂട്യൂബ് അന്ത്യം കുറിയ്ക്കുന്നത്. ആളുകൾക്ക് ഡിസ്‌ലൈക്ക് ചെയ്യുന്നത് തുടരാം എങ്കിലും അത് പൊതുവായി എല്ലാവർക്കും കാണാൻ ആകില്ല. ഒരു ഡിസ്‌ലൈക്ക് ക്യാമ്പയ്ൻ ആരംഭിച്ചാലും അത് പഴയത് പോലെ എഫക്ടീവ് ആകില്ലെന്നതും പ്രത്യേകതയാണ്.

"ഈ വർഷം ആദ്യം, ഞങ്ങളുടെ സ്രഷ്‌ടാക്കളെ ഉപദ്രവത്തിൽ നിന്ന് മികച്ച രീതിയിൽ സംരക്ഷിക്കാനും ഡിസ്‌ലൈക്ക് ആക്രമണങ്ങൾ കുറയ്ക്കാനും സഹായിക്കുമോ എന്നറിയാൻ ഞങ്ങൾ ഡിസ്‌ലൈക്ക് ബട്ടൺ ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. ആളുകൾ ഡിസ്‌ലൈക്കുകളുടെ എണ്ണം കൂട്ടാൻ ശ്രമിച്ചാൽ ഉണ്ടാകുന്ന സാഹചര്യങ്ങൾ വച്ചായിരുന്നു പരീക്ഷണം. വ്യൂവേഴ്സിന് ഡിസ്‌ലൈക്ക് ബട്ടൺ കാണാനും ഉപയോഗിക്കാനും കഴിയും. പക്ഷേ, കൌണ്ട് കാണാൻ സാധിക്കുകയുമില്ല. ഇതിലൂടെ ടാർഗറ്റ് ചെയ്തുള്ള ഡിസ്‌ലൈക്ക് ക്യാമ്പയ്ന് സാധ്യത കുറവാണെന്ന് ഞങ്ങൾ കണ്ടെത്തി. " യൂട്യൂബ് അവരുടെ ഔദ്യോഗിക ബ്ലോഗിൽ പറയുന്നു.

യൂട്യൂബിൽ ഇങ്ങനെ നിരവധി ക്രിയേറ്റേഴ്സ് ടാർഗറ്റ് ചെയ്യപ്പെട്ടതായി കമ്പനി പറയുന്നു. ആക്രമിക്കപ്പെട്ടവരിൽ പലരും വലിയ ചെറിയ ചാനലുകളുടെ ഉടമകളാണ്. ആദ്യമായി കണ്ടന്റുകൾ ഇട്ട പുതിയ ക്രിയേറ്റേഴ്സും ഉപദ്രവിക്കപ്പെട്ടു. യൂട്യൂപ് ചാനലിന്റെ വലുപ്പവും അവർക്കെതിരെ നടക്കുന്ന ആക്രമണവും തമ്മിൽ ശരിയായ അനുപാതം പോലും ഇല്ല. ചെറിയ ചാനലുകൾക്കെതിരെ നടക്കുന്നത് വലിയ ഡിസ്‌ലൈക്ക് ക്യാമ്പയ്നുകൾ ആണെന്നും കമ്പനി സ്ഥിരീകരിക്കുന്നു. പുതിയ ഫീച്ചർ ഇത്തരം മനോഭാവം ഇല്ലാതാക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം. ഡിസ്‌ലൈക്ക് കൌണ്ട് കാണാൻ കഴിയാത്തത് പ്ലാറ്റ്ഫോമിൽ പോസിറ്റീവ് ആയ ചേഞ്ച് കൊണ്ടു വരികയാണെങ്കിൽ ലക്ഷക്കണക്കിന് ക്രിയേറ്റേഴ്സിന് അത് ഗുണകരം ആകുമെന്നതിൽ സംശയമില്ല.


Click it and Unblock the Notifications