അസമിൽ പ്രൈവറ്റ് വാഹനങ്ങളും യൂബർ ആക്കാം, കേരളത്തിൽ വരുമോ..? നോക്കാം
ലോകത്ത് ടാക്‌സി വാഹനങ്ങളുടെ ശനിദിശ മാറ്റിയ സംരംഭമാണ് യൂബർ. യുഎസിൽ നിന്ന് ആരംഭിച്ച് ലോകത്താകമാനം ഇപ്പോൾ യൂബർ ടാക്‌സികളുടെ സേവനം ലഭിക്കുന്നുണ്ട്. പരിചയമില്ലാത്ത നാട്ടിൽ ചെന്നാൽ യൂബർ ഒരു ആശ്വാസമാണ്. ചില വിരുതന്മാരുടെ തട്ടിപ്പിൽ കുരുങ്ങാതെ വിശ്വസനീയമായ സേവനം ലഭിക്കുന്നത് തന്നെയാണ് യൂബറിന് ഇത്രക്ക് സ്വീകാര്യമാകാൻ കാരണം. കാറുകൾ മാത്രമല്ല, ഓട്ടോറിക്ഷയും ബൈക്കുകളും യൂബർ ടാക്‌സിയായി നിരത്തുകളിൽ സജീവമാണ്. എന്നാൽ ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ച് ടാക്‌സി വാഹനങ്ങൾ മാത്രമെ യൂബറിന്റെ പരിധിയിൽ വരുന്നുള്ളു. എന്നാൽ അതിന് മാറ്റം വരുത്തി വമ്പൻ തീരുമാനമാണ് അസമിൽ നടപ്പാക്കുന്നത്. അസമിൽ ഇനി പ്രൈവറ്റ് വാഹനങ്ങളും യൂബർ ടാക്‌സിയായി ഓടിക്കാം.
ഇത് ഒരു പുതിയ തുടക്കമാണെങ്കിലും നിലവിൽ ടാക്‌സി ഓടിച്ച് ജീവിതം കഴിച്ചുകൂട്ടുന്നവർ ദുരിതത്തിലാകുമോ എന്ന് വരും നാളുകളിൽ മനസിലാക്കാൻ കഴിയും. യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവയുൾപ്പെടെ മിക്ക രാജ്യങ്ങളിലും പ്രൈവറ്റ് കാർ ഉടമകളെ ടാക്‌സി ഓപ്പറേറ്റർമാരായി യൂബർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലും ഇത്തരത്തിലുള്ള മാറ്റം കൊണ്ടുവരാനുള്ള നീക്കം തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി.

അസമിൽ പ്രൈവറ്റ് വാഹനങ്ങളും യൂബർ ആക്കാമെന്ന നിയമം വന്നതോടെ മറ്റുള്ള സംസ്ഥാനങ്ങളിൽ ഇത് പ്രാവർത്തികമാകുമോ എന്ന് പലർക്കും സംശയമുണ്ടാകും. പ്രത്യേകിച്ച് കേരളത്തിൽ. കേരളത്തിൽ ഇങ്ങനെയൊരു സാധ്യത കാണുന്നില്ല. ഇവിടെ യൂണിയൻ ഇടപെടലുകൾ ശക്തമായതിനാൽ യൂബറിന്റെ ഈ നീക്കം കേരളത്തിലെത്തില്ലെന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായം.

ഇന്ത്യയിലുടനീളം ഡ്രൈവർമാരുടെ ലഭ്യതയിൽ ഓൺലൈൻ ടാക്‌സി വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും സ്വകാര്യ വാഹനങ്ങൾ അനുവദിക്കുന്നത് വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നും യൂബർ അധികൃതർ പറഞ്ഞു. യൂണിയനുകളുടെ സമ്മർദം കാരണം മിക്ക സംസ്ഥാന സർക്കാരുകളും സ്വകാര്യ വാഹനങ്ങൾ അനുവദിക്കുന്നതിന് എതിർക്കുന്നുണ്ട്. ഈ പദ്ധതി മിക്കവാറും അസമിൽ ഒതുങ്ങുമെന്നാണ് ടെക് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

യുഎസിലും മറ്റ് പല രാജ്യങ്ങളിലും ജനപ്രിയമാണെങ്കിലും, ഇന്ത്യയിൽ യൂബർ വാഗ്ദാനം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യ സേവനമായിരിക്കും ഇത്. പ്രൊഫഷണൽ ടാക്‌സി ഡ്രൈവർമാർ എന്ന് മുദ്രകുത്തപ്പെടുന്നതിന് പകരം സ്വന്തം വാഹനങ്ങൾ ഉപയോഗിച്ച് വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ഇത് കൂടുതൽ സ്വീകാര്യമാകുമെന്നുമാണ് യൂബർ അധികൃതരുടെ അഭിപ്രായം.
മിക്ക സംസ്ഥാനങ്ങളും മഞ്ഞ നമ്പർ പ്ലേറ്റ് ഉള്ള വാണിജ്യപരമായി രജിസ്റ്റർ ചെയ്ത നാല് ചക്ര വാഹനങ്ങൾ മാത്രമേ ടാക്‌സികളായി ഓടിക്കാൻ അനുവദിക്കുന്നുള്ളൂ. ഈ വാഹനങ്ങൾക്ക് ഉയർന്ന നികുതിയും രജിസ്‌ട്രേഷൻ ചാർജുകളും ഈടാക്കുന്നുണ്ട്. ഇതിനാൽ തന്നെ യൂബറിന്റെ ഈ നീക്കത്തിനെതിരെ ടാക്‌സി യൂണിയനുകളിൽ നിന്നും ഓട്ടോറിക്ഷാ യൂണിയനുകളിൽ നിന്നും വൻ എതിർപ്പിന് കാരണമാകും.


Click it and Unblock the Notifications








