ഓർഡർ ചെയ്തത് മാക്ബുക്ക് പ്രോ; 1.2 ലക്ഷം രൂപയ്ക്ക് ഡെലിവറി ചെയ്തത് ഡോഗ് ഫുഡ് | Amazon
ഓൺലൈൻ സൈറ്റുകളിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് വേറെന്തെങ്കിലുമൊക്കെ വസ്തുക്കൾ കിട്ടുന്നത് പുതിയ സംഭവം ഒന്നുമല്ല. സ്മാർട്ട്ഫോണുകൾ ഓർഡർ ചെയ്യുന്നവർക്ക് അലക്ക് സോപ്പും ഇഷ്ടികയും ഒക്കെ ലഭിച്ചത് പോലെയുള്ള നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുമുണ്ട്. സംഭവങ്ങൾ വിവാദമാകുന്നതോടെ ഉപയോക്താക്കൾക്ക് റീഫണ്ട് നൽകി സംഭവം ഒഴിവാക്കുകയാണ് കമ്പനികൾ ചെയ്യാറ്. ഏകദേശം സമാനമായൊരു സംഭവമാണ് യുകെയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.

ആമസോണിൽ നിന്നും ആപ്പിൾ മാക്ബുക്ക് പ്രോ ഓർഡർ ചെയ്തയാൾക്ക് നായകൾക്ക് നൽകുന്ന ഭക്ഷണം ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. വില കൂടിയ ലാപ്ടോപ്പിന് ഓർഡർ നൽകിയിട്ട് ഡോഗ് ഫുഡ് ലഭിക്കുന്ന സാഹചര്യം ഒന്നാലോചിച്ച് നോക്കൂ. പ്രത്യേകിച്ചും സ്വന്തം മകൾക്ക് സ്നേഹത്തോടെ സമ്മാനിക്കാനായി എകദേശം 1.2 ലക്ഷം രൂപ ചിലവഴിച്ച ശേഷം.

ബ്രിട്ടണിലെ ഡെർബിഷെയർ സ്വദേശിയായ അലൻ വുഡിനാണ് ഈ ദുരവസ്ഥ ഉണ്ടായത്. അലൻ പറയുന്നതനുസരിച്ച്, നവംബർ 29ന് തന്റെ മകൾക്ക് വേണ്ടി ആമസോണിൽ നിന്നും മാക്ബുക്ക് പ്രോ ഓർഡർ ചെയ്തു. 1,200 പൗണ്ട് ( ഏകദേശം 1,20,000 രൂപ ) നൽകിയാണ് ഓർഡർ പൂർത്തിയാക്കിയത്. സ്ഥിരമായി ആമസോൺ ഉപയോഗിക്കുന്ന ആൾക കൂടിയാണ് അലൻ വുഡ്.

എന്നാൽ ഡെലിവറി എത്തിയപ്പോൾ അലൻ ആകെ ഞെട്ടിപ്പോയി. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ നൽകിയിട്ട് വീട്ടിലെത്തിയത് രണ്ട് പെട്ടി പെഡിഗ്രി ഡോഗ് ഫുഡ്. " മിക്‌സ്‌ഡ് സെലക്ഷൻ ഇൻ ജെല്ലി" ഫ്ലേവറിൽ " ഉള്ള 24 പാക്കറ്റുകളാണ് ബോക്സിൽ ഉണ്ടായിരുന്നത്. ആദ്യം പരിഭ്രമിച്ചെങ്കിലും ആമസോണിന്റെ സപ്പോർട്ട് ടീമുമായി അലൻ ബന്ധപ്പെട്ടു. എന്നാൽ ആമസോൺ അധികൃതർ തന്റെ പ്രശ്നം പരിഹരിക്കാൻ സഹായിച്ചില്ലെന്നും അലൻ പറയുന്നു.

ആദ്യമൊക്കെ ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്നും ലാപ്ടോപ്പോ പണമോ തിരിച്ചു കിട്ടിുമെന്നും അലൻ ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാൽ ആമസോൺ സപ്പോർട്ട് ടീമുമായി സംസാരിച്ചതോടെ ഈ വിശ്വാസം നഷ്ടമായെന്നാണ് അലൻ പറയുന്നത്. ആമസോൺ കസ്റ്റമർ സർവീസിലെ ജീവനക്കാർ സഹായിക്കാൻ കഴിയില്ലെന്ന് പറഞ്ഞതായും അലൻ ആരോപിക്കുന്നു. തനിക്ക് കിട്ടാത്ത ലാപ്ടോപ്പ് തിരികെ നൽകണമെന്നാണ് കസ്റ്റമർ കെയർ നിലപാട് സ്വീകരിച്ചത്. തനിക്ക് വന്ന ഡോഗ് ഫുഡ് തിരികെ അയച്ചിട്ടും പ്രയോജനമുണ്ടായില്ലെന്നും അലൻ പറയുന്നു.

ആമസോൺ അധികൃതരുമായി പല തവണ ബന്ധപ്പെട്ടെന്നും 15 മണിക്കൂറിലധികം ഫോണിൽ സംസാരിച്ചെന്നും അലൻ ആരോപിക്കുന്നു. വിഷയം ആമസോണിലെ പല ഡിപ്പാർട്ട്മെന്റുകളിലേക്ക് കൈമാറുകയും ഉന്നതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല. എല്ലാ ഫോൺ കോളുകൾക്കും ഒരേ തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചത്. അവർ തന്നെ കേൾക്കാൻ തയ്യാറായത് പോലുമില്ലെന്നും അലൻ വുഡ് പറഞ്ഞു.

ആമസോൺ അധികൃതർ
രണ്ട് പതിറ്റാണ്ടോളമായി താൻ ആമസോൺ യൂസറാണെന്നാണ് അലൻ വ്യക്തമാക്കുന്നത്. ഇതിന് മുമ്പ് പ്ലാറ്റ്ഫോമിൽ നിന്നും ഒരു പ്രശ്നവും നേരിട്ടില്ല. എന്നാൽ ഇത് വളരെയധികം ആശങ്ക ഉണ്ടാക്കിയ സാഹചര്യമാണ്. ആമസോൺ അധികൃതരുടെ സമീപനം ശരിയായില്ലെന്നും അമസോണിൽ നിന്നും ഇനിയൊന്നും ഓർഡർ ചെയ്യില്ലെന്നും അലൻ വുഡ് പറയുന്നു.

അതേ സമയം അലൻ വുഡിന്റെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉപഭോക്താവിന് റീഫണ്ട് നൽകുമെന്നും ആമസോൺ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. പരാതികൾ ഉണ്ടാകുമ്പോൾ റീഫണ്ട് എന്നൊരു ഓപ്ഷൻ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ നൽകുന്നുവെന്നത് യാഥാർഥ്യമാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കമ്പനികൾ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.


Click it and Unblock the Notifications








