കുതിച്ചുയർന്ന് ഇന്ത്യയിലെ യുപിഐ പേയ്‌മെൻറുകൾ! കണക്കുകൾ ഇതാ..
ഓരോ ദിവസവും പിറക്കുന്നത് ഓരോ പുതിയ ടെക്‌നോളജി പരിചയപ്പെടുത്തിക്കൊണ്ടാണ്. മൊബൈൽ ഫോൺ, ടെലകോം മേഖലയിൽ മാത്രമല്ല, നിത്യജീവിതത്തിന്റെ പല മേഖലയിലും ടെക്‌നോളജി ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിട്ടുണ്ട്. ഉദാഹരണമായി പറയുകയാണെങ്കിൽ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾ ഇല്ലാത്ത ഒരു അവസ്ഥയെ കുറിച്ച് നമുക്കിപ്പോൾ ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. കഴിഞ്ഞ ആഴ്ച രണ്ടു തവണ യുപിഐ ഇടപാടുകൾക്ക് തടസ്സം നേരിട്ടപ്പോൾ പലരും ഏറെ ബുദ്ധിമുട്ടിലായി. പുതിയൊരു സംവിധാനമായിട്ട് പോലും യുപിഐ ഇടപാട് ശീലമായതോടെ ബദൽ സംവിധാനം ഏർപ്പെടുത്താനോ അതിനെ കുറിച്ച് ചിന്തിക്കാനോ കഴിയാത്ത അവസ്ഥയായി. നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) പേയ്‌മെൻറുകൾ മാറിയിട്ടുണ്ടെന്ന് സാരം.
യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) പേയ്‌മെൻറുകൾക്ക് തടസ്സം നേരിട്ടാൽ ഇന്ത്യയിലെ മൊത്തം ജനങ്ങളേയും ഇത് ബാധിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം നാം മനസ്സിലാക്കിയതാണ്. ചെറിയ തട്ടുകടകൾ മുതൽ വൻകിട വ്യാപാരികൾ വരെ ഈ തടസ്സത്തിൽ വലഞ്ഞിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് അന്ന് പ്രശ്‌നം പരിഹരിക്കാൻ സാധിച്ചത്. അതിനാൽ തന്നെ ആളുകൾ ഏറെ ബുദ്ധിമുട്ടുകയാണണ്ടായത്.

ടെക്‌നോളജി വളുന്നതിനനുസരിച്ച് രാജ്യത്ത് ഡിജിറ്റൽ പേയ്‌മെൻറുകളും വർധിക്കുന്നുണ്ട്. ഇന്ന് മുക്കിലും മൂലയിലും യുപിഐ ഇടപാടുകൾ കാണാൻ കഴിയും. അത് തന്നെ ഇന്ത്യയിൽ യുപിഐ പേയ്‌മെൻറുകൾ കൂടുതൽ സ്വീകാര്യമാകുന്നതിന്റെ കണക്കുകളലേക്കാണ് വിരൽ ചൂണ്ടുന്നത്. 2024 ന്റെ രണ്ടാം പകുതിയിൽ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾ വാർഷികാടിസ്ഥാനത്തിൽ (year-on-year) 42 ശതമാനം വർധിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതായത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ രണ്ടാം പകുതിയിൽ 93.23 ബില്യൺ ഇടപാടുകൾ ഇന്ത്യയിൽ മാത്രം നടന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ സ്വീകാര്യമാകുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. സാമ്പത്തിക സേവന ദാതാക്കളായ വേൾഡ്ലൈനിന്റെ റിപ്പോർട്ടിലാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) പേയ്‌മെൻറുകളുടെ വർധനവ് ചൂണ്ടിക്കാട്ടിയത്.

യുപിഐ ഇടപാടുകളുടെ ആകെ മൂല്യത്തിലും ശ്രദ്ധേയമായ വർധനവുണ്ടായി. 31 ശതമാനം ഉയർന്ന് 130.19 ട്രില്യൺ രൂപയുടെ ഇടപാടുകൾ നടന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ മൊബൈൽ പേയ്മെന്റുകളിലും വലിയ വർധനവാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേ കാലയളവിൽ മൊബൈൽ ഇടപാടുകളുടെ എണ്ണം 88.54 ബില്യണിലെത്തിയിട്ടുണ്ട്.
ഇത് 41 ശതമാനം വാർഷിക വർധനവാണ് കണക്കാക്കുന്നത്. മൊബൈൽ വാലറ്റുകളുടെയും ആപ്പുകളുടെയും സൗകര്യവും ആക്സസ്സിബിലിറ്റിയും മൂലം മൊബൈൽ വഴയുള്ള ഇടപാടുകൾക്ക് ഉപഭോക്താക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് മനസ്സിലാക്കാം. ഇതുകൊണ്ട് തന്നെയാണ് മൊബൈൽ പേയ്മെന്റുകളിൽ വൻ വർധനവ് രേഖപ്പെടുത്താൻ സാധിച്ചത്.

അതുപോലെ എടുത്തുപറയേണ്ട കാര്യമാണ് ക്യുആർ കോഡ് ഉപയോഗിച്ചുള്ള പേയ്‌മെൻറുകളുടെ കണക്ക്. ഇത് രാജ്യത്തുടനീളം 126 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. യുപിഐ ക്യുആർ കോഡ് സ്വീകാര്യതയുടെ വികാസമാണ് ഇത് സൂചിപ്പിക്കുന്നത്. 633.44 ദശലക്ഷം ഇടപാടുകൾ ക്യുആർ കോഡ് ഉപയോഗിച്ചാണ് നടന്നിട്ടുള്ളത്.
വ്യാപാരികൾക്കുള്ള ഡിജിറ്റൽ പേയ്മെന്റുകൾക്കാണ് ക്യുആർ കോഡ് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. ക്യുആർ കോഡ് ഇടപാടുകൾ കൂടുതൽ ചെറുകിട ബിസിനസുകളെയും പ്രാദേശിക കടകളെയും പണരഹിത ഇടപാടുകൾ സ്വീകരിക്കാൻ പ്രാപ്തമാക്കിയിട്ടുണ്ട്. യുപിഐയുടെ വ്യാപകമായ സ്വീകാര്യതയും പിഒഎസ് അടിസ്ഥാന സൗകര്യങ്ങളുടെ വികാസവും മൊബൈൽ ഇടപാടുകളോടുള്ള വർദ്ധിച്ചുവരുന്ന മുൻഗണനയും ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് ആവാസവ്യവസ്ഥ അഭൂതപൂർവമായ വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് വേൾഡ്ലൈൻ ഇന്ത്യ സിഇഒ രമേശ് നരസിംഹൻ പറഞ്ഞു.


Click it and Unblock the Notifications








