ബിഎസ്എൻഎല്ലിന് വീണ്ടും പുതിയ വരിക്കാർ, നേട്ടങ്ങളുമായി എയർടെൽ, നഷ്ടം തുടർന്ന് വിഐ; ട്രായ് ഡാറ്റ പുറത്ത്
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് ) 2022 ഫെബ്രുവരിയിലെ പ്രതിമാസ സബ്സ്ക്രൈബർ അഡിഷൻ കണക്കുകൾ പുറത്ത് വിട്ടിരിക്കുകയാണ്. റിപ്പോർട്ട് പ്രകാരം ഫെബ്രുവരി മാസത്തിലും ബിഎസ്എൻഎൽ ( ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ) പുതിയ ആക്റ്റീവ് വയർലെസ് സബ്സ്ക്രൈബേഴ്സിനെ ചേർത്തിരിക്കുന്നു. നേരത്തെ ജനുവരി മാസത്തിലും ബിഎസ്എൻഎൽ സമാനമായ നേട്ടം കൈ വരിച്ചിരുന്നു. ബിഎസ്എൻഎല്ലിന്റെ മൊത്തത്തിലുള്ള സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കുറഞ്ഞപ്പോഴാണ് കമ്പനി പുതിയ ആക്റ്റീവ് സബ്സ്ക്രൈബേഴ്സിനെ ചേർത്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. റിലയൻസ് ജിയോയുടെ കാര്യത്തിലും സമാനമായ സാഹചര്യമാണ്. 2022 ഫെബ്രുവരിയിൽ മൊത്തത്തിലുള്ള വയർലെസ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടിയ ടെലിക്കോം കമ്പനി ഭാരതി എയർടെൽ മാത്രമാണ്.

4ജി സേവനങ്ങൾ ഇപ്പോഴും എല്ലായിടത്തും ലഭ്യമാക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചിട്ടില്ല. ഇതേ കമ്പനിയാണ് നിരന്തരം പുതിയ ആക്റ്റീവ് സബ്സ്ക്രൈബേഴ്സിനെ ചേർക്കുന്നത് എന്നതാണ് ശ്രദ്ധേയം. 4ജി സർവീസുകൾ പൂർണ തോതിൽ ലഭ്യമാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞാൽ സ്വീകാര്യത ഇനിയും കൂടുമെന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റിലയൻസ് ജിയോയും ഭാരതി എയർടെലും ഫെബ്രുവരിയിൽ പുതിയ ആക്റ്റീവ് വയർലെസ് സബ്‌സ്‌ക്രൈബേഴ്സിനെ ചേർത്തിട്ടുണ്ട്. ഇത് രണ്ട് ടെലിക്കോം കമ്പനികൾക്കും ആശാവഹമായ കണക്കുകളാണ്. വോഡഫോൺ ഐഡിയ ( വിഐ ) മാത്രമാണ് ആക്റ്റീവ് ആയിട്ടുള്ള വയർലെസ് സബ്സ്ക്രൈബേഴ്സിനെ നിരന്തരം നഷ്‌ടപ്പെടുത്തുന്ന ഒരേയൊരു ടെലിക്കോം കമ്പനി.

വിഎൽആർ (ആക്റ്റീവ്) സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തിൽ റിലയൻസ് ജിയോ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. 2021 ഡിസംബറിൽ 87.64 ശതമാനം വിഎൽആർ സബ്സ്ക്രൈബേഴ്സ് ആയിരുന്നു റിലയൻസ് ജിയോയ്ക്ക് ഉണ്ടായിരുന്നത്. നിലവിൽ 94.01 ശതമാനം വിഎൽആർ (ആക്റ്റീവ്) സബ്സ്ക്രൈബേഴ്സാണ് റിലയൻസ് ജിയോയ്ക്ക് ഉള്ളത്. ഭാരതി എയർടെലിനാണ് ഏറ്റവും കൂടുതൽ വിഎൽആർ സബ്സ്ക്രൈബേഴ്സ് ഉള്ളത്. 98.08 ശതമാനം. വിഎൽആർ (ആക്റ്റീവ്) സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടാക്കാൻ കമ്പനിയ്ക്ക് കഴിഞ്ഞിട്ടില്ല. ( ഇതേ കാലയളവിൽ, എയർടെലിന്റെ വിഎൽആർ (ആക്റ്റീവ്) സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 98.01 ശതമാനത്തിൽ നിന്ന് 98.08 ശതമാനമായി മാത്രമാണ് ഉയർന്നത്. )

മൊത്തത്തിലുള്ള കണക്ക് നോക്കിയാൽ, 2022 ഫെബ്രുവരിയിൽ റിലയൻസ് ജിയോയ്ക്ക് 3.66 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടു. അതേ സമയം, എയർടെൽ അതിന്റെ സബ്സ്ക്രൈബർ ബേസിലേക്ക് 1.59 ദശലക്ഷം ഉപയോക്താക്കളെ കൂടി ചേർത്തിട്ടുണ്ട്. വിഐ, ബിഎസ്എൻഎൽ എന്നീ കമ്പനികളുടെ മൊത്തത്തിലുള്ള സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ 1.53 ദശലക്ഷത്തിന്റെയും 0.11 ദശലക്ഷത്തിന്റെയും കുറവുണ്ടായി. എംടിഎൻഎലിന് ( മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് ) 5,097 സബ്സ്ക്രൈബേഴ്സിനെയും (0.0050 ദശലക്ഷം) നഷ്ടപ്പെട്ടു.

വയർലെസ് വിപണി വിഹിതത്തിന്റെ കാര്യത്തിൽ ഫെബ്രുവരി മാസത്തിലും റിലയൻസ് ജിയോ തന്നെയാണ് മുന്നിൽ ഉള്ളത്. 35.28 ശതമാനമാണ് റിലയൻസ് ജിയോയുടെ ഫെബ്രുവരിയിലെ വിപണി വിഹിതം. ഭാരതി എയർടെലാണ് രണ്ടാം സ്ഥാനത്ത്. 31.37 ശതമാനമാണ് ഫെബ്രുവരിയിലെ എയർടെലിന്റെ വിപണി വിഹിതം. മൂന്നാം സ്ഥാനത്ത് ഉള്ള വോഡഫോൺ ഐഡിയയ്ക്ക് 23.09 ശതമാനവും വിപണി വിഹിതം ഉണ്ട്. 9.98 ശതമാനമാണ് ബിഎസ്എൻഎല്ലിന്റെ വിപണി വിഹിതം.

രാജ്യത്ത് നിലവിൽ 645 ബ്രോഡ്ബാൻഡ് സർവീസ് പ്രൊവൈഡർമാർ പ്രവർത്തിക്കുന്നുണ്ട്. അതേ സമയം രാജ്യത്തെ ബ്രോഡ്ബാൻഡ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 783.43 മില്യണിൽ നിന്നും 783.37 മില്യണായി കുറയുകയും ചെയ്തിട്ടുണ്ട്. 407.77 മില്യൺ ബ്രോഡ്ബാൻഡ് സബ്സ്ക്രൈബേഴ്സുമായി റിലയൻസ് ജിയോയാണ് രാജ്യത്തെ എറ്റവും വലിയ ബ്രോഡ്ബാൻഡ് സർവീസ് പ്രൊവൈഡർ. 52.05 ശതമാനം ആണ് റിലയൻസ് ജിയോയുടെ വിപണി വിഹിതം.

ബ്രോഡ്ബാൻഡ് സെഗ്മെന്റിൽ രണ്ടാം സ്ഥാനത്തുള്ള ഭാരതി എയർടെലിന് 27.20 ശതമാനം വിപണി വിഹിതം മാത്രമാണ് ഉള്ളത്. 213.11 മില്യൺ ബ്രോഡ്ബാൻഡ് യൂസേഴ്സാണ് എയർടെലിന് ഉള്ളത്. ബ്രോഡ് ബാൻഡ് സെക്റ്ററിലെ മൂന്നാമത്തെ വലിയ കമ്പനിയായ വോഡഫോൺ ഐഡിയയ്ക്ക് 121.94 മില്യൺ ബ്രോഡ്ബാൻഡ് യൂസേഴ്സ് ഉണ്ട്. 15.57 ശതമാനമാണ് വിഐയുടെ വിപണി വിഹിതം. ബിഎസ്എൻഎല്ലിന് 26.73 മില്യൺ ബ്രോഡ്ബാൻഡ് യൂസേഴ്സാണ് ആകെയുള്ളത്. 3.41 ശതമാനം വിപണി വിഹിതവും ബിഎസ്എൻഎഎല്ലിനുണ്ട്.

ഫെബ്രുവരി മാസത്തിൽ 9.16 മില്യൺ മൊബൈൽ നമ്പർ പോർട്ടബിലിറ്റി റിക്വസ്റ്റുകളാണ് ആകെ വന്നത്. ഇക്കൂട്ടത്തിൽ 4.57 മില്യൺ റിക്വസ്റ്റുകൾ സോൺ ഫസ്റ്റിൽ നിന്നും 4.59 മില്യൺ റിക്വസ്റ്റുകൾ സോൺ സെക്കൻഡിൽ നിന്നുമാണ് വന്നത്. വയർലൈൻ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിലും 2022 ജനുവരിയിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. ജനുവരിയിലെ 24.21 മില്യണിൽ നിന്നും ഫെബ്രുവരിയിൽ 24.52 മില്യൺ ആയിട്ടാണ് വയർലൈൻ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം വർധിച്ചത്.

ടെലിക്കോം കമ്പനികൾ നൽകുന്ന ഡാറ്റ സ്പീഡിന്റെ വിവരങ്ങളും ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് ) പുറത്ത് വിട്ടിട്ടുണ്ട്. മാർച്ചിലെ വിവരങ്ങളാണ് ട്രായ് പുറത്ത് വിട്ടത്. പുറത്ത് വന്ന കണക്കുകൾ അനുസരിച്ച് റിലയൻസ് ജിയോയാണ് ഏറ്റവും കൂടിയ 4ജി ഡൗൺലോഡ് സ്പീഡ് നൽകിയത്. വോഡഫോൺ ഐഡിയ (വിഐ) അപ്‌ലോഡ് വേഗതയിൽ മുന്നിൽ എത്തുകയും ചെയ്തിട്ടുണ്ട്. ജിയോ 21.21 എംബിപിഎസിന്റെ ശരാശരി ഡൌൺലോഡ് സ്പീഡാണ് ഉപയോക്താക്കൾക്ക് നൽകിയത്. അതേ സമയം 17.9 എംബിപിഎസ് ഡൌൺലോഡ് സ്പീഡുമായി വിഐ രണ്ടാം സ്ഥാനത്തുണ്ട്.

13.7 എംബിപിഎസിന്റെ കുറഞ്ഞ ഡൌൺലോഡ് സ്പീഡ് നൽകിയ എയർടെൽ മൂന്നാം സ്ഥാനത്തേക്ക് വീണു. ബിഎസ്എൻഎൽ 6.1 എംബിപിഎസ് ഡൌൺലോഡ് വേഗമാണ് ഉപയോക്താക്കൾക്ക് നൽകിയത്. ശരാശരി അപ്‌ലോഡ് സ്പീഡിന്റെ കാര്യത്തിൽ വിഐയാണ് ഒന്നാമത്. വോഡാഫോൺ ഐഡിയ 2022 മാർച്ചിൽ ശരാശരി 8.2 എംബിപിഎസ് അപ്‌ലോഡ് സ്പീഡാണ് നൽകിയത്. 7.3 എംബിപിഎസ് അപ്ലോഡ് സ്പീഡുമായി ജിയോ രണ്ടാമത് എത്തി. മൂന്നാം സ്ഥാനത്തുള്ള എയർടെൽ 6.1 എംബിപിഎസ് അപ്ലോഡ് സ്പീഡും മാർച്ചിൽ നൽകി. ബിഎസ്എൻഎല്ലിന് 5.1 എംബിപിഎസ് ശരാശരി അപ്‌ലോഡ് വേഗതയാണ് മാർച്ചിൽ നൽകാൻ കഴിഞ്ഞത്.


Click it and Unblock the Notifications