ജിയോ കള്ളക്കളി കളിക്കുന്നെന്ന് എയർടെൽ, ആളറിഞ്ഞ് കളിക്കണമെന്ന് ജിയോ; ഇരുകൂട്ടർക്കുമെതിരേ ട്രായി അന്വേഷണം
ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പന്മാരായ റിലയൻസ് ജിയോയുടെയും ഭാരതി എയർടെലിന്റെയും ഫിക്‌സഡ് ലൈൻ ബ്രോഡ്‌ബാൻഡ് പ്ലാനുകളെക്കുറിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. ട്രായിയിലെ ഉദ്യോഗസ്ഥരുടെ മൊഴി അടിസ്ഥാനമാക്കി ദി ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റിലയൻസ് ജിയോയും ഭാരതി എയർടെല്ലും അടുത്തിടെ പുറത്തിറക്കിയ ചില ഫിക്‌സഡ് ലൈൻ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരിഫ്, ബ്രോഡ്കാസ്റ്റ് നിയമങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് ട്രായി പരിശോധിച്ച് വരികയാണ് എന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട ടെലിക്കോം കമ്പനികളിൽനിന്ന് വിശദീകരണം തേടിയതായും ട്രായി ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ജിയോയ്ക്ക് എതിരേ പരാതി നൽകിയിരിക്കുന്നത് മുഖ്യ എതിരാളിയായ എയർടെൽ ആണ് എന്നതാണ് സംഭവത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. അതേ നാണയത്തിൽ ജിയോ നൽകിയ തിരിച്ചടിയുടെ ഭാഗമായാണ് എയർടെലിന് അന്വേഷണം നേരിടേണ്ടി വന്നിരിക്കുന്നത്. ഇരു കമ്പനിൾക്കുമെതിരേ ടാറ്റ പ്ലേ നൽകിയ പരാതിയിലും ഇതോടൊപ്പം അന്വേഷണം നടക്കുന്നുണ്ട്.
അടുത്തിടെ ജിയോ പുറത്തിറക്കിയ ഫൈബർ ബാക്കപ്പ് പ്ലാനുകൾ കൊള്ളയടിക്കുന്നതും ഉപഭോക്തൃ താൽപ്പര്യങ്ങളെ വ്രണപ്പെടുത്തുന്നതും വിപണിയിലെ മത്സരത്തെ തടസ്സപ്പെടുത്തുന്നതും ഡിടിഎച്ച് ഡിജിറ്റൽ ടിവി രംഗത്തെ തകർക്കുന്നതുമാണ് എന്നാണ് എയർടെലിന്റെ പരാതി. അതിനാൽത്തന്നെ ഈ പ്ലാനുകൾ തടയണമെന്നും എയർടെൽ ട്രായിയോട് അഭ്യർഥിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മറു പരാതിയും മുന്നറിയിപ്പുമായി ജിയോയും മുന്നോട്ടുവന്നത്.

കൂടാതെ ഈ പരാതിയിലൂടെ എയർടെൽ തങ്ങളെ ലക്ഷ്യമിടുന്നതായും ജിയോ ആരോപിച്ചു. ഇതിനിടെയാണ് എയർടെലിനും ജിയോയ്ക്കും എതിരേ ഇന്ത്യയിലെ ഏറ്റവും വലിയ ഡിടിഎച്ച് ഓപ്പറേറ്ററായ ടാറ്റ പ്ലേ (മുമ്പ് ടാറ്റ സ്കൈ) രംഗത്തത്തിയത്. തത്സമയ ടിവി ചാനലുകളും ഓവർ-ദി-ടോപ്പ് (OTT) ആപ്പുകളും അതത് ബ്രോഡ്‌ബാൻഡ് ഓഫറുകളുമായി സംയോജിപ്പിക്കുന്നതിന് രണ്ട് ഓപ്പറേറ്റർമാരും കൊള്ള വിലയാണ് ഈടാക്കുന്നത് എന്ന് ടാറ്റ പ്ലേ ആരോപിക്കുന്നു.
"ഞങ്ങൾക്ക് ഇരുവശത്തുനിന്നും (എയർടെൽ, ജിയോ) കൂടാതെ ടാറ്റ പ്ലേയിൽ നിന്നും പരാതികൾ ലഭിച്ചു. ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കാൻ ഞങ്ങൾ അവസരം നൽകും," എന്ന് ഒരു മുതിർന്ന ട്രായ് ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബ്രോഡ്‌ബാൻഡ് പ്ലാനുകളിലൂടെ ലൈവ് ടിവി ചാനലുകൾ വാഗ്ദാനം ചെയ്ത് ജിയോ ഫൈബർ താരിഫ് മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ബ്രോഡ്‌കാസ്റ്റിംഗ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നും ട്രായി പരിശോധിക്കുന്നുണ്ട് എന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇരു കമ്പനികളുടെയും പ്രതികരണങ്ങൾ ഒരാഴ്ചയ്ക്കകം ലഭ്യമാക്കാനും അതുവഴി വേഗം വിഷയം പരിഹരിക്കാനുമാണ് ശ്രമം നടക്കുന്നത്. എങ്കിലും അന്തിമ റിപ്പോർട്ട് തയാറാക്കും മുമ്പ് ഒരുപാടി വിഷയങ്ങൾ ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ടതുണ്ട്. അതിനാൽ, വിഷയം തീർപ്പാക്കാൻ ട്രായ് ഒരു മാസമെടുത്തേക്കാം എന്നാണ് സൂചന.

സുനിൽ മിത്തലിന്റെ ഭാരതി എയർടെൽ, മാർച്ച് 29 നാണ് ട്രായിക്ക് പരാതി നൽകിയത്. എതിരാളികളുമായുള്ള മത്സരത്തിൽ മേൽക്കെ നേടാൻ വിപണിയിലുള്ളതിനെക്കാൾ കുറഞ്ഞ നിരക്കിൽ 400-550 ലൈവ് ടിവി ചാനലുകൾ വാഗ്ദാനം ചെയ്യുന്നത് ശരിയല്ല. ഇത് TTO-1999 ന് വിരുദ്ധമാണ്, ഇതിൽ അടിയന്തര ശ്രദ്ധ ആവശ്യമാണ് എന്ന് എയർടെൽ ട്രായിക്ക് അയച്ച കത്തിൽ പറയുന്നു.
ഈ പരാതി (എയർടെല്ലിന്റെ) സങ്കുചിത താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി റിലയൻസ് ജിയോയുടെ ഉപഭോക്തൃ സൗഹൃദ താരിഫുകളെ അപകീർത്തിപ്പെടുത്താനുള്ള എയർടെലിന്റെ ബോധപൂർവവും ദുരുദ്ദേശ്യപരവുമായ ശ്രമമാണെന്ന് ഏപ്രിൽ 6-ന് ട്രായിക്കയച്ച കത്തിൽ ജിയോ വ്യക്തമാക്കി. അതേസമയം ലൈവ് ടിവി ചാനലുകളും ഒടിടി ആപ്പുകളും വാഗ്ദാനം ചെയ്യുന്ന സമീപകാല ജിയോ ഫൈബർ, എയർടെൽ ബ്ലാക്ക് പ്ലാനുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ടാറ്റയുടെ പരാതി.
ടെലിക്കോം, ബ്രോഡ്ബാൻഡ് ഓപ്പറേറ്റർമാരുടെ ഈ വിലനിർണ്ണയം ഡിടിഎച്ച് ബിസിനസിന് ഹാനികരവും ദോഷകരവുമാണ്, ഇതിനകം തന്നെ ഒന്നിലധികം നിയന്ത്രണ നിയന്ത്രണങ്ങളാൽ ബ്രോഡ്കാസ്റ്റർമാർ വലയുകാണ്. അതിനാൽത്തന്നെ മികച്ച പ്ലാനുകൾ നൽകാൻ കഴിയുന്നില്ല. എന്നും ടാറ്റ പരാതിപ്പെടുന്നു. ചുരുക്കത്തിൽ ആളുകളെ ആകർഷിക്കാൻ ടെലിക്കോം കമ്പനികൾ പ്ലാനുകളിൽ നൽകിവന്നിരുന്ന ആനുകൂല്യങ്ങൾ ഇനി തുടരുമോ എന്ന് ട്രായിയുടെ തീരുമാനം വരുമ്പോൾ അറിയാം.


Click it and Unblock the Notifications