യുപിഐ പണം ഇനി കൂടുതൽ സുരക്ഷിതം! പിൻ നമ്പറിന് പകരം മുഖം അല്ലെങ്കിൽ വിരൽ മതി
ഇന്ത്യയിൽ ചെറിയ മാടക്കടകളിൽ തുടങ്ങി വമ്പൻ മാളുകളിൽ വരെ പർച്ചേസിനായി ഇപ്പോൾ നിരവധി ആളുകൾ യുപിഐ പേയ്മെന്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നു. പർച്ചേസിന് മാത്രമല്ല, പരസ്പരമുള്ള പണ കൈമാറ്റത്തിനായും യുപിഐ പേയ്മെന്റ് രീതികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പിൻ നമ്പർ ഉപയോഗിച്ച് സുരക്ഷിതമാക്കിയാണ് നിലവിൽ നാം യുപിഐ ഇടപാടുകൾ നടത്താറുള്ളത്. എന്നാലിന് പിൻ നമ്പറിന് പകരം ബയോമെട്രിക് സംവിധാനം ഉപയോഗിക്കാവുന്ന പുതിയ സംവിധാനം വരാൻ പോകുന്നു. ഇടപാടുകൾ കൂടുതൽ സുരക്ഷിതമായും ഈസിയായും നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ബയോമെട്രിക് പാസ്വേഡ് സുരക്ഷ കൊണ്ടുവരാൻ നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) തയാറെടുക്കുന്നതായാണ് റിപ്പോർട്ട്.
നിലവിൽ യുപിഐ ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്തണമെങ്കിൽ പാസ്വേഡ് ആണ് പലരും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ പാസ്വേഡ് ചോർന്നാൽ പണം നഷ്ടപ്പെടാനുള്ള ഒരു സാധ്യത നിലനിൽക്കുന്നു. കൂടാതെ പാസ്വേഡ് ഉപയോഗിക്കുന്ന രീതിക്ക് ചെറിയ തോതിൽ സമയനഷ്ടവുമുണ്ട്. എന്നാൽ ബയോമെട്രിക് പാസ്വേഡ് ആണെങ്കിൽ അതിവേഗം ഇടപാടുകൾ നടത്താനും സുരക്ഷ കൂടുതൽ ഉറപ്പിക്കാനും സാധിക്കും എന്ന് കരുതപ്പെടുന്നു.

എന്താണ് യുപിഐയിൽ വരാൻ പോകുന്ന ബയോമെട്രിക് പാസ്വേഡ് സംവിധാനം: അതായത്, യുപിഐ പിൻ നൽകാതെ തന്നെ ഉപയോക്താക്കൾക്ക് അവരുടെ വിരലടയാളമോ ഫേസ് ഐഡിയോ മാത്രം ഉപയോഗിച്ച് പേയ്‌മെന്റുകൾ ഉടൻ നടത്താൻ കഴിയുന്ന ഒരു സംവിധാനമാണ് ഇത്. നിലവിൽ, യുപിഐ ഇടപാടുകൾക്ക് 4 മുതൽ 6 അക്ക പിൻ ആവശ്യമാണ്, എന്നാൽ ചില ഘട്ടങ്ങളിൽ ആളുകൾ ഇത് മറന്നുപോകാറുമുണ്ട്.
മൂന്നിലധികം തവണ പാസ്വേഡ് തെറ്റായി നൽകിയാൽ അക്കൗണ്ട് ബ്ലോക്ക് ആകുന്നത് ഉൾപ്പെടെയുള്ള നൂലാമാലകൾ നേരിടേണ്ടിവരും. മാത്രമല്ല സമയനഷ്ടം കൂടുതലുമാണ്. എന്നാൽ പേയ്മെന്റ് സ്ഥിരീകരിക്കാനായി വിരലടയാളം അല്ലെങ്കിൽ ഫെയ്സ് സ്കാൻ ഉപയോഗപ്പെടുത്തുക വഴി പേയ്മെന്റ് വളരെ സുരക്ഷിതമായും വേഗത്തിലും നടത്താൻ കഴിയും. മുതിർന്ന പൗരന്മാർക്കുൾപ്പെടെ ഇത് കൂടുതൽ ഈസിയായി യുപിഐ സംവിധാനങ്ങൾ ഉപയോഗിക്കാൻ വഴിയൊരുക്കും.

പിൻ നമ്പറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബയോമെട്രിക് പാസ്വേഡ് പകർത്താനോ മോഷ്ടിക്കാനോ ബുദ്ധിമുട്ടാണ്. അതിനാൽത്തന്നെ ബയോമെട്രിക് സംവിധാനങ്ങൾ തട്ടിപ്പ് കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഇത്തരം ബയോമെട്രിക് സംവിധാനം യുപിഐ പേയ്മെന്റുകൾക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ച സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ആലോചനകൾ നടക്കുന്നു എന്നാണ് റിപ്പോർട്ടുകളിൽ ഉള്ളത്.
ബയോമെട്രിക് യുപിഐ പേയ്മെന്റ് സൗകര്യം നിലവിൽ വന്നാൽ, സ്മാർട്ട്ഫോണുകളിൽ നിലവിലുള്ള ഫെയ്സ് ഐഡി, ഫിംഗർപ്രിന്റ് സംവിധാനമാണ് യുപിഐ ഇടപാടുകൾക്കും ഉപയോഗപ്പെടുത്തുക. ആധാർ വെരിഫിക്കേഷൻ നടന്നിട്ടുള്ള യുപിഐ ആപ്പുകളിലാണ് ആദ്യഘട്ടത്തിൽ ബയോമെട്രിക് സംവിധാനം പരീക്ഷിക്കുന്നത്. ഒരുവർഷത്തോളമായി എൻപിസിഐ ബയോമെട്രിക് വെരിഫിക്കേഷൻ സേവനം കൊണ്ടുവരുന്നതിനായി പരിശ്രമിക്കുകയാണ്. 2025 ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ഇതിന്റെ മാതൃക അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
റിസർവ് ബാങ്കിന്റെ അനുമതിയോടെയാകും ഇത് നടപ്പാക്കുക. അതേസമയം, ഇതേക്കുറിച്ച് എൻപിസിഐ ഔദ്യോഗികമായി പ്രതികരിക്കാകൻ തയ്യാറായിട്ടില്ല. രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ 80 ശതമാനവും ഇപ്പോൾ യുപിഐ വഴിയാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ മറുഭാഗത്ത് യുപിഐ പേയ്മെന്റുകൾക്ക് നിരക്കുകൾ ഈടാക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട് എന്ന നിലയ്ക്കുള്ള ചില പ്രതികരണങ്ങളും റിപ്പോർട്ടുകളും വരുന്നുണ്ട്.

ഓഗസ്റ്റ് ഒന്ന് മുതൽ യുപിഐ സംവിധാനങ്ങളിൽ പുതിയ മാറ്റങ്ങൾ വരുന്നു എന്നതരത്തിലുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. അതായത്, ദിവസേന 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ സാധിക്കൂ, ഒരു ദിവസത്തിൽ 25 തവണ മാത്രമേ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ നോക്കാനാവൂ, വിവിധ സബ്‌സ്‌ക്രിപ്ഷനുകൾക്കുള്ള ഓട്ടോ പേ ഇടപാടുകൾ ഇനി നിശ്ചിത സമയങ്ങളിൽ മാത്രമേ നടക്കൂ.
പണമിടപാട് നടത്തിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ദിവസേന മൂന്ന് തവണ മാത്രമേ സാധിക്കൂ. ഒരുതവണ പരിശോധിച്ചാല്‍ പിന്നീട് 90 സെക്കന്റിന് ശേഷമേ അടുത്തതിന് സാധിക്കൂ. എന്നിവയാണ് ഓഗസ്റ്റ് 1 മുതൽ വരാൻ പോകുന്ന മാറ്റങ്ങൾ. യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയപ്പോൾ യുപിഐ സേവനങ്ങള്‍ക്ക് നേരിടുന്ന കാലതാമസം ഒഴിവാക്കാനാണ് ഈ പുതിയ മാറ്റങ്ങൾ എന്നാണ് വിശദീകരണം.
ഇടയ്ക്കിടെ ആളുകൾ ബാലൻസ് നോക്കുകയും മറ്റും ചെയ്യുന്നത് സിസ്റ്റം ഓവർലോഡ് ആവുന്നതിനും മുഴുവൻ ഉപഭോക്താക്കളുടേയും ഇടപാടുകളുടെ വേഗം കുറയുന്നതിനും കാരണമാവുന്നു. ഇതിന് നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ യുപിഐ നിയമങ്ങൾ എന്നാണ് പറയപ്പെടുന്നത്. ഫോൺ പേ, ഗൂഗിൾ പേ, പേടിഎം ഉൾപ്പടെയുള്ള യുപിഐ ആപ്പുകളിൽ ഓഗസ്റ്റ് 1 മുതൽ ഈ മാറ്റങ്ങൾ നിലവിൽ വരും എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








