പിതാവ് തന്ന 'ഖനി' വിദ്യാഭ്യാസം! ഒറ്റമുറി വീട്ടിൽ ബാല്യം കഷ്ടതകളുടേതായിരുന്നെന്ന് ലോക കോടീശ്വരൻ മസ്ക്
ലോക കോടീശ്വരന്മാരിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള വ്യക്തിയാണ് ഇലോൺ മസ്ക്. നേരത്തെ ഒന്നാമതായിരുന്ന മസ്ക് അടുത്തിടെ ടെസ്ലയുടെയും മറ്റ് കമ്പനികളുടെയും ഓഹരിയിലുണ്ടായ ഇടിവിനെ തുടർന്നാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. എങ്കിലും ഏതു സമയം വേണമെങ്കിലും ഒന്നാം സ്ഥാനത്തേക്ക് മസ്ക് തിരിച്ചെത്താൻ സാധ്യതകൾ ഏറെയാണ്.
കോടീശ്വരന്മാരെപ്പറ്റി കഥകൾ പ്രചരിക്കുന്നത് സ്വാഭാവികമാണ്. അതിൽ പലതും വെറും കെട്ടുകഥകൾ മാത്രമായിരിക്കും. മസ്കിന്റെ കാര്യത്തിലും അത്തരം കെട്ടുകഥകൾ ഉണ്ട് എന്നാണ് അദ്ദേഹം ഇപ്പോൾ ട്വിറ്ററിൽ നടത്തിയ ചില വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്. വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നവനാണ് മസ്ക് എന്നാണ് പലരും അദ്ദേഹത്തെപ്പറ്റി ധരിച്ചുവച്ചിരിക്കുന്നത്.

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌കിന് ദക്ഷിണാഫ്രിക്കയിൽ ഒരു മരതക ഖനി ഉണ്ടെന്നും അച്ചൻ നൽകി ഫണ്ട് ഉപയോഗിച്ചാണ് ഇന്ന് കാണുന്ന ബിസിനസ് നേട്ടങ്ങളിലേക്ക് ഇലോൺ മസ്ക് വളർന്നത് എന്നുമുള്ള ഒരു കഥ ഏറെനാളായി മസ്കിനെ ചുറ്റിപ്പറ്റി പ്രചരിക്കുന്നുണ്ട്. എന്നാൽ പലതവണ മസ്ക് ഈ പ്രചാരണം നിഷേധിക്കുകയും എല്ലാം കെട്ടുകഥയാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്.
സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകസഞ്ചാരം കഴിഞ്ഞ് തിരിച്ചെത്തും എന്നുപറഞ്ഞപോലെ, മസ്കിന്റെ വളർച്ചയെപ്പറ്റിയുള്ള ഈ വ്യാജകഥ ലോകംമുഴുവൻ പ്രചരിച്ചെങ്കിലും മസ്ക് പറഞ്ഞ സത്യം ഇപ്പോഴും പലരിലേക്കും എത്തിയിട്ടില്ല. അതിനാൽത്തന്നെ ഇടയ്ക്കിടയ്ക്ക് മസ്‌കിന് ഈ കഥ നിഷേധിക്കേണ്ടി അവസ്ഥയുണ്ടാകുന്നു. ഈ പ്രചരിക്കുന്ന വിധത്തിൽ സമ്പന്നമായ ബാല്യം ഉണ്ടായിരുന്ന ഒരാളല്ല താനെന്നാണ് മസ്ക് പറയുന്നത്.

ട്വിറ്ററിന്റെ ലോംഗ്-ഫോം കണ്ടന്റ് ഫീച്ചർ ഉപയോഗിച്ചാണ് മസ്ക് തന്റെ ബാല്യകാലം വിശദീകരിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കുട്ടിക്കാലം സന്തോഷകരമായിരുന്നില്ലെന്നും താഴ്ന്ന ഇടത്തരം വരുമാനമുള്ള ഒരു കുടുംബത്തിലാണ് താൻ വളർന്നതെന്നും ഉയർന്ന ഇടത്തരം കുടുംബത്തിലേക്ക് വളരുകയായിരുന്നു എന്നും മസ്ക് വ്യക്തമാക്കുന്നു. അക്കൂട്ടത്തിലാണ് മരതക ഖനി പ്രചാരണത്തെയും മസ്ക് തള്ളിക്കളഞ്ഞത്.
പരദൂഷണക്കാർ പറഞ്ഞുപരത്തുംപോലെ താൻ അച്ഛന്റെ ചെലവിലല്ല ആളായത് എന്ന് മസ്ക് തന്റെ കുറിപ്പിലൂടെ വിശദീകരിച്ചു. സന്തോഷകരമായ ഒരു കുട്ടിക്കാലം തനിക്ക് ഉണ്ടായിരുന്നില്ല. ഹൈസ്കൂളിന് ശേഷം പിതാവ് ഒരിക്കലും സാമ്പത്തികമായി തന്നെ പിന്തുണച്ചിട്ടില്ല. ആരിൽ നിന്നും ഒരിക്കലും പാരമ്പര്യമായി ഒന്നും നേടിയിട്ടുമില്ല. കിംവദന്തികൾ പറയുംപോലെ 'മരതക ഖനി' ഉപയോഗിച്ച് പിതാവ് സാമ്പത്തികമായി പിന്തുണച്ചിട്ടുമില്ല. എല്ലാം കെട്ടുകഥകളാണ്.
എന്നാൽ തന്റെ വളർച്ചയിൽ പിതാവിന് യാതൊരു പങ്കുമില്ല എന്നല്ല ഇതിന്റെ അർഥമെന്നും മസ്ക് വിശദീകരിക്കുന്നു. ഭൗതികശാസ്ത്രം, എഞ്ചിനീയറിംഗ്, നിർമ്മാണം എന്നിവയുടെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിച്ചതിലൂടെ പണം നൽകി സഹായിക്കുന്നതിനെക്കാൾ വലിയ കാര്യങ്ങൾ പിതാവ് തനിക്കായി ചെയ്തുനൽകിയിട്ടുണ്ടെന്ന് മസ്ക് വ്യക്തമാക്കി. പിതാവ് തനിക്ക് നൽകിയ യഥാർഥ ഖനി വിദ്യാഭ്യാസം ആയിരുന്നു എന്നാണ് മസ്ക് പറയുന്നത്.
എന്റെ പിതാവിന് ഒരു ചെറിയ ഇലക്ട്രിക്കൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് കമ്പനി ഉണ്ടായിരുന്നു. 20 - 30 വർഷത്തോളം അത് വിജയകരമായി മുന്നേറി. എന്നാൽ പിന്നീട് തകർന്നു എന്ന് മസ്ക് കുറിച്ചു. മരതക ഖനിയുണ്ട് എന്ന് ആളുകൾ പറയുന്ന തന്റെ അച്ഛൻ ഏകദേശം 25 വർഷമായി പാപ്പരാണ്. താനും സഹോദരനും ചേർന്നാണ് അദ്ദേഹത്തിന് ചെലവിന് നൽകിയിരുന്നത്.
ആളുകൾ പറയുന്ന ഈ മരതക ഖനി ശരിക്കും ഉണ്ടെങ്കിൽ അദ്ദേഹം ഇങ്ങനെ പാപ്പരായി ജീവിക്കേണ്ടതുണ്ടോ എന്നും മസ്ക് ചോദിക്കുന്നു. ഈ പറയുന്ന മരതക ഖനി അച്ഛന് ഉണ്ടായിരുന്നു എന്നതിന് യാതൊരു തെളിവുമില്ല. സാംബിയയിലെ ഒരു ഖനിയിൽ തനിക്ക് ഓഹരിയുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഞാൻ കുറച്ചുകാലം വിശ്വസിച്ചു, പക്ഷേ അങ്ങനെയാരു ഖനി ആരും കണ്ടിട്ടില്ല.

''ഈ ഖനി യഥാർത്ഥമായിരുന്നെങ്കിൽ, എന്റെ സഹോദരനിൽ നിന്നും എന്നിൽ നിന്നും അദ്ദേഹത്തിന് സാമ്പത്തിക സഹായം ആവശ്യമില്ല."- എന്നാണ് മസ്ക് വിശദീകരിക്കുന്നത്. ബാല്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചതിനെക്കുറിച്ചുള്ള മസ്കിന്റെ കുറിപ്പ് ശരിവച്ചുകൊണ്ട് അദ്ദേഹത്തിന്റെ മാതാവ് മെയ് മസ്‌കും ട്വീറ്റ് ചെയ്തിരുന്നു. 1989-ൽ ടൊറന്റോയിലെ ഒറ്റമുറി അപ്പാർട്ട്മെന്റിലാണ് കുടുംബം താമസിച്ചിരുന്നതെന്നും അവർ പറഞ്ഞു.
ശുഭാപ്തിവിശ്വാസമുള്ള തങ്ങൾ എല്ലാവരും നന്നായി പണിയെടുത്തു മസ്കിന്റെ അമ്മ പറയുന്നു. മരതക ഖനി കഥ മസ്‌ക് നിഷേധിക്കുന്നത് ഇതാദ്യമല്ല. 'വ്യാജ മരതക ഖനി'യെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും 'അലോസരപ്പെടുത്തുന്നു' എന്ന് ജനുവരിയിൽ അദ്ദേഹം ഒരു ട്വീറ്റിൽ എഴുതിയിരുന്നു. ഇത് ശരിക്കും എവിടെയാണ് എന്നും അദ്ദേഹം അന്ന് ചോദിച്ചിരുന്നു.
എന്നാൽ ഇതേപ്പറ്റിയുള്ള രസകരമായ ഒരു വസ്തുത എന്തെന്നാൽ, താൻ മരതക ഖനി ബിസിനസ് ആണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിന്റെ പിതാവ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് എന്നതാണ്. ദി സൺ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ആണ് എറോൾ മസ്‌ക് ഇക്കാര്യം പറഞ്ഞത്. കാര്യങ്ങൾ രഹസ്യമായാണ് നടന്നിരുന്നത് എന്നതിനാൽ രേഖകളിൽ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്തായാലും മസ്ക് ഇപ്പോൾ വെളിപ്പെടുത്തിയ കാര്യങ്ങളിൽ ഒരു കാര്യം വളരെ സത്യമാണ്. "പണത്തേക്കാൾ വിലയേറിയ ഭൗതികശാസ്ത്രം, എഞ്ചിനീയറിംഗ്, നിർമ്മാണം എന്നിവയുടെ അടിസ്ഥാനകാര്യങ്ങൾ എന്നെ പഠിപ്പിച്ചതിന് അദ്ദേഹം ക്രെഡിറ്റ് അർഹിക്കുന്നു'' എന്ന മസ്കിന്റെ പ്രസ്താവന നൂറ് ശതമാനവും ശരിയാണ്. പല ലോകരാജ്യങ്ങൾക്കുപോലും കഴിഞ്ഞിട്ടില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കാൻ സ്പേസ് എക്സിന് കഴിഞ്ഞത് മസ്കിന്റെ മിടുക്കുകൊണ്ടാണ്.
ടെസ്ല, സ്റ്റാർലിങ്ക് തുടങ്ങിയവയും മസ്കിന്റെ നേട്ടങ്ങളുടെ പട്ടികയിലെ പൊൻതൂവലുകളാണ്. ട്വിറ്റർ വാങ്ങിയ ശേഷം തുടർച്ചയായി വിവാദങ്ങളിൽ അകപ്പെടുന്നതിനാൽ മസ്കിന്റെ പ്രതിച്ഛായയ്ക്ക് അൽപ്പം ഇടിവ് നേരിട്ടിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ സ്റ്റാർഷിപ്പ് അടക്കമുള്ള തന്റെ സ്വപ്ന പദ്ധതികളുടെ പൂർത്തീകരണത്തിനായുള്ള ഓട്ടത്തിലാണ് 'സാമർഥ്യക്കാരനും തന്റേടിയുമായ ഇലോൺ മസ്ക്.


Click it and Unblock the Notifications








