'മസ്കിന്' പണം കൊടുത്തില്ല; ഷാരൂഖിനും അമിതാഭ് ബച്ചനും ആലിയ ഭട്ടിനുമെല്ലാം 'പണികിട്ടി'!
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ 'ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ' സബ്‌സ്‌ക്രൈബ് ചെയ്യാത്ത പ്രൊഫൈലുകളിൽ നിന്ന് ഏപ്രിൽ 20 മുതൽ തങ്ങളുടെ ലെഗസി വെരിഫൈഡ് ബ്ലൂ ടിക്കുകൾ നീക്കം ചെയ്തു. ഇതോടെ ആയിരക്കണക്കിന് സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും പത്രപ്രവർത്തകരുടെയും ട്വിറ്റർ പ്രൊഫൈലുകളിൽ നിന്ന് ബ്ലൂടിക് അപ്രത്യക്ഷമായി.
വ്യാജ അക്കൗണ്ടുകളിൽനിന്ന് പ്രമുഖരുടെ അക്കൗണ്ടുകൾ തിരിച്ചറിയാൻ ബ്ലൂടിക്ക് സഹായകരമായിരുന്നു. നീലനിറത്തിനുള്ളിൽ വെള്ളനിറത്തിലുള്ള ടിക്ക് മാർക്ക് ആണ് ട്വിറ്ററിന്റെ പ്രശസ്തമായ ബ്ലൂടിക്ക്. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പിക്കാൻ ഈ സംവിധാനം ഏറെ പ്രയോജനകരമായിരുന്നു. എന്നാൽ ഇലോൺ മസ്ക് ട്വിറ്ററിന്റെ ചുമതല ഏറ്റെടുത്തതിന് പിന്നാലെ ബ്ലൂടിക്കിന് പണം ഇടാക്കാൻ തീരുമാനിക്കുകയായിരുന്നു.

വെബ് ഉപയോക്താക്കൾ പ്രതിമാസം 8 ഡോളറും ഐഒഎസ്, ആൻഡ്രേറായിഡ് ഉപയോക്താക്കൾക്ക് ഇൻ-ആപ്പ് പേയ്‌മെന്റിലൂടെ പ്രതിമാസം 11 ഡോളറും നൽകിയാൽ മാത്രമാണ് ഇനി മുതൽ ട്വിറ്റർ പരിശോധിച്ചുറപ്പിച്ച ആധികാരിക അക്കൗണ്ട് എന്ന നിലയിൽ ബ്ലൂ ടിക്ക് ലഭ്യമാകുക. ചുമതലയേറ്റെടുത്ത പിന്നാലെതന്നെ ബ്ലൂടിക്കിന് പണമീടാക്കുമെന്ന തീരുമാനം മസ്ക് പ്രഖ്യാപിച്ചിരുന്നു.
ഇതിനെതിരേ വ്യാപക വിമർശനങ്ങൾ ഉയർന്നെങ്കിലും പണം നൽകുന്നവർക്ക് മാത്രം വെരിഫൈഡ് അക്കൗണ്ട് ചിഹ്നം നൽകിയാൽ മതിയെന്ന തീരുമാനവുമായി മസ്ക് മുന്നോട്ടുപോകുകയായിരുന്നു. ട്വിറ്ററിലെ പുതിയ സംഭവവികാസങ്ങൾ നിരവധി സെലിബ്രിറ്റികൾക്കാണ് പാരയായിരിക്കുന്നത്. തങ്ങളുടെ പേരിൽ ഇനി നിരവധി വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടും എന്നതാണ് പുതിയ തീരുമാനം സെലിബ്രിറ്റികളുടെ വരുത്തിവയ്ക്കുന്ന തലവേദന.

വ്യാജ അക്കൗണ്ടുകൾ വർധിക്കുന്നതോടെ തട്ടിപ്പുകളും വർധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. നവംബറിൽ, ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലിയുടെ പേരിൽ ഒരു വ്യാജ അക്കൗണ്ട് ട്വിറ്ററിൽ പ്രത്യക്ഷപ്പെടുകയും ഉപഭോക്താക്കൾക്ക് സൗജന്യ ഇൻസുലിൻ നൽകുമെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ എലി ലില്ലിയ്ക്ക് ഓഹരിവിപണിയിൽ വൻ തിരിച്ചടിയാണ് ഉണ്ടായത്.
ട്വിറ്ററിന്റെ നടപടി ഇന്ത്യൻ സെലിബ്രിറ്റികളെയും ബാധിച്ചിട്ടുണ്ട്. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട് തുടങ്ങി നിരവധി ബി-ടൗൺ സെലിബ്രിറ്റികൾക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ രാഷ്ട്രീയക്കാർക്കും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകൾ ഔദ്യോഗികമാണെന്ന് തെളിയിക്കുന്ന ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു.
അടുത്തിടെ ലോകനേതാക്കളുടെ പ്രൊഫൈലുകളിൽ ട്വിറ്റർ ഗ്രേ ടിക്ക് ചേർത്തിരുന്നു. "ഈ അക്കൗണ്ട് പരിശോധിച്ചുറപ്പിച്ചിരിക്കുന്നു, എന്ന് വ്യക്തമാക്കുന്നതാണ് ഈ ടിക്ക്. ഗവൺമെന്റ് അല്ലെങ്കിൽ ബഹുമുഖ ഓർഗനൈസേഷൻ അക്കൗണ്ടാണ് ഗ്രേടിക്ക് കൊണ്ട് അടയാളപ്പെടുത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവരുടെയും മറ്റും പ്രൊഫൈലുകളിലേക്കാണ് ഈ ബാഡ്ജ് ചേർത്തിരിക്കുന്നത്.

ഇപ്പോൾ ബ്ലൂ ടിക്ക് നഷ്ടമായതോടെ, ചില സെലിബ്രിറ്റികൾ ട്വിറ്റർ പൂർണ്ണമായും ഉപേക്ഷിക്കുമെന്ന് പറഞ്ഞു, മറ്റുള്ളവർ പണം നൽകാൻ വിസമ്മതിച്ചു. എങ്കിലും പണം നൽകാത്ത ചില അക്കൗണ്ടുകളിൽ ഇപ്പോഴും ബ്ലൂടിക്ക് ലഭിക്കുന്നുണ്ട്. ഇതിൽ എഴുത്തുകാരൻ സ്റ്റീഫൻ കിംഗും എൻബിഎ കളിക്കാരനായ ലെബ്രോൺ ജെയിംസും ഉൾപ്പെടുന്നു.
ഇലോൺ മസ്കിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് പണമടച്ചിട്ടില്ലെങ്കിലും ഇവർക്ക് ഇപ്പോഴും ബ്ലൂടിക്ക് ലഭിക്കുന്നത്. ഇവരുടെ പണം മസ്ക് അടച്ചു എന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. ഇന്ത്യയിൽ, ഐഫോണുകൾ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ വഴിയുള്ള സബ്‌സ്‌ക്രിപ്‌ഷന് പ്രതിമാസം 900 രൂപയാണ്. ട്വിറ്റർ വെബ്‌സൈറ്റിൽ, ചെലവ് പ്രതിമാസം 650 രൂപയായി കുറയുന്നു.
ട്വിറ്ററിലൂടെ തങ്ങളുടെ സേവനം നൽകിവരുന്ന നിരവധി സ്ഥാപനങ്ങളും, കമ്പനികളും, വ്യക്തികളും ഉണ്ട്. ഇവരുടെയൊക്കെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി തട്ടിപ്പുകാർ രംഗത്തെത്താനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. അതിനാൽത്തന്നെ ബ്ലൂ ടിക്ക് മാറ്റം ഏറെ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം എന്ന ആശങ്ക ശക്തമാണ്. അതേസമയം ഈ മാറ്റത്തിലൂടെ ട്വിറ്ററിന്റെ വരുമാനം വർധിച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്.


Click it and Unblock the Notifications