ട്രായിയുടെ പുതിയ നിയമം: നവംബർ 1 മുതൽ ഒടിപി ലഭിക്കുന്നതിൽ ആശങ്ക
ഒടിപികൾ അയയ്ക്കുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ഈ പുതിയ നിയമങ്ങൾ 2024 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ നിയമങ്ങൾ പാലിക്കാൻ ആവശ്യമായ തയാറെടുപ്പുകൾ ബന്ധപ്പെട്ട വിഭാഗങ്ങളിൽനിന്ന് ഉണ്ടായിട്ടില്ല. ട്രായി പ്രഖ്യാപിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ടെലിക്കോം കമ്പനികൾ പ്രിൻസിപ്പൽ എൻ്റിറ്റിയിൽ നിന്ന് (പിഇ) ഉപഭോക്താക്കൾക്ക് അയയ്ക്കുന്ന സന്ദേശങ്ങൾ നിരീക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കണം. എന്നാൽ ടെലിക്കോം കമ്പനികൾ നവംബർ 1ന് ഈ നിയമം പ്രാബല്യത്തിൽ വരുന്നതിൽ ആശങ്ക അറിയിച്ചിട്ടുണ്ട്.
സന്ദേശങ്ങൾ കണ്ടെത്തുന്നതിനുള്ള പുതിയ നിയമം ബാങ്കുകൾ, ഇ-കൊമേഴ്‌സ് സൈറ്റുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും ബാധകമാണ്. ട്രായ് പ്രഖ്യാപിച്ച ഈ പുതിയ നിയമങ്ങൾ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക ഇന്ത്യൻ ടെലിക്കോം കമ്പനികൾ ഉന്നയിച്ചിട്ടുണ്ട്. ഒടിപി ഉൾപ്പെടെയുള്ള സുപ്രധാന സർവീസ് മെസേജുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്താൻ ഈ നിയമം ഇടയാക്കുമെന്നാണ് ആശങ്ക.

ഓൺലൈൻ ഇടപാടുകളും വിവിധ സേവനങ്ങളും വൺ- ടൈം പാസ്‌വേഡുകളുമായി (ഒടിപി) ലിങ്ക് ചെയ്‌തിരിക്കുന്നു. ബാങ്കുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് ട്രായിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമായിരിക്കും. അതിനാൽ ഓൺലൈൻ പേയ്‌മെൻ്റുകൾ മുതൽ പാഴ്‌സലുകളുടെ ഡെലിവറി വരെയുള്ള നിരവധി സേവനങ്ങളിൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് ടെലിക്കോം കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.
മെസേജ് അയയ്‌ക്കുന്നയാളുടെ ഡീറ്റെയിൽസുമായി പൊരുത്തപ്പെടാത്തതോ വ്യക്തമായ വ്യക്തിത്വമില്ലാത്തതോ ആയ മെസേജുകൾ ബ്ലോക്ക് ചെയ്യപ്പെടും. ഇത് ഒടിപികളെ ഉൾപ്പെടെ ബാധിക്കുമോ എന്നതാണ് ആശങ്ക. അതിനുപുറമെ, ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തതുപോലെ, ഇന്ത്യൻ ടെലികോം കമ്പനികൾക്ക് ട്രായിയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ മറ്റൊരു പ്രശ്നം കൂടിയുണ്ട്.

നവംബർ 1-നകം ടെലികോം ഓപ്പറേറ്റർമാർക്ക് അവരുടെ സംവിധാനങ്ങൾ ഒരുക്കാനാകും. എന്നാൽ ടെലിമാർക്കറ്റിങ് കമ്പനികൾക്കോ മുൻനിര കമ്പനികൾക്കോ ഈ പുതിയ നിയമം പാലിക്കാൻ ആവശ്യമായ സാങ്കേതിക വിദ്യയില്ല. ടെലിമാർക്കറ്റർമാർക്കും PE കൾക്കും ഇത് സജ്ജമാക്കാൻ കാലതാമസമുണ്ടാകാം. അതിനാൽ നിയമം നടപ്പിലാക്കാനുള്ള സമയപരിധി രണ്ട് മാസമെങ്കിലും നീട്ടണമെന്ന് ടെലിക്കോം കമ്പനികൾ ട്രായിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
മെസേജിങ് ട്രാഫിക്കിൻ്റെ ശരിയായ പരിശോധന ഉറപ്പാക്കാൻ PE-കൾക്കും ടെലിമാർക്കറ്റർമാർക്കും അധിക സമയം ആവശ്യമാണ്. നേരിടാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന്, ടെലിക്കോം ഓപ്പറേറ്റർമാർ ടെലിമാർക്കറ്റർമാർക്കും PE കൾക്കും പ്രതിദിന റിപ്പോർട്ടുകൾ അയയ്ക്കാൻ പ്രതിജ്ഞാബദ്ധരാണ്. അതിനാൽ, 2024 ഡിസംബർ 1-നകം നിയമം പൂർണ്ണമായും നടപ്പിലാക്കാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
സ്പാം മെസേജുകൾ തടയുന്നതിനായി ട്രായി ശക്തമായ നടപടികൾ കൈക്കൊണ്ടുവരുന്നു. അതിന്റെ ഭാഗമായിട്ടാണ് സന്ദേശങ്ങൾ നിരീക്ഷിക്കാനുള്ള ഈ നിർദ്ദേശവും നൽകിയിരിക്കുന്നത്. നിലവിൽ, ഒടിപികൾ ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു, അംഗീകൃത വ്യക്തികൾക്ക് തന്നെയാണ് നടപടികൾ പൂർത്തിയാക്കുന്നത് എന്ന് ഒടിപി ഉറപ്പാക്കുന്നു. എന്നിരുന്നാലും, തട്ടിപ്പ് തടയാൻ ലക്ഷ്യമിട്ടുള്ള ഒരു ബദൽ സുരക്ഷാ രീതി അവതരിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.

യുആർഎല്ലുകളും ഒടിടി ലിങ്കുകളും മറ്റ് പ്രസക്തമായ വിവരങ്ങളും ഉൾപ്പെടെയുള്ള സന്ദേശങ്ങൾ വൈറ്റ്‌ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയപരിധി ഒക്ടോബർ 1 വരെ ട്രായി നീട്ടിയിരുന്നു. ഈ സമയപരിധി വീണ്ടും നീട്ടാൻ ടെലിക്കോം കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രശ്നങ്ങൾ ഉണ്ടായാൽ സന്ദേശങ്ങൾ തടസ്സമില്ലാതെ ഒഴുകാൻ അനുവദിക്കുന്ന വിധത്തിൽ നവംബർ 1 മുതൽ "ലോഗർ മോഡിലേക്ക്" മാൻഡേറ്റ് ഇടാൻ അനുവദിക്കണമെന്ന് ടെലിക്കോം മേഖല ട്രായിയോട് ആവശ്യപ്പെട്ടു.


Click it and Unblock the Notifications








