ലോണും ജോലിയും അടക്കം വാഗ്ദാനം ചെയ്ത് സൈബർ കള്ളന്മാർ പല രൂപത്തിൽ വരും! പ്രധാന തട്ടിപ്പ് രീതികൾ
രാജ്യത്ത് ഡിജിറ്റൽ പണമിടപാട് വലിയരീതിയിൽ പ്രചാരം നേടിയിരിക്കുന്നു. ഓൺലൈൻ പേയ്മെന്റ് സംവിധാനം വന്നതോടെ ഓൺലൈൻ കച്ചവടങ്ങളും പൊടിപൊടിക്കുകയാണ്. പല കടകളിൽ കയറിയിറങ്ങി കഷ്ടപ്പെടൊതെ പർച്ചേസ് നടത്താൻ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ സഹായിക്കുന്നു. സാധനങ്ങൾ വാങ്ങാൻ മാത്രമല്ല, പരസ്പരമുള്ള പണമിടപാടുകൾക്കും ആളുകൾ ഓൺലൈൻ ഫണ്ട് ട്രാൻസ്ഫർ ഉപയോഗപ്പെടുത്തുന്നു.
എന്നാൽ ഓൺലൈൻ പേയ്മെന്റുകൾ സജീവമായതുപോലെതന്നെ സാമ്പത്തിക തട്ടിപ്പുകളും നമ്മുടെ രാജ്യത്ത് സജീവമായിരിക്കുന്നു. സൈബർ ക്രിമിനലുകൾ ഏത് വിധത്തിലും നമ്മെ കബളിപ്പിക്കാൻ എത്താം എന്നതാണ് അവസ്ഥ. ലോണുകളും പാർട്ട് ടൈം ജോലികളും മറ്റും വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ ഇതിനകം നിങ്ങൾക്കും എത്തിയിട്ടുണ്ടാകാം. ഇല്ലെങ്കിൽ ഇനി എത്തുകയും ചെയ്തേക്കാം.

സൈബർ തട്ടിപ്പുകൾ കൂടിവരുന്ന ഇക്കാലത്ത് കള്ളന്മാരുടെ തട്ടിപ്പ് രീതികളെപ്പറ്റി നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആളുകൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഇന്റർനെറ്റിന്റെ മറവിൽ ഒളിച്ചിരുന്ന് കൊള്ളയടിക്കുന്നവരെ നേരിടാൻ അത് സഹായിക്കും. ഇന്ത്യയിൽ ഇപ്പോൾ സാധാരണമായി കണ്ടുവരുന്ന അഞ്ച് ഓൺലൈൻ പേയ്മെന്റ് തട്ടിപ്പുകളെ ഇവിടെ പരിചയപ്പെടാം.
ഫിഷിങ്: വ്യാജ ലിങ്കുകൾ സൃഷ്ടിച്ച് ആളുകളിലേക്ക് എത്തിച്ച് അവരെക്കൊണ്ട് അതിൽ ക്ലിക്ക് ചെയ്യിച്ച് വിവരങ്ങൾ അടിച്ച് മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്. ലോഗിൻ ക്രെഡൻഷ്യലുകൾ, സാമ്പത്തിക വിവരങ്ങൾ എന്നിവ ഇത്തരത്തിൽ സൈബർ ക്രിമിനലുകൾ കൈക്കലാക്കുന്നു. ഇതിനായി വ്യാജ ഇ-മെയിലുകൾ, വെബ്സൈറ്റുകൾ എന്നിവയും തട്ടിപ്പുകാർ ഉപയോഗിക്കാറുണ്ട്. ഇത്തരം ചതിയിൽ പെടാതിരിക്കാൻ അപരിചിതമായി ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.

ഐഡന്റിറ്റി മോഷണം: മറ്റൊരാളുടെ വ്യാജ ഐഡൻറിൻറി ഉപയോഗിച്ചും ക്രിമിനലുകൾ ആളുകളെ ചതിയിൽ വീഴ്ത്താറുണ്ട്. ആളുകളുടെ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ അവരുടെ സുഹൃത്തുക്കളോട് പണം കടം ചോദിക്കുക, ഡീപ്പ്ഫേക്ക് വഴി വീഡിയോ സൃഷ്ടിച്ച് സംസാരിച്ച് പണംതട്ടുക എന്നിവയെല്ലാം ഇത്തരത്തിലുള്ള തട്ടിപ്പാണ്. അതിനാൽ, ഓൺലൈനിൽ പണമിടപാട് നടത്തുംമുമ്പ് നമ്മൾ ഇടപെടുന്നത് യഥാർഥ വ്യക്തിയോടാണ് എന്ന് ഉറപ്പുവരുത്തുക.
ഒടിപി തട്ടിപ്പ്: ഓൺലൈൻ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വൺ ടൈം പാസ്വേഡ് (ഒടിപി) ഉപയോഗിക്കുന്നത്. എന്നാൽ ഈ ഒടിപി തട്ടിയെടുത്തും ക്രിമിനലുകൾ പണം തട്ടാറുണ്ട്. ബാങ്ക് അധികൃതരെന്ന വ്യാജേനയും മറ്റും ആളുകളെ ഫോണിൽ ബന്ധപ്പെടുകയും അവരെ കബളിപ്പിച്ച് ഒടിപി നേടി തട്ടിപ്പ് നടത്തുകയും ചെയ്യുന്നു. അതിനാൽ ആരുമായും ഒടിപികൾ പങ്കിടരുത്.
വ്യാജ ക്യൂആർ കോഡ്: വേഗത്തിൽ പണമയയ്ക്കാൻ ക്യൂആർ കോഡ് സംവിധാനം ഉപയോഗിക്കുന്നു. എന്നാൽ ഇവിടെയും സൈബർ തട്ടിപ്പുകാർ കുതന്ത്രം പുറത്തെടുക്കുന്നു. വ്യാജ വെബ്സൈറ്റുകളും മറ്റുമുണ്ടാക്കി ക്യൂ ആർ കോഡുകൾ വഴി പെയ്മൻറ് നടത്താൻ ആളുകളെ പ്രേരിപ്പിച്ച് പണം തട്ടുന്നു. അപരിചിത ക്യൂആർ കോഡുകൾ ഒരുകാരണവശാലും സ്കാൻ ചെയ്യരുത്. നമ്മുടെ ക്യുആർ കോഡ് അപരിചിതർക്ക് നൽകുകയുമരുത്.

യുപിഐ തട്ടിപ്പ്: യുപിഐ പിൻ, സ്കാനർ എന്നിവ കൈക്കലാക്കിയും സൈബർ ക്രിമിനലുകൾ പണം തട്ടാറുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും ഇവ കൈക്കലാക്കുക. സഹായിക്കാനായിപ്പോലും അപരിചിതരുമായി യുപിഐ ഇടപാടുകൾ നടത്താനാകാത്ത അവസ്ഥയാണുള്ളത്. രാജ്യത്ത് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളിലധികവും യുപിഐ ഇടപാടുകൾ വഴിയാണ് നടക്കുന്നത്. വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാൽ നഷ്ടപ്പെടുക ആജീവനാന്ത സമ്പാദ്യമാകും.
കെഎസ്ഇബി അധികൃതർ എന്ന വ്യാജേന വിളിച്ച് ബിൽ അടച്ചിട്ടില്ല എന്നും മറ്റും പറഞ്ഞ് വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചും സൈബർ ക്രിമിനലുകൾ പണം തട്ടാറുണ്ട്. ഇത്തരം മെസേജുകൾ ലഭ്യമായാൽ അതിൽ ക്ലിക്ക് ചെയ്യുകയോ വിളിക്കുന്ന ആളെ വിശ്വസിച്ച് അയാൾ പറയുന്നപോലെ പ്രവർത്തിക്കുകയോ ചെയ്യരുത്.
ആവശ്യപ്പെടാതെ ഓൺലൈനിലൂടെ നമ്മെത്തേടി എത്തുന്ന പാർട്ട്ടൈം ജോലി ഓഫറുകളോ സമ്മാന വാഗ്ദാനങ്ങളോ വിശ്വസിക്കരുത്. ഏറ്റവുമടുത്ത ബന്ധുക്കൾ എന്ന വ്യാജേന പോലും സൈബർ ക്രിമിനലുകളുടെ കോളുകൾ നിങ്ങൾക്ക് എത്തിയേക്കാം. ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സഹായമാണ് അവർ ആവശ്യപ്പെടുന്നത് എങ്കിൽ ഒരു കാരണവശാലും നൽകാൻ പാടില്ല. ഓൺലൈനിലൂടെയുള്ള എല്ലാ ഇടപാടുകളിലും സൂക്ഷ്മത പുലർത്തുക. കാരണം അപകടം അരികിലുണ്ട്.!


Click it and Unblock the Notifications








