ഫോൺ അടുത്തുള്ളപ്പോൾ രഹസ്യം വല്ലതും പറഞ്ഞാരുന്നോ... പറഞ്ഞാരുന്നോ! വർത്താനം ചോരുന്ന വഴി കണ്ടുപിടിച്ചു
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന മിക്ക ആളുകൾക്കും തങ്ങളുടെ സംഭാഷണങ്ങൾ ആരെങ്കിലും കേൾക്കുന്നുണ്ടോ എന്ന് സംശയം തോന്നിയിട്ടുണ്ട്. എന്നാൽ അത് ഉറപ്പിക്കുന്നതിന് കാര്യമായ തെളിവുകൾ ഇല്ലായിരുന്നു. സ്മാർട്ട്ഫോൺ അടുത്തുണ്ടായിരിക്കെ നാം ആരോടെങ്കിലും സംസാരിച്ച കാര്യങ്ങൾ, ഉദാഹരണത്തിന് എന്തെങ്കിലും വാങ്ങുന്നതിനെപ്പറ്റി സുഹൃത്തിനോടോ അടുത്തുണ്ടായിരുന്ന മറ്റാരോടെങ്കിലുമോ സംസാരിച്ച ശേഷം പിന്നീട് ഫോണെടുക്കുമ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ അതിന്റെ പരസ്യം നമ്മെ തേടി എത്തുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പലരും ചിന്തിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രധാന പ്രതി ഫോൺ ആണെന്ന് നമുക്ക് അറിയാമെങ്കിലും അത് ആധികാരികമായി പറയാൻ കാര്യമായ തെളിവുകൾ ലഭ്യമല്ലായിരുന്നു.
എന്നാലിപ്പോൾ ഒരു മാർക്കറ്റിംഗ് സ്ഥാപനം ഇക്കാര്യത്തിൽ ചില നിർണായക വിവരങ്ങൾ നൽകിയിട്ടുണ്ട്. ഉപയോക്താക്കൾ പറയുന്നത് കേൾക്കാൻ സോഫ്‌റ്റ്‌വെയറുമായാണ് സ്‌മാർട്ട്‌ഫോണുകൾ വരുന്നത് എന്ന് ഒരു മാർക്കറ്റിങ് സ്ഥാപനം രഹസ്യമായി സമ്മതിച്ചതായി 404 മീഡിയ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് പറയുന്നു. നമ്മൾ ഫോണിൽ സെർച്ച് ചെയ്യുന്നത് വച്ച് മാത്രമല്ല, ഫോണിന് സമീപം നിന്ന് സംസാരിക്കുന്നതിൽനിന്നും പരസ്യങ്ങൾ ലഭിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

ഗൂഗിളും ഫെയ്സ്ബുക്കും അടക്കമുള്ള വമ്പൻ കമ്പനികൾ ക്ലയൻ്റുകളായ ഒരു സ്ഥാപനം ആണ് വിവരങ്ങൾ ശേഖരിക്കാൻ തങ്ങൾ ഫോണിൻ്റെ മൈക്രോഫോൺ ഉപയോഗിക്കുന്നുണ്ട് എന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ടെലിവിഷൻ, റേഡിയോ വാർത്തകളിലെ പ്രമുഖരായ കോക്‌സ് മീഡിയ ഗ്രൂപ്പ് തങ്ങൾ ''ആക്‌റ്റീവ് ലിസണിംഗ് സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നതായി പിച്ച് ഡെക്കിൽ സമ്മതിച്ചു.
ആക്ടീവ് ലിസണിംഗ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് സംഭാഷണങ്ങൾ കേട്ട് തത്സമയ ഇൻഡൻ്റ് ഡാറ്റ ക്യാപ്‌ചർ ചെയ്യാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്നു എന്നാണ് കോക്സ് മീഡിയ ഗ്രൂപ്പ് (CMG) വെളിപ്പെടുത്തിയത്. ആളുകളുടെ താൽപര്യങ്ങൾ അറിയാനും എന്തെങ്കിലും വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകളെ ലക്ഷ്യമിടാനും ഈ ഡാറ്റ ഉപയോഗിക്കുന്നു.

എഐ പിന്തുണയിൽ പ്രവർത്തിക്കുന്ന സോഫ്ട്വെയർ ഉപയോഗിച്ച് 470-ൽ അധികം ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദ ഡാറ്റയും ഓൺലൈൻ പ്രവർത്തനങ്ങളും ട്രാക്ക് ചെയ്യും. ഇങ്ങനെ ശേഖരിക്കുന്ന ഡാറ്റയെ എഐ സഹായത്താൽ വിശകലനം ചെയ്യും. തുടർന്ന് എഐ നൽകുന്ന ഡാറ്റ അടിസ്ഥാനമാക്കിയാണ് ഉപയോക്താക്കളെ തേടി പരസ്യങ്ങൾ എത്തുന്നത്.
ആളുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ആക്റ്റീവ് ലിസണിംഗ് സോഫ്‌റ്റ്‌വെയറിനും മാർക്കറ്റിങ് രീതികൾക്കുമെതിരേ ഒരു വർഷത്തിനിടെ ഇത് മൂന്നാം റിപ്പോർട്ടാണ് 404 മീഡിയ പുറത്തുവിടുന്നത്. മാർക്കറ്റിങ് ഏജൻസികളുടെ ഇത്തരം നീക്കങ്ങൾ പുറത്തുവരുമ്പോൾ പ്രമുഖ കമ്പനികൾ അവരെ കൈവിടുകയും തങ്ങൾക്കിതിൽ ഉത്തരവാദിത്തമില്ല എന്ന് പറഞ്ഞ് ഒഴിയുകയും ചെയ്യുന്നു. 404 മീഡിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഗൂഗിൾ തങ്ങളുടെ പാർട്നർ പ്രോഗ്രാം വെബ്സൈറ്റിൽ നിന്ന് സിഎംജിയെ നീക്കിയിട്ടുണ്ട്.
ആളുകളുടെ സംഭാഷണങ്ങൾ ചോർത്തുന്നത് കുറ്റകരമാണ്. എന്നാൽ നിയമപരമായി ഇതിനെ നേരിടാനാകുമോ എന്ന് ചോദിച്ചാൽ ആകില്ല എന്നാണ് കോക്സ് മീഡിയ ഗ്രൂപ്പ് മുൻപൊരിക്കൽ വ്യക്തമാക്കിയിട്ടുള്ളത്. കാരണം ഒരു പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യുമ്പോൾ തിടുക്കപ്പെട്ട് നാം നൽകുന്ന അനുമതികളിൽ ആക്റ്റീവ് ലിസണിംഗ് അനുമതിയും ഉണ്ട് എന്നാണ് അവർ വ്യക്തമാക്കിയത്.

ഇത്തരത്തിൽ ആക്ടീവ് ലിസണിങ് അനുമതിയുടെ ബലത്തിലാണ് വിവിധ മാർക്കറ്റിങ് കമ്പനികൾ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ വിവരങ്ങൾ മനസിലാക്കുകയും അതിന് അനുസരിച്ചുള്ള പരസ്യങ്ങൾ എത്തിക്കുകയും ചെയ്യുന്നത്. അതിനാൽ സ്വകാര്യത ആഗ്രഹിക്കുന്നവർ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആ ആപ്പ് പ്രവർത്തിക്കുന്നതിന് ആവശ്യമായ അനുമതികൾ മാത്രം നൽകുക. അനാവശ്യമായ അനുമതികൾ തേടുന്നുണ്ട് എങ്കിൽ അത് ഒഴിവാക്കുക.


Click it and Unblock the Notifications