കണ്ണിന്റെ മസിൽ ശക്തിപ്പെടുത്താൻ ആപ്പ്; ആപ്പിൾ ചലഞ്ചിൽ വിജയിച്ച് ഇന്ത്യയുടെ അഭിമാനമായി ഇരുപതുകാരി
നേത്രരോഗികൾക്ക് ഭാവിയിൽ ഏറെ ഉപകാരപ്പെടുന്ന ആപ്പിന്റെ കണ്ടുപിടിത്തത്തിലൂടെ ആപ്പിളിന്റെ 'WWDC23' (വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ്) സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ചിൽ വിജയിച്ച് ഇന്ത്യയുടെ അഭിമാനമായി ഇരുപതുകാരി. ഇൻഡോർ സ്വദേശിനിയായ അസ്മി ജെയിൻ എന്ന വിദ്യാർഥിനിയാണ് ആഗോളതലത്തിൽ വിദ്യാർഥികൾക്കായി ആപ്പിൾ നടത്തിയ മത്സരത്തിൽ വിജയിച്ച് ഇന്ത്യയുടെ അഭിമാനമായിരിക്കുന്നത്.
എല്ലാ വർഷവും വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിന്റെ ഭാഗമായി, ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി ആപ്പിൾ ഒരു മത്സരം നടത്താറുണ്ട്. സ്വിഫ്റ്റ് കോഡിംഗ് ഭാഷ ഉപയോഗിച്ച് ഒരു യഥാർത്ഥ ആപ്പ് പ്ലേഗ്രൗണ്ട് സൃഷ്ടിക്കുക എന്നതാണ് മത്സരം. ഈ വർഷം, വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏതാണ്ട് 375 വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ചിൽ പങ്കെടുത്ത യുവ ഡെവലപ്പർമാരുടെ കഴിവുകൾ തങ്ങളെ അത്ഭുതപ്പെടുത്തുന്നതായി ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പർ റിലേഷൻസിന്റെ വൈസ് പ്രസിഡന്റ് സൂസൻ പ്രെസ്‌കോട്ട് പറഞ്ഞു. മനുഷ്യജീവിതം മെച്ചപ്പെടുത്തുന്ന കണ്ടുപിടുത്തങ്ങൾ നടത്തുന്നതിലുള്ള പ്രതിബദ്ധത മാത്രമല്ല, പുതിയ ടെക്നോളജി ക്രിയാത്മകമായി ഉപയോഗിക്കാനുള്ള സന്നദ്ധതയും യുവതലമുറ കാഴ്ചവച്ചെന്ന് ആപ്പിൾ പറയുന്നു.
ജൂൺ 5-ന് ആരംഭിക്കുന്ന WWDC23 ൽ ആഗോള ആപ്പിൾ ഡെവലപ്പർ കമ്മ്യൂണിറ്റിയുടെ പ്രധാന നേട്ടങ്ങൾ, ഇവന്റുകൾ, ലാബുകൾ, പ്രവർത്തനങ്ങൾ എന്നിവ കാണാൻ സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ചിലെ വിജയികൾക്കും അവസരമുണ്ടാകും. അസ്മി ജെയിൻ ഉൾപ്പെടെ മൂന്ന് പേരാണ് ആപ്പിൾ സ്റ്റുഡന്റ് ചലഞ്ചിലെ പ്രധാന വിജയികൾ. അതിൽ ഏറ്റവും തിളക്കമുള്ളത് അസ്മി ജെയിന്റെ വിജയത്തിനാണെന്ന് പറയാം.

ഭാവിയിൽ മനുഷ്യർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു കണ്ടുപിടുത്തമാണ് മുന്നോട്ട് വച്ചിരിക്കുന്നത് എന്നതാണ് അസ്മിയുടെ വിജയത്തിന്റെ തിളക്കം കൂട്ടുന്നത്. ഒരു സുഹൃത്തിന്റെ രോഗിയായ അമ്മാവനെ സഹായിക്കാനുള്ള ശ്രമങ്ങൾ ഐട്രാക്കിങ് എന്ന ആപ്പിലേക്ക് അസ്മിയെ എത്തിക്കുകയായിരുന്നു. മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മുഖത്തിനും കണ്ണുകൾക്കും തളർച്ച സംഭവിച്ചു.
തന്റെ പ്രോഗ്രാമിങ് കഴിവുകൾ ഉപയോഗിച്ച് അദ്ദേഹത്തെ സഹായിക്കാൻ കഴിയുമോ എന്ന ആലോചനയാണ് ഐ ട്രാക്കിങ് ആപ്പിലേക്ക് അസ്മിയെ എത്തിച്ചത്. സ്‌ക്രീനിന് ചുറ്റും ചലിക്കുന്ന ഒരു പന്ത് പിന്തുടരാൻ ശ്രമിക്കുമ്പോഴുള്ള ഉപയോക്താവിന്റെ കണ്ണുകളുടെ ചലനം നിരീക്ഷിച്ചുകൊണ്ട് അസ്മി ആപ്പ് തയാറാക്കുകയായിരുന്നു. ഇത് ഉപയോഗിച്ച് കണ്ണുകളുടെ ചലനം ട്രാക്ക് ചെയ്യാൻ സാധിക്കും.
കണ്ണുകളുടെ പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കാൻ ഈ ആപ്പിന് സാധിക്കും. കണ്ണിന്റെ പലതരം പരിക്കുകൾക്കും അവസ്ഥകൾക്കും ഇത് സഹായകമാകുമെന്ന് ആപ്പിൾ പ്രതീക്ഷിക്കുന്നു. കോഡിങ്ങിൽ ഏറെ താൽപര്യമുള്ള അസ്മി ജെയിൽ ഇൻഡോറിലെ മെഡി-ക്യാപ്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിയാണ്. ആരോഗ്യാവസ്ഥയിലെ വെല്ലുവിളികൾ നേരിടാൻ കോഡിംഗ് ഉപയോഗിക്കാനുള്ള ജെയിനിന്റെ ശ്രമം പരക്കെ പ്രശംസിക്കപ്പെട്ടു.
അദ്ദേഹത്തെപ്പോലുള്ള ആളുകളുടെ ജീവിതത്തെ നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു ആപ്പ് പ്ലേഗ്രൗണ്ട് സൃഷ്ടിക്കുന്നത് തന്നെ സംബന്ധിച്ച് ഏറെ പ്രധാനമായിരുന്നു. ഈ ആപ്പ് ഫലപ്രദവും ഉപയോക്തൃ-സൗഹൃദവുമാണെന്ന് ഉറപ്പുവരുത്തി, ആപ്പ് സ്റ്റോറിൽ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നതായും അസ്മി പ്രതികരിച്ചു. ഒരു ഫലപ്രദമായ ചികിത്സാ ഉപകരണമായി പ്രവർത്തിക്കാൻ ഈ ആപ്പിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അസ്മി പറയുന്നു.
അസ്മി ജെയിനിനെ കൂടാതെ യുഎസിൽ നിന്നുള്ള യെമി അജെസിൻ, നേപ്പിൾസിൽ നിന്നുള്ള മാർട്ട മിഷേൽ കാലിയൻഡോ എന്നിവരും ആപ്പിൾ സ്വിഫ്റ്റ് ചലഞ്ചിൽ വിജയിച്ചു. ജൂൺ 5 ന് ആരംഭിക്കുന്ന WWDC 2023 ഇവന്റിൽ മൂവരും പങ്കെടുക്കും. സ്റ്റുഡന്റ് ചലഞ്ചിൽ വിജയിച്ച അസ്മി അടക്കമുള്ള പ്രതിഭകളെ ആപ്പിൾ സിഇഒ ടിം കുക്ക് ട്വീറ്റിലൂടെ അഭിനന്ദിച്ചു.

"ഈ വർഷത്തെ WWDC സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ച് വിജയികൾക്ക് അഭിനന്ദനങ്ങൾ! നിങ്ങളുടേതായ നൂതന ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് നിങ്ങൾ സർഗ്ഗാത്മകതയും കോഡിംഗ് കഴിവുകളും സംയോജിപ്പിച്ച രീതി എന്നെ വളരെയധികം ആകർഷിച്ചു'' എന്നായിരുന്നു ടിം കുക്ക് ട്വീറ്റ് ചെയ്തത്. ആപ്പിൾ ആഗോളതലത്തിൽ നടത്തിയ മത്സരത്തിൽ നേടിയ അസ്മിയുടെ വിജയം ഇന്ത്യക്കും ഏറെ അഭിമാനം നൽകുന്നുണ്ട്.
പുരസ്കാര നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചും ആപ്പിളിന് നന്ദി പറഞ്ഞും അസ്മി ജെയിനും ട്വീറ്റ് ചെയ്തിരുന്നു. ''എന്റെ സുഹൃത്തുക്കളെയും എന്റെ സമൂഹത്തെയും സഹായിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കോഡിംഗ് എന്നെ അനുവദിക്കുന്നു. അത് എനിക്ക് വളരെ ശക്തിപകരുകയും ഒരു സ്വാതന്ത്ര്യബോധം നൽകുകയും ചെയ്യുന്നു'' എന്ന് അസ്മി പറയുന്നു.


Click it and Unblock the Notifications








