'ഒരു 50 രൂപ കൊടുത്തേക്ക്'! ഇനി വോയിസ് കമാൻഡിലൂടെ യുപിഐ ഇടപാട് നടത്താം; പുതിയ ഫീച്ചറുമായി എൻപിസിഐ
സംഭാഷണങ്ങളിലൂടെ യുപിഐ പേയ്മെന്റെ നടത്താനുള്ള സംവിധാനം അവതരിപ്പിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ഫീച്ചർ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഹലോ യുപിഐ എന്നായിരിക്കും പുതിയ ഫീച്ചർ അറിയപ്പെടുക.
പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതോടെ പ്രതിമാസം 100 ബില്യൺ ഇടപാടുകൾ എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എൻപിസിഐ പറഞ്ഞു. നിലവിൽ ഹിന്ദിയിലും ഇംഗ്ലീഷിലും ആയിരിക്കും ഹലോ യുപിഐയുടെ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. ഉടൻ തന്നെ മറ്റ് ഭാഷകളിലേക്കും ഈ സേവനം വ്യാപിപ്പിക്കും. ആപ്പുകൾ, ടെലികോം കോളുകൾ, ഐഒടി ഉപകരണങ്ങൾ എന്നിവ വഴി വോയ്‌സ് നൽകി യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും പുതിയ ഫീച്ചർ.

എഐ സഹായത്തോടെയായിരിക്കും ഹലോ യുപിഐ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളെ ഡിജിറ്റൽ പേയ്‌മെന്റ് വ്യവസ്ഥയിലേക്ക് ആകർഷിക്കുന്നതായിരിക്കും പുതിയ മാറ്റം എന്ന് എൻപിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മദ്രാസ് ഐഐടിയിലെ AI4Bharat-മായി സഹകരിച്ചാണ് പുതിയ ഫീച്ചർ പ്രാവർത്തികമാക്കിയതെന്നും എൻപിസിഐ അറിയിച്ചു. ബിൽപേ കണക്ട്, ഭാരത് ബിൽപേ എന്നിങ്ങനെ രണ്ട് പേരുകളിലായാണ് സേവനം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേകം നമ്പറും അവതരിപ്പിച്ചിട്ടുണ്ട് ഈ നമ്പറിലേക്ക് ഹായ് അയച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി ബില്ലുകൾ വാങ്ങാനും അടയ്ക്കാനും കഴിയും.
എന്നാൽ സ്മാർട്ട് ഫോണോ മൊബൈൽ ഡാറ്റാ ഇല്ലാത്തവർക്കോ ആയി മറ്റൊരു സേവനവും എൻപിസിഐ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്ക് നൽകിയിരിക്കുന്ന നമ്പറിൽ മിസ് കോൾ നൽകിയാൽ ബില്ലുകൾ അടയ്‌ക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. ഇത്തരക്കാർക്ക് സ്ഥിരീകരണത്തിനും പേയ്‌മെന്റ് അംഗീകാരത്തിനുമായി തിരിച്ച് ഒരു കോൾ വരുന്നതാണ്. ഈ കോൾ വഴി ഉപഭോക്താക്കൾക്ക് സംസാരിച്ച് പണം അടയ്ക്കാൻ സാധിക്കും. ബിൽപേ കണക്ടും ഇത്തരത്തിൽ വോയ്‌സ് അസിസ്റ്റഡ് ബിൽ പേയ്‌മെന്റ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട് ഉപകരണങ്ങളിൽ നിന്ന് വോയ്‌സ് കമാൻഡുകൾ വഴി ബില്ലുകൾ വാങ്ങാനും അടയ്‌ക്കാനും തൽക്ഷണ വോയ്‌സ് സ്ഥിരീകരണം നേടാനും സാധിക്കുന്നതാണ്. ഇതിന് പുറമെ യുപിഐയിൽ പുതിയ ക്രെഡിറ്റ് ലൈൻ അവതരിപ്പിക്കാനും എൻപിസിഐ ശ്രമിച്ചിട്ടുണ്ട്. ഇതുവഴി ക്രെഡിറ്റിലേക്കുള്ള ആക്‌സസ് വിപുലീകരിക്കുന്നതിനും സാമ്പത്തിക ഉൾപ്പെടുത്തലും നവീകരിക്കാനും സാധിക്കുന്നതാണ്. അതായത് ഉപഭോക്താക്കളുടെ യുപിഐ ഇടപാട് അനുസരിച്ച് ബാങ്കുകൾ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് ലൈൻ നിശ്ചയിക്കുന്നു.
ബാങ്കും മൂന്നാം കക്ഷിയും ഉൾപ്പെടെ എല്ലാ യുപിഐ ആപ്പുകളും യുപിഐയിൽ ക്രെഡിറ്റ് ലൈനുകൾ നൽകാനാണ് എൻപിസിഐ പദ്ധതിയിടുന്നത്. ഇതിലൂടെ ക്രെഡിറ്റ് ലൈനുകൾ കണ്ടെത്താനും ലിങ്ക് ചെയ്യാനും എൻഡ്-ടു-എൻഡ് കസ്റ്റമർ ലൈഫ് സൈക്കിൾ സേവനങ്ങൾ നൽകാനും അധികാരം നൽകുന്നതാണ്. നേരത്തെ ഓഫ്ലൈൻ പേയ്മെന്റുകൾക്കായി യുപിഐ ലൈറ്റ് എക്സ് എന്ന് ഒരു ഓപ്ഷനും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സേവനം കൊണ്ടുവരുന്നത്.
ഇതിന് പുറമെ യുപിഐ ടാപ്പ് ആൻഡ് പേ എന്ന ഒരു ഓപ്ഷനും പുറത്തിറക്കിയിരുന്നു. പരമ്പരാഗത സ്കാൻ ആൻഡ് പേ രീതിക്ക് പുറമേ, എൻഎഫ്‌സി ടാപ്പുചെയ്യാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ നൽകുന്നുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. അതേ സമയം എൻപിസിഐയുടെ ഉപദേശകനും ഇൻഫോസിസ് നോൺ എക്‌സിക്യൂട്ടീവ് ചെയർമാനുമായ നന്ദൻ നിലേകനി, എൻപിസിഐ നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ ബിശ്വമോഹൻ മഹാപാത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ഹലോ യുപിഐ അവതരിപ്പിച്ചത്.
2008ലാണ് ആർബിഐ എൻപിസിഐയുടെ ഘടന സ്ഥാപിക്കുന്നത്. പേയ്‌മെന്റുകൾക്കായി ഒരു ലാഭേച്ഛയില്ലാത്ത കമ്പനി എന്ന നിലയിലായിരുന്നു ഇത് സ്ഥാപിച്ചത്. പിന്നീട് ഇവ ഒരു ദേശീയ വിവര യൂട്ടിലിറ്റികൾക്ക് വേദിയൊരുക്കിയെന്നും നികുതികൾക്കുള്ള GSTM, DigiYatra ആപ്പ്, ONDC എന്നിങ്ങനെയുള്ള സമാന ഘടനകളുടെ നിരവധി ബോഡികൾ ഇന്ന് സ്വന്തമാക്കാൻ സാധിച്ചുവെന്ന് നിലേകനി പറഞ്ഞു. 1000 സ്റ്റാർട്ടപ്പുകൾ ആയിരുന്നു 2016ൽ രാജ്യത്ത് ഉണ്ടായിരുന്നത് ഇത് 2023ഓടെ ഒരു ലക്ഷമാക്കി ഉയർത്താൻ സാധിച്ചെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








