ഭീഷണി, അനുനയം, പച്ചക്കള്ളം... തന്ത്രങ്ങളെല്ലാം പൊളിഞ്ഞു; ബ്ലൂടിക്കിൽനിന്ന് ഊരാൻ പാടുപെട്ട് മസ്ക്
ഒരിടത്തൊരിടത്ത് ഒരു കാട്ടിൽ മഹാ വികൃതിയായ ഒരു കുട്ടിക്കുരങ്ങൻ ഉണ്ടായിരുന്നു. ആരു പറഞ്ഞാലും കേൾക്കാത്ത അവൻ കാട്ടിൽ ചുറ്റിക്കറങ്ങുന്നതിനിടെ ഒരു ദിവസം മരംവെട്ട് നടന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥലത്തെത്തി. പാതി പിളർന്ന മരത്തടിയിൽ ആപ്പ് വച്ചശേഷം മരംവെട്ടുകാർ ഊണ് കഴിക്കാൻ പോയ തക്കം നോക്കിയായിരുന്നു വികൃതിക്കുരങ്ങന്റെ വരവ്.
പാതി പിളർന്നുവച്ച ഈ തടിയിൽക്കയറിയായി പിന്നീടുള്ള അവന്റെ കളി. ഇതിനിടെ ഒരു ചെറിയ മരക്കഷ്ണം ആ തടിയിൽ ഇരിക്കുന്നത് അവൻ കണ്ടു. പിളർന്ന മരം അടുക്കാതിരിക്കാൻ വച്ച ആപ്പായിരുന്നു അത്. ഇതൊന്നുമറിയാതെ ആപ്പ് വലിച്ചൂരാനായി കുരങ്ങച്ചന്റെ ശ്രമം. തടിയിൽ കയറിയിരുന്ന അവൻ സർവശക്തിയുമെടുത്ത് അതിന് ശ്രമിച്ചു.

ഒടുവിൽ ആപ്പ് ഊരിയെടുത്തതിന് പിന്നാലെ കേട്ടത് നമ്മുടെ കുരങ്ങച്ചന്റെ അലർച്ചയായിരുന്നു. ആപ്പ് ഊരാനുള്ള പരിശ്രമത്തിനിടെ അവന്റെ വാൽ പിളർന്നിരുന്ന തടിയുടെ വിടവിൽ കയറിപ്പോയി. ഇത് അറിയാതെയായിരുന്നു ആപ്പ് ഊരിയെടുക്കാൻ അവൻ തലകുത്തിമറിഞ്ഞത്. ഒടുവിലെന്തായി, ആപ്പ് ഊരിയ പുറകെ ഉണ്ടായിരുന്ന വാൽ മുറിഞ്ഞുപോയി. വാലില്ലാത്തതിനാൽ മറ്റ് കുരങ്ങന്മാർ കളിയാക്കാൻ തുടങ്ങിയതോടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലുമായി.
ഈ കഥ കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ലെന്നറിയാം. എന്നാൽ ഇലോൺ മസ്ക് എന്ന ട്വിറ്റർ സിഇഒ ഈ കഥ കേട്ടിട്ടുണ്ടോ എന്നകാര്യത്തിൽ സംശയമുണ്ട്. കേട്ടിരിക്കാൻ വഴിയില്ല. കേട്ടിരുന്നെങ്കിൽ ഈ ഒരു അവസ്ഥയിലേക്ക് ട്വിറ്ററും മസ്കും വന്നുപെടില്ലായിരുന്നു എന്നുവേണം കരുതാൻ. കാര്യം ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ച സാമർഥ്യക്കാരനാണ് ഇലോൺ മസ്ക്.

എന്നാൽ കുട്ടിക്കുരങ്ങൻ മുറിച്ചുവച്ച തടിക്കഷണത്തിൽ കയറി കളിച്ചതുപോലുള്ള ഒരു പരിപാടിയായിപ്പോയി ഇലോൺ മസ്കിന്റെ ട്വിറ്റർ വാങ്ങൽ. കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയപോലെ എന്ന ചൊല്ല് പലരും വീണ്ടും ഓർത്തെടുത്തതും മസ്ക് ട്വിറ്ററിൽ നടത്തിയ പരിഷ്കാരങ്ങൾ കണ്ടായിരുന്നു. ട്വിറ്റർ വാങ്ങിയപ്പോൾ മുതൽ ആരംഭിച്ച വിവാദങ്ങളുടെ ഘോഷയാത്ര മസ്ക് ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു.
മസ്ക് സ്ഥാനമേറ്റെടുത്തതു മുതൽ ഇന്നുവരെ ട്വിറ്ററിൽ വിവാദം ഒഴിഞ്ഞ ദിവസങ്ങൾ ഉണ്ടായിട്ടില്ല. മസ്കിന്റെ ഭരണ പരിഷ്കാരങ്ങൾ എല്ലാം മറ്റുള്ളവർക്ക് തലതിരിഞ്ഞ നടപടികളായാണ് അനുഭവപ്പെട്ടത്. നഷ്ടങ്ങളല്ലാതെ എടുത്തുപറയാൻ തക്ക ഒരു നേട്ടവും ട്വിറ്ററിന് നൽകാൻ മസ്കിന് ഇതുവരെ സാധിച്ചിട്ടില്ല. ട്വിറ്റർ സിഇഒ ആയി സ്ഥാനമേറ്റെടുത്ത ശേഷം കൊണ്ടുവന്ന ബ്ലൂടിക്ക് സബ്സ്ക്രിപ്ഷനാണ് ഇപ്പോഴത്തെ മസ്കിന്റെ പ്രധാന തലവേദന.
ട്വിറ്ററിനെ വരുമാനമുള്ള സ്ഥാപനമാക്കാൻ മസ്ക് കൊണ്ടുവന്ന പദ്ധതിയായിരുന്നു വെരിഫൈഡ് അക്കൗണ്ട് ഉടമകളിൽനിന്ന് ബ്ലൂടിക്കിന് പണം ഈടാക്കുക എന്നത്. പ്രശസ്തരായ ആളുകളുടെ അക്കൗണ്ട് സ്ഥിരീകരിക്കാൻ ട്വിറ്റർ നൽകിവന്ന അടയാളമായിരുന്നു ബ്ലൂടിക്ക്. എന്നാൽ ബ്ലൂടിക്കിന് പണം ഈടാക്കാൻ ട്വിറ്റർ ബ്ലൂ എന്ന പേരിൽ പുതിയൊരു സബ്‌സക്രിപ്ഷൻ പ്ലാൻ മസ്ക് അവതരിപ്പിച്ചു.
ഇതിനെതിരേ പ്രതിഷേധം ശക്തമായെങ്കിലും മസ്ക് പിൻമാറിയില്ല. ഏറെ നീണ്ട തയാറെടുപ്പുകൾക്ക് ശേഷം കഴിഞ്ഞ ദിവസം മുതൽ ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ എടുക്കാത്ത ആളുകളുടെ ബ്ലൂടിക്ക് പിൻവലിക്കാൻ മസ്ക് നിർദേശിച്ചു. ഇതോടെ ട്വിറ്റർ ഉപയോക്താക്കളായ നിരവധി പ്രമുഖർക്ക് ബ്ലൂടിക്ക് നഷ്ടമായി. പണം നൽകിയാൽ ടിക്ക് തരാം എന്നായിരുന്നു ഈ ഘട്ടത്തിൽ മസ്കിന്റെ ഭീഷണി.

ചിലർ ഇതിനെതിരേ പ്രതിഷേധമുയർത്തി. എന്നാൽ അമിതാഭ് ബച്ചൻ അടക്കം നിരവധി പേർ തങ്ങളുടെ ബ്ലൂടിക്ക് തിരികെ നൽകണമെന്നും പണം അടച്ചിരുന്നു എന്നും വ്യക്തമാക്കി ട്വിറ്ററിലൂടെ തന്നെ രംഗത്തെത്തി. ബ്ലൂടിക്ക് തിരിച്ചുതരാൻ മസ്കിനോടുള്ള ബച്ചന്റെ അഭ്യർഥന ഏറെ വൈറലായിരുന്നു. ടിക്ക് പിൻവലിച്ച് രണ്ട് ദിവസം പിന്നിട്ടതോടെ 'മസ്ക്' യൂടേൺ അടിച്ചു.
കുറഞ്ഞത് ഒരു ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടുകളിൽ ബ്ലൂ ടിക്ക് സൗജന്യമായി നൽകാം എന്നായിരുന്നു ട്വിറ്ററിന്റെ പുതിയ വാഗ്ദാനം. പല സെലിബ്രിറ്റികൾക്കും ബ്ലൂടിക്ക് തിരിച്ചുകിട്ടിയെങ്കിലും ഇപ്പോഴും അസ്വസ്ഥത തുടരുന്നു. ഇതിനിടെ മസ്ക് നടത്തിയ മറ്റൊരു തന്ത്രം കൂടി പൊളിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ട്വിറ്റർ ബ്ലൂടിക്ക് തിരികെ കിട്ടിയവരിൽ ചിലർ പണം അടച്ചു എന്നാണ് മസ്ക് പറയുന്നത്.
എന്നാൽ തങ്ങൾ പണം മുടക്കിയിട്ടില്ല എന്നും മസ്ക് പറയുന്നത് കള്ളമാണ് എന്നുമാണ് പലരും വ്യക്തമാക്കുന്നത്. ഇതുകൂടാതെ, മരിച്ചുപോയ സുശാന്ത് സിംഗ് രാജ്പുത്, സിദ്ധാർത്ഥ് ശുക്ല തുടങ്ങിയ സെലിബ്രിറ്റികൾക്ക് അവരുടെ ട്വിറ്റർ അക്കൗണ്ടുകളിൽ നീല വെരിഫൈഡ് ചെക്ക്മാർക്ക് തിരികെ ലഭിച്ചു. ഇത് പണം നൽകിയതിനാൽ ആണെന്നാണ് ട്വിറ്റർ പരസ്യം പറയുന്നത്.
എന്നാൽ മരിച്ചുപോയ ഇവർ സബ്സ്ക്രിപ്ഷന് പണം അടച്ചെന്ന് പറയുന്നത് ആനക്കള്ളമാണ് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇനി അടുത്തതായി ഈ വിഷയത്തിൽ മസ്ക് എന്ത് തന്ത്രമാണ് പുറത്തിറക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ട്വിറ്റർ അക്കൗണ്ട് ഉടമകൾ. എന്തായാലും ട്വിറ്റർ വാങ്ങിയതേ മസ്കിന് പറ്റിയ ലോക അബദ്ധമായി. ബ്ലൂടിക്ക് സബ്സ്ക്രിപ്ഷൻ പാളിപ്പോയത് അതിനെക്കാൾ നാണക്കേട് ആയിരിക്കുകയാണ്.
ഇനി ഇതിൽനിന്ന് എങ്ങനെ ഊരിപ്പോകാം എന്ന വഴി ആലോചിക്കുന്നതാകും മസ്കിനെ സംബന്ധിച്ച് നല്ലത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതേസമയം ട്വിറ്ററിനെ ലാഭത്തിലേക്ക് കൊണ്ടുവരാൻ മസ്ക് നടത്തിയ മികച്ചൊരു തീരുമാനമായി ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷനെ വിലയിരുത്തുന്നവരും കുറവല്ല. നല്ലതായാലും ചീത്തയായലും എടുത്ത ഒരു തീരുമാനം പോലും ട്വിറ്ററിൽ വിജയകരമായി നടപ്പാക്കാൻ മസ്കിന് കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരുകാര്യം.


Click it and Unblock the Notifications