ട്വിറ്ററിന് രാഷ്ട്രീയ പക്ഷപാതിത്വം; ജീവനക്കാരിൽ കൂടുതലും ഇടത്പക്ഷക്കാർ; വെളിപ്പെടുത്തലുമായി ജീവനക്കാരൻ
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിന് രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടെന്ന് വെളിപ്പെടുത്തുന്ന ജീവനക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ട്വിറ്ററിലെ മുതിർന്ന എഞ്ചിനീയർ ആയ സിരു മുരുഗേശനാണ് വെളിപ്പെടുത്തൽ നടത്തുന്നത്. ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നില്ലെന്നും ജീവനക്കാരിൽ ഭൂരിപക്ഷവും തീവ്ര ഇടത്പക്ഷക്കാരാണെന്നും സിരു മുരുഗേശൻ പറയുന്നു. ട്വിറ്ററിൽ ജോലി ചെയ്യുന്നവർ പതുക്കെ ഇടത് പക്ഷക്കാരാകുമെന്നും സിരു മുരുഗേശൻ പറയുന്നത് കേൾക്കാം. വലത് പക്ഷ "മാധ്യമപ്രവർത്തകൻ" ആയ ടിം പൂൾ ആണ് വീഡിയോ ട്വിറ്ററിൽ പങ്കിട്ടത്.

തീവ്ര വലത് പക്ഷ ആക്റ്റിവിസ്റ്റ് ഗ്രൂപ്പായ പ്രോജക്റ്റ് വെരിറ്റാസാണ് സിരു മുരുഗേശന്റെ വീഡിയോ പുറത്ത് വിട്ടത്. ( മുഖ്യധാര മാധ്യമ സ്ഥാപനങ്ങളെയും പുരോഗമന സംഘടനകളെയും അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപണം നേരിടുന്ന സംഘടനയാണ് പ്രോജക്റ്റ് വെരിറ്റാസ്. ഇതിനായി വ്യാജ വീഡിയോകൾ നിർമിക്കുന്നതായും ഈ ഗ്രൂപ്പിനെതിരെ ആരോപണം ഉണ്ട്.) എപ്രിൽ 28ന് പ്രോജക്ട് വെരിറ്റാസിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമപ്രവർത്തകയോട് സിരു മുരുഗേശൻ സംസാരിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.
ട്വിറ്ററിന്റെ രാഷ്ട്രീയ പക്ഷപാതിത്വം വെളിപ്പെടുത്തുന്ന വീഡിയോയ്ക്ക് തീവ്ര വലത്പക്ഷ ഗ്രൂപ്പുകൾ നവമാധ്യമങ്ങളിൽ വലിയ പ്രചാരണം ആണ് നൽകുന്നത്. വലത് പക്ഷ ഗ്രൂപ്പുകൾക്കെതിരെ ഏക പക്ഷീയമായി നടപടി സ്വീകരിക്കുന്നു, ഇടത് ചായ്വുള്ള ജീവനക്കാർക്ക് അസഹിഷ്ണുത കൂടുതലാണ്, എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിൽ വലിയ എതിർപ്പ് ജീവനക്കാർക്ക് ഉണ്ട് തുടങ്ങിയ വെളിപ്പെടുത്തലുകളാണ് സിരു മുരുഗേശൻ നടത്തുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നില്ല. ഹരാസ്മെന്റും ബുള്ളിയിങും ട്വിറ്റർ അംഗീകരിക്കാറില്ല. ഫ്രീ സ്പീച്ച് ഐഡിയ തന്നെ ആർക്കും ആരെയും എന്തും പറയാമെന്നതാണ്. വലത് പക്ഷത്തുള്ളവർ ഇത്തരം കാര്യങ്ങൾ സഹിക്കണം എന്ന് പറയും. എന്നാൽ ഇടത് പക്ഷക്കാർ ഇങ്ങനെയല്ല. അത്തരം കണ്ടന്റുകൾ സെൻസർ ചെയ്യണം എന്ന് അവർ ആവശ്യപ്പെടും. ചെയ്തില്ലെങ്കിൽ പ്ലാറ്റ്ഫോമിൽ നിൽക്കില്ലെന്നും സിരു മുരുഗേശൻ പറയുന്നു. ഇതിനാൽ തന്നെ നടപടികൾ സ്വീകരിക്കുന്നത് വലത് പക്ഷത്തിനെതിരെ മാത്രമാണ്. ഇത് പക്ഷപാതമാണ്. ഈ രണ്ട് രാഷ്ട്രീയ വിശ്വാസങ്ങൾ എങ്ങനെയാണ് ഒരേ പ്ലാറ്റ്ഫോമിൽ നില നിൽക്കുകയെന്ന് തനിക്കറിയില്ലെന്നും സിരു മുരുഗേശൻ പറയുന്നു.

എലോൺ മസ്കിനെക്കുറിച്ച്
എലോൺ മസ്ക് അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നുണ്ട്. അയാൾ ഒരു മുതലാളിയാണ്. ട്വിറ്റർ ക്യാപിറ്റലിസ്റ്റ് രീതികളിൽ അല്ല പ്രവർത്തിച്ചിരുന്നത്. സോഷ്യലിസ്റ്റുകളെപ്പോലെയാണ് ട്വിറ്ററിന്റെ പ്രവർത്തന രീതി. ഏതാണ്ട് പൂർണമായും കമ്മ്യൂണിസ്റ്റുകളെപ്പോലെ. ട്വിറ്ററിലെ തന്റെ ഇടത് സഹപ്രവർത്തകർ എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിനെ വെറുക്കുന്നതായും സിരു മുരുഗേശൻ പറയുന്നു. മസ്ക് ട്വിറ്റർ ഏറ്റെടുത്താൽ സ്ഥാപനം വിട്ടു പോകുമെന്ന് പറഞ്ഞ തീവ്ര ഇടത് പക്ഷക്കാരുണ്ട്.

മസ്കിന്റെ കടന്ന് വരവ് തടയാൻ കഴിയാവുന്നതെല്ലാം ഞങ്ങൾ ചെയ്തതായും സിരു മുരുഗേശൻ വ്യക്തമാക്കുന്നു. ഒരുപാട് ജീവനക്കാർ ഇതിനെതിരെ കലാപം നടത്തി. എന്നാൽ അവസാനം ബോർഡിന്റെ താത്പര്യങ്ങൾക്ക് അനുസരിച്ച് തീരുമാനം വന്നു. മസ്കുമായി ബന്ധപ്പെട്ട ഡീൽ ആരംഭിച്ചതിന് ശേഷം ട്വിറ്ററിന്റെ കൾച്ചറിൽ തന്നെ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഓഫീസിൽ പോകുന്നത് ആഴ്ചയിൽ നാല് മണിക്കൂർ മാത്രം
കഴിഞ്ഞ പാദത്തിൽ ആഴ്ചയിൽ 4 മണിക്കൂർ മാത്രമാണ് താൻ ഓഫീസിൽ പോയതെന്നും സിരു മുരുഗേശൻ പറയുന്നു. ട്വിറ്ററിൽ എല്ലാവർക്കും അവർ ആഗ്രഹിക്കുന്നത് എന്തും ചെയ്യാൻ സാധിക്കുന്നു.മുതലാളിമാരെപ്പോലെ ഓപ്പറേറ്റിംഗ് ചെലവുകൾ പോലെയുള്ള കാര്യങ്ങൾ ആരും ശരിക്ക് ശ്രദ്ധിക്കുന്നില്ല. എന്നാൽ മസ്കിനെപ്പോലെയുള്ള ക്യാപ്പിറ്റലിസ്റ്റുകൾ സംഖ്യകളിൽ ശ്രദ്ധാലുക്കളാണ്. അവർ ബിസിനസ്സ് എങ്ങനെ കൂടുതൽ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.

എന്നാൽ ട്വിറ്ററിൽ മാനസികാരോഗ്യത്തിനാണ് ഏറ്റവും പ്രാധാന്യം. നിങ്ങൾ ഒകെ അല്ലെങ്കിൽ, നിങ്ങൾക്ക് കുറച്ച് ദിവസത്തെ അവധി എടുക്കാം. ആളുകൾ മാസങ്ങൾ അവധി എടുക്കുകയും തിരിച്ച് വരുകയും ചെയ്യും. എപ്പോഴാണ് നിങ്ങൾക്ക് സാധിക്കുക, അപ്പോൾ നിങ്ങളുടെ പരമാവധി ചെയ്യുക എന്നതാണ് ട്വിറ്ററിന്റെ സംസ്കാരമെന്നും സിരു മുരുഗേശൻ പറയുന്നു.


Click it and Unblock the Notifications







