സിം ഊരി ഇവന്മാരൊക്കെ ഇതെങ്ങോട്ട് പോണ്? തലപുകച്ച് നാല് പ്രമുഖ ടെലികോം കമ്പനികൾ
ഈ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണ് ? രാജ്യത്തെ പ്രമുഖരായ ടെലികോം സേവന ദാതാക്കളുടെയെല്ലാം ഇപ്പോഴത്തെ ചിന്ത ഈ വഴിക്കാണ് എന്നാണ് രാജ്യതലസ്ഥാനത്തുനിന്ന് വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ടെലികോ രംഗം നിയന്തിക്കുന്ന ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) യുടെ ജൂലൈയിലെ പ്രതിമാസ റിപ്പോർട്ടാണ് ടെലികോം കമ്പനികൾ ഈ വിധത്തിലാകാം ഇപ്പോൾ ചിന്തിക്കുന്നത് എന്നു പറയാൻ കാരണം.

രാജ്യത്തെ മുൻ നിര ടെലികോം സേവനദാതാക്കൾക്ക് ജൂലൈയിൽ തങ്ങളുടെ നിരവധി സജീവ ഉപഭോക്താക്കളെ നഷ്ടമായെന്ന് ട്രായ് റിപ്പോർട്ട് പറയുന്നു. വ്യവസായ ഭീമൻ മുകേഷ് അംബാനിയുടെ സ്വന്തം ജിയോ, കേന്ദ്ര സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ, മറ്റൊരു വ്യവസായ ഭീമനായ ഭാരതി എന്റർപ്രൈസസിന്റെ എയർടെൽ, വൊഡാഫോൺ-ഐഡിയയുടെ വിഐ എന്നീ സേവനദാതാക്കൾക്കാണ് തങ്ങളുടെ സജീവ ഉപഭോക്താക്കളെ നഷ്ടമായത്.

വിസിറ്റർ ലൊക്കേഷൻ രജിസ്റ്റർ (വിഎൽആർ) അടിസ്ഥാനമാക്കിയുള്ള കണക്കുകൾ അനുസരിച്ചാണ് ട്രായ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അതേസമയം ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞെങ്കിലും ഏറ്റവും അധികം വരിക്കാർ സ്വന്തമായുള്ളത് ജിയോയ്ക്ക് തന്നെയാണ് എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. എയർടെൽ ആണ് തൊട്ടുപിന്നിൽ ഉളളത് എന്നും വിഎൽആർ രേഖകൾ വ്യക്തമാക്കുന്നു.
മൊത്തത്തിൽ ജിയോയ്ക്ക് 2.9 മില്യൺ ഉപഭോക്താക്കളെ ജൂലൈയിൽ പുതിയതായി ചേർക്കാനായി. അതേസമയം എയർടെലിന് ചേർക്കാനായത് 0.5 മില്യൺ ഉപഭോക്താക്കളെ മാത്രമാണ്.

പ്രമുഖന്മാർക്ക് നഷ്ടമായ വരിക്കാർ എത്ര
ജൂണിൽ 383.24 മില്യൺ ഉണ്ടായിരുന്ന ജിയോയുടെ സജീവ ഉപഭോക്താക്കളുടെ എണ്ണം ജൂലൈയിൽ 382.17 മില്യൺ ആയിട്ടാണ് കുറഞ്ഞിരിക്കുന്നത്. ഇതേപോലെ എയർടെലിന് ജൂണിൽ 357.21 മില്യൺ ഉണ്ടായിരുന്നിടത്ത് ജൂലൈ ആയപ്പോഴേക്കും അത് 356.17 ആയി കുറഞ്ഞു. ബിഎസ്എൻഎലിനും വിഐയ്ക്കും യഥാക്രമം ജൂണിൽ 57.78 മില്യണും 218.67 മില്യണും ഉണ്ടായിരുന്നപ്പോൾ ജൂലൈയിൽ അത് 57.27 മില്യണായും 216.92 മില്യണായുമാണ് കുറഞ്ഞിരിക്കുന്നത്.

കുഴപ്പം ജൂലൈയുടേതോ കമ്പനികളുടേതോ
സജീവ ഉപഭോക്താക്കളുടെ ( active user) എണ്ണം ജൂലൈയിൽ ഇത്രയും കുറയാൻ എന്താണ് കാരണം എന്നാണ് എല്ലാവരുടെയും ചിന്ത. എല്ലാ പ്രമുഖ കമ്പനികൾക്കും തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് കുറയ്ക്കാൻ ഇടയാക്കുന്ന ഇടിവാണ് ഉപഭോക്താക്കളുടെ ഈ കൊഴിഞ്ഞുപോക്ക് സൃഷ്ടിച്ചിരിക്കുന്നത്. വമ്പൻമാർക്ക് ഉൾപ്പെടെ ജൂലൈയിൽ അടിപതറി എന്നത് എന്താണ് സംഭവിച്ചത് എന്ന ചിന്താ കുഴപ്പത്തിലേക്ക് എല്ലാവരെയും കൊണ്ടെത്തിക്കുന്നു.

തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നുണ്ട് എന്നാണ് ജിയോയും എയർടെലും വിശ്വസിച്ചിരുന്നത്. കൂടുതൽ ആളുകൾ പുതിയതായി വരിക്കാർ ആയതാണ് കമ്പനികളുടെ ചിന്ത ഈ വഴിക്ക് നയിച്ചത്. എന്നാൽ സജീവമായി ഉണ്ടായിരുന്ന ഉപഭോക്താക്കൾ വരുമാനത്തിൽ ചെറിയ ഇടിവ് ഉണ്ടാക്കാൻ തക്ക ശേഷിയിൽ കൊഴിഞ്ഞുപോകുമെന്ന് ഇരു കമ്പനികളും കരുതിയിരുന്നില്ല.

കൊഴിഞ്ഞുപോക്ക്
ബിഎസ്എൻഎൽ, വിഐ കമ്പനികൾക്കും ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് നല്ലൊരു അളവിൽ വരുമാന നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം എയർടെലിന്റെ വിസിറ്റർ ലൊക്കേഷൻ രജിസ്റ്റർ (വിഎൽആർ) സബ്സ്ക്രൈബർ പെർസന്റേജ് 97.99 % ശതമാനം ഇടിഞ്ഞതായും ട്രായ് റിപ്പോർട്ടിൽ പറയുന്നു. 91.88% ആണ് ജിയോയുടെ സജീവ ഉപയോക്താക്കളുടെ കണക്ക്.

ഇത്തരത്തിൽ വരുമാനത്തിൽ ഇടിവുണ്ടായിരിക്കുന്ന ടെലികോം കമ്പനികൾക്കുമേലാണ് കഴിഞ്ഞ ദിവസത്തെ ട്രായ് ഉത്തരവ് ആഘാതം ഏൽപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരുന്ന ടെലികോം കമ്പനികളുടെ 28 ദിവസ പ്ലാനുകളുടെ കൊള്ള നിർത്തിക്കൊണ്ടുള്ളതായിരുന്നു കഴിഞ്ഞ ദിവസത്തെ ട്രായ് ഉത്തരവ്. 30 ദിവസത്തെ പ്ലാനുകൾ പുറത്തിറക്കാനാണ് കമ്പനികളോട് ട്രായ് ഉത്തരവിട്ടത്.

തുടർന്ന് ഇതനുസരിച്ചുള്ള പ്ലാനുകൾ കമ്പനികൾ പുറത്തിറക്കുകയും ചെയ്തിരുന്നു. എല്ലാമാസവും ഒരേ ദിവസം പുതുക്കാൻ സാധിക്കുന്ന പ്ലാനുകളും ഇതോടൊപ്പം കമ്പനികൾ അവതരിപ്പിച്ചു. ഒരു മാസത്തെ പ്ലാൻ എന്ന നിലയിൽ 28 ദിവസം മാത്രം വാലിഡിറ്റി നൽകിയിരുന്നതിലൂടെ വർഷത്തിൽ ഒരു മാസത്തെ റീച്ചാർജ് അധികമായി ചെയ്യേണ്ടി വന്നിരുന്നു. ഇത് വ്യാപക പരാതികൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ട്രായ് ഒടുവിൽ ഉപഭോക്താക്കളെ പിന്തുണച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. 30 ദിവസവും, 31 ദിവസവും മാറി മാറി വരുന്ന മാസങ്ങളിലും 28 ദിവസങ്ങളും 29 ദിവസങ്ങളും മാറി വരാറുള്ള ഫെബ്രുവരിയിലും കൃത്യമായൊരു തീയ്യതി നിശ്ചയിക്കാന്‍ സാധിക്കില്ല. ഈ പ്രശ്‌നം നേരിടാന്‍ എല്ലാ മാസവും അവസാന ദിവസം പുതുക്കാന്‍ സാധിക്കുന്ന പ്ലാനുകള്‍ വേണമെന്നും ട്രായ് നിര്‍ദേശിക്കുകയായിരുന്നു.


Click it and Unblock the Notifications