ആർട്ടിഫിഷ്യൽ ഇന്റലിജിൻസിനെക്കുറിച്ച് റോബോട്ടുകൾക്ക് പറയാനുള്ളത്
കൃത്രിമ ഇന്റലിജൻസും മെഷീൻ ലേണിംഗും ഇന്നത്തെ കാലത്ത് നമുക്ക് സുപരിചിതമായ പദങ്ങളാണ്. ദൈനംദിനജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിലും മറ്റു ഗാഡ്‌ജെറ്റുകളിലും ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട് എന്നത് തന്നെ അതിന് കാരണം. എന്നാൽ ഇത്തരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്രത്തോളം ആരോഗ്യകരമാണ് എന്നതിനെ പറ്റിയുള്ള ചർച്ചകൾ ലോകത്തെമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഐബിഎം പ്രോജക്ട് ഡിബേറ്റർ ഉപയോഗിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജിൻസിനെ പറ്റി ഒരു ചർച്ച കേംബ്രിഡ്ജ് സർവകലാശാലയിൽ സംഘടിപ്പിക്കുന്നത്. സംവാദങ്ങളിൽ പങ്കെടുക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഐബിഎം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോജക്റ്റാണ് പ്രോജക്ട് ഡിബേറ്റർ.

ലോകത്താദ്യമായാണ് കൃത്രിമബുദ്ധിയുടെ ഗുണദോഷങ്ങളെക്കുറിച്ച് റോബോട്ടുകൾ സംവാദം നടത്തുന്നത്. സംവാദത്തിൽ പങ്കെടുത്ത രണ്ടു വിഭാഗവും ഐബിഎം പ്രോജക്ട് ഡിബേറ്റർ റോബോട്ടുകൾ തന്നെയായിരുന്നു എന്നതാണ് ഇതിന്റെ രസകരമായ വശം. AI ക്ക് നീതിയുക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ, എതിർ ഭാഗം വാദിച്ചത് ആവർത്തിച്ചുള്ള ഉല്പാദനക്ഷത കുറഞ്ഞ ജോലികൾക്കായി AI യെ ഉപയോഗിക്കുന്നതുകൊണ്ടുള്ള സമയ ലാഭത്തെ കുറിച്ചാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രോഗ്രാം ചെയ്ത തീരുമാനങ്ങൾ മാത്രമേ എടുക്കാനാകൂ എന്നും എല്ലാ സാഹചര്യങ്ങളിലും പ്രോഗ്രാം ചെയ്യാൻ കഴിയില്ലെന്നും ആദ്യ ഭാഗം വാദിച്ചു. ഈ പ്രസ്താവനയ്ക്ക് വിരുദ്ധമായി, മനുഷ്യർക്ക് മറ്റ് ഉൽപാദനപരമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ AI അനുവദിക്കുന്നുവെന്ന് മറുവിഭാഗം കൂട്ടിച്ചേർത്തു.
വിജയം ആർക്ക് ?

ഐബിഎമ്മിന്റെ പ്രധാന ശാസ്ത്രജ്ഞൻ നോം സ്ലോണിം പറയുന്നതനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയെ പറ്റി ഒരു പുത്തൻ ആഖ്യാനം നൽകാൻ ഡിബേറ്ററിന് സാധിക്കുമോ എന്നതായിരുന്നു ഈ സംവാദത്തിന്റെ ലക്ഷ്യം. കമ്പനികളെയും വിവിധ രാജ്യങ്ങളുടെ ഗവർമെന്റുകളെയും AI- നെക്കുറിച്ചുള്ള നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുക എന്നതും ഈ സംവാദത്തിന്റെ ഉദ്ദേശങ്ങളിൽ ഒന്നായിരുന്നു.
എന്നാൽ എല്ലാവർക്കും അറിയേണ്ടിയിരുന്നത് ഏത് വിഭാഗമാണ് സംവാദത്തിൽ ജയിച്ചത് എന്നുതന്നെയാണ്. കൃത്രിമബുദ്ധിക്ക് ദോഷത്തേക്കാൾ നല്ലത് ചെയ്യാൻ കഴിവുണ്ടെന്ന നിഗമനത്തിലാണ് ചർച്ച അവസാനിച്ചത്. എന്റെ കൃത്രിമ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു വിഷയമായ സാങ്കേതിവിദ്യയിലേക്ക് നമുക്ക് പോകാമെന്ന ചർച്ചയിൽ പങ്കെടുത്ത ഒരു റോബോട്ടിന്റെ പ്രസ്താവന എല്ലാവരിലും ചിരിയുണർത്തുകയും ചെയ്തു.


Click it and Unblock the Notifications








