അക്കളി വേണ്ട, പ്രശ്നമാകും! ജിയോ, എയർടെൽ, വിഐ ബിഎസ്എൻഎൽ വരിക്കാർക്ക് ട്രായി മുന്നറിയിപ്പ്
വ്യാജ കോളുകളിലൂടെ ഇന്ത്യയിലെ ടെലിക്കോം വരിക്കാർ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) രാജ്യത്തെ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ, ബിഎസ്എൻഎൽ വരിക്കാർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. ട്രായിയുടെ പേരിൽ ഉൾപ്പെടെ വ്യാജകോളുകൾ ആളുകൾക്ക് എത്തുന്നുണ്ട്. സൈബർ ക്രിമിനലുകളുടെ ഇത്തരം കോളുകൾ എത്തിയാൽ ചതിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണം എന്നാണ് മുന്നറിയിപ്പ്. ട്രായി അധികൃതർ എന്ന വ്യാജേന തട്ടിപ്പുകാർ നിരവധി ടെലിക്കോം ഉപയോക്താക്കളെ വിളിക്കുന്നുണ്ട്. നമ്പർ വെരിഫിക്കേഷൻ ചെയ്യാനാണ് വിളിക്കുന്നത് എന്നും സഹകരിച്ചില്ലെങ്കിൽ നമ്പർ ബ്ലോക്ക് ചെയ്യപ്പെടുമെന്നും ഉൾപ്പെടെ പറഞ്ഞാണ് തട്ടിപ്പ്.
ട്രായി അധികൃതർ എന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാർ ഉപയോക്താക്കളോട് നമ്പർ വെരിഫിക്കേഷനായി അവർ അയച്ചുനൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നടപടികൾ പൂർത്തീകരിക്കാനും ആവശ്യപ്പെടുന്നു. ഇത്തരം ലിങ്കുകളും കോളുകളും പൂർണ്ണമായും വ്യാജമാണ് എന്നും നമ്പർ വെരിഫിക്കേഷനായി ട്രായി ആരെയും ബന്ധപ്പെടാറില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

ട്രായിയിൽ നിന്ന് നമ്പർ വെരിഫിക്കേഷന് വിളിക്കുകയാണ് എന്ന തരത്തിൽ നിരവധി ആളുകൾ കബളിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ മുന്നറിയിപ്പുമായി ട്രായി എത്തിയിരിക്കുന്നത്. സംശയാസ്പദമായ കോളുകൾ ലഭിച്ചാൽ അക്കാര്യം സഞ്ചാർ സാഥിയുടെ (Sanchar Saathi) ചക്ഷു പോർട്ടലിൽ അറിയിക്കണം എന്നും ട്രായി രാജ്യത്തെ ടെലിക്കോം വരിക്കാർക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
ഉത്തരവാദപ്പെട്ട അധികൃതർ എന്ന വ്യാജേന ടെലിക്കോം വരിക്കാരെ വിളിച്ച് കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്യുന്ന സംഭവങ്ങൾ ദിവസത്തിന് ദിവസം വർധിച്ച് വരികയാണ്. കസ്റ്റംസ് അധികൃതർ, പോലീസ് അധികൃതർ, സിബിഐ, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവരുടെയെല്ലാം പേരിൽ ആളുകൾക്ക് വ്യാജ ഫോൺ കോളുകൾ എത്തുന്നുണ്ട്.

ഇത്തരം തട്ടിപ്പുകൾ നാട്ടിൽ നടക്കുന്നുണ്ട് എന്ന് മനസിലാക്കിയിരിക്കുകയും അജ്ഞാത നമ്പരുകളിൽ നിന്ന് ഫോണുകൾ എത്തുമ്പോൾ അതിനെ കരുതലോടെ സമീപിക്കുകയും വേണമെന്ന് ഓരോ സംഭവവും ആവർത്തിച്ച് ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും ഇരകളുടെ വിവരങ്ങൾ ഉൾപ്പെടെ മനസിലാക്കിയാണ് തട്ടിപ്പുകാർ കോൾ ചെയ്യുക. അതിനാൽ വിശ്വസനീയമെന്ന് തോന്നുന്ന വിവരങ്ങൾ വിളിക്കുന്നവർ പറഞ്ഞാലും അതിനെ കരുതലോടെ വേണം നേരിടാൻ.
ആഗ്രയിലെ ഒരു സർക്കാർ സ്‌കൂളിലെ അധ്യാപികയായ മാലതി കഴിഞ്ഞ ദിവസം സൈബർ ക്രിമിനലുകളുടെ വ്യാജ കോളിനെ തുടർന്ന് ഹൃദയാഘാതം മൂലം മരിക്കുന്ന സ്ഥിതിവരെയുണ്ടായി. പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന വിളിച്ചയാൾ, അധ്യാപികയുടെ മകൾ സെക്‌സ് റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുകയും മോചിപ്പിക്കാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു.
ഇൻകംടാക്സ്, കസ്റ്റംസ് ഡ്യൂട്ടി, പാഴ്സലിൽ നിരോധിത വസ്തു കണ്ടെത്തി തുടങ്ങി നിരവധി വ്യാജ കാരണങ്ങൾ ഉണ്ടാക്കി സൈബർ ക്രിമിനലുകൾ ആളുകളെ വിളിക്കുകയും പണം തട്ടുകയും ചെയ്യുന്നു. അതിനാൽ ഇത്തരം കോളുകൾ ലഭിച്ചാൽ അത് വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞ് ആ നിലയ്ക്ക് കൈകാര്യം ചെയ്യണം. വ്യാജ കോളുകൾക്ക് തടയിടാനുള്ള നീക്കങ്ങൾ ട്രായിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (DoT) നടത്തിവരുന്നുണ്ട്.

അതേപോലെ ആളുകളെ കബളിപ്പിക്കുന്ന സ്പാം കോളുകൾക്കെതിരേയും ട്രായി നീക്കം ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 1 മുതൽ നെറ്റ്‌വർക്ക് തലത്തിൽ വ്യാജ മാർക്കറ്റിംഗ് കോളുകളും സന്ദേശങ്ങളും തടയുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എയർടെൽ സ്പാം കോളുകൾക്ക് തടയിടാനായി എഐ പിന്തുണയുള്ള പുതിയ സംവിധാനം പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലും ഇതേപോലെ സ്പാം കോളുകളെ നേരിടാൻ എഐ സംവിധാനം കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ട്.
വ്യാജ കോളുകൾക്ക് തടയിടാനുള്ള നടപടികളുടെ ഭാഗമായി ട്രായി ഒരു ഹെൽപ്ലൈൻ നമ്പരും നൽകിയിട്ടുണ്ട്. കബളിപ്പിക്കുന്ന തരത്തിലുള്ള കോളുകൾ ലഭിച്ചാൽ ഒട്ടും വൈകാതെ 1930 എന്ന നമ്പറിൽ വിളിക്കണമെന്ന് ട്രായി രാജ്യത്തെ ടെലിക്കോം ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു. അജ്ഞാത നമ്പരുകളോടെ ജാഗ്രതയോടെ പ്രതികരിക്കുക എന്നത് വളരെ പ്രധാനമാണ് എന്നും ട്രായി മുന്നറിയിപ്പ് നൽകുന്നു.


Click it and Unblock the Notifications








