ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി കമ്പനി: വിശദാംശങ്ങൾ
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബിൽ ഗേറ്റ്സിന് പുറമേ, മുൻ പ്രസിഡന്റ് ബാരാക് ഒബാമ, പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ, ടെസ്‍ല ഉടമ എലോൺ മസ്ക് എന്നിവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ വളരെ ചൂടേറിയ ചർച്ചകളാണ് ടെക് ലോകത്ത് ഇപ്പോൾ നടക്കുന്നത്. വ്യാജ വെബ്സൈറ്റിന്‍റെ ബിറ്റ്‌കോയിൻ അക്കൗണ്ടിലേക്ക് 1000 ഡോളര്‍ അയച്ചാല്‍ നിങ്ങള്‍ക്ക് 2000 ഡോളര്‍ തിരിക ലഭിക്കും എന്ന സന്ദേശമാണ് പ്രധാനമായും ദൃശ്യമായത്. ഇതിന് പിന്നാലെ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന ബ്ലൂ ടിക്ക് മാർക്ക് ട്വിറ്ററിൽ നിന്ന് അദൃശ്യമായി. പാസ്‍വേർഡ് മാറ്റാനുള്ള ശ്രമം ഫലം കാണുന്നില്ലായെന്നും റിപ്പോർട്ടുകളുണ്ട്.

ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് ട്വിറ്റര്‍ രംഗത്ത് വന്നിരിക്കുന്നത്. സംഭവം അറിഞ്ഞ് പ്രതികരിച്ച ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി ഇത് വളരെ ദുഷ്കരമായ ദിനം എന്നാണ് ട്വീറ്റ് ചെയ്തത്. നടന്ന സംഭവത്തിൽ പരിഹാരം കാണുവാൻ ട്വിറ്റര്‍ ടീം പരിശ്രമത്തിലാണെന്ന് പറഞ്ഞ ഇദ്ദേഹം, എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തുകയാണെന്നും, എന്താണ് സംഭവിച്ചത് എന്നതിന്‍റെ വ്യാക്തമായ കാരണങ്ങള്‍ എല്ലാവരെയും അറിയിക്കും എന്നും പ്രസ്താവിച്ചു.
ട്വിറ്ററിന്‍റെ ഔദ്യോഗിക പരിഹാര വിഭാഗം ട്വിറ്റര്‍ സപ്പോര്‍ട്ടും പ്രതികരണം അറിയിച്ചിട്ടുണ്ട്. ഇവരുടെ ആദ്യത്തെ ട്വീറ്റില്‍ പറയുന്നത് - ഒരു സുരക്ഷ പ്രശ്നം ഉണ്ടായി എന്നത് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കൂടുതൽ വിവരങ്ങള്‍ ഉടനെ വെളിപ്പെടുത്തും എന്നുമാണ്. ഇതിന് ശേഷം അക്രമിക്കപ്പെട്ട അക്കൗണ്ടുകൾക്ക് കുഴപ്പമൊന്നുമില്ലെന്നും അതില്‍ നിന്നും ഇപ്പോള്‍ ട്വീറ്റ് ചെയ്യാം എന്നും ട്വിറ്റര്‍ സപ്പോര്‍ട്ട് വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണം കണ്ടെത്തിയെന്ന് ട്വിറ്റര്‍ സപ്പോര്‍ട്ട് വെളിപ്പെടുത്തിയത്. ഇത് ഒരു സോഷ്യല്‍ എഞ്ചിനീയറിംഗ് ആക്രമണമാണെന്നും, ട്വിറ്റര്‍ ജീവനക്കാരെ മാത്രമായി ലക്‌ഷ്യം വച്ചാണ് നടന്നതെന്നും പറഞ്ഞു. അത് വിജയം കണ്ടതോടെ ഇവര്‍ ട്വിറ്ററിന്‍റെ ഉള്ളിലെ ഇന്‍റേണല്‍ സിസ്റ്റങ്ങളും ടൂളുകളും പ്രയോജനപ്പെടുത്തിയാണ് ആക്രമണം അഴിച്ചുവിട്ടതെന്നുമാണ് ട്വിറ്റര്‍ സപ്പോര്‍ട്ട് പറയുന്നത്.
അമേരിക്കന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്വിറ്ററിലെ ഉന്നതരുടെ അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ക്ക് കുരുക്കിടാൻ സാധിച്ചത് പ്ലാറ്റ്‌ഫോമിന്റെ സുരക്ഷയെ കുറിച്ച് നിരവധി ചോദ്യങ്ങൾക്ക് വഴിയൊരുക്കുന്നു. അമേരിക്കയിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ട്വിറ്റര്‍ ഒരു പ്രധാനപ്പെട്ട സമൂഹ്യമാധ്യമമാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും കോര്‍പ്പറേറ്റ് കമ്പനി മേധാവികളും ട്വിറ്ററില്‍ സജീവമാണ്.

വ്യാജ അക്കൗണ്ടുകള്‍ നിർമിച്ചും പരസ്യ വിതരണ സംവിധാനങ്ങള്‍ ദുരുപയോഗത്തിനിടയാക്കിയുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബാഹ്യ ഇടപെടല്‍ സംഭവിച്ചത്. ട്വിറ്ററിന്റെ സാങ്കേതിക സംവിധാനങ്ങള്‍ക്ക് കോട്ടം സംഭവിക്കുന്ന ഈ ഘട്ടത്തില്‍ ട്വിറ്റര്‍ തിരഞ്ഞെടുപ്പിന് ഭീഷണിയാവുമോ എന്ന സംശയവും ചോദ്യങ്ങൾ ഉയർത്തുന്നു. ആപ്പിൾ, ഉബർ എന്നിവയുടെ അക്കൗണ്ടുകൾ ആദ്യം ബാധിച്ചവയുടെ പട്ടികയിൽ വരുന്നു, തൊട്ടുപിന്നിൽ മസ്‌ക്, ഗേറ്റ്സ് എന്നിവരുടെയും.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ, ഒബാമ, ബിഡൻ, മൈക്ക് ബ്ലൂംബെർഗ്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരുടെ അക്കൗണ്ടുകൾക്കും അതെ പ്രശ്‌നം സംഭവിക്കാൻ തുടങ്ങി. ബോക്സർ ഫ്ലോയ്ഡ് മെയ്വെതറിന്റെയും സെലിബ്രിറ്റി കിം കർദാഷിയന്റെയും അക്കൗണ്ടുകളെ ഈ പ്രശ്‌നം ബാധിച്ചിരുന്നു. എന്നിരുന്നാലും, നാല് മണിക്കൂറിനുള്ളിൽ, ട്വീറ്റുകൾ പഴയ നിലയിലേക്ക് മാറുകയും ട്വീറ്റുകളിൽ പ്രൊമോട്ട് ചെയ്ത ബിറ്റ്‌കോയിൻ വാലറ്റിന് കുറഞ്ഞത് 300 ഇടപാടുകൾ വഴി ഒരു ലക്ഷം ഡോളർ ലഭിക്കുകയും ചെയ്യ്തു.


Click it and Unblock the Notifications








