അന്തവും കുന്തവുമില്ലാത്ത നീക്കം! ചൈനയ്ക്ക് 245% നികുതി ചുമത്തി ട്രംപ്; ലോകത്തിനാകെ തലവേദന
പരസ്പരം നികുതി വർധിപ്പിച്ചുകൊണ്ടുള്ള യുഎസിന്റെയും ചൈനയുടെയും 'വ്യാപാരയുദ്ധം' കൂടുതൽ രൂക്ഷമാകുന്നു. ഏറ്റവും പുതിയ നീക്കത്തിനൊടുവിൽ ചൈനയ്ക്ക് മേലുള്ള നികുതി 245 ശതമാനമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വർധിപ്പിച്ചു. ഇത് ഇരുരാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന വ്യാപാരയുദ്ധം കൂടുതൽ കടുപ്പിക്കാൻ ഇടയാക്കും. യാതൊരു അന്തവും കുന്തവുമില്ലാതെ പരസ്പരം വാശി തീർക്കുന്ന വിധത്തിൽ ലേലം വിളിക്കുന്നത് പോലെയാണ് നിലവിൽ ചൈനയും യുഎസും പരസ്പരം നികുതി ചുമത്തി രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് ഈ രാജ്യങ്ങളെ മാത്രമല്ല മറ്റ് ലോക രാജ്യങ്ങളയും സാരമായി ബാധിക്കുന്നുണ്ട് എന്നതാണ് ഏറ്റവും പ്രധാനം.
ചൈനീസ് ഇറക്കുമതികൾക്ക് അമേരിക്ക 245% വരെ തീരുവ ചുമത്തിയതായി വൈറ്റ് ഹൗസ് ചൊവ്വാഴ്ച വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഏപ്രിൽ 2 ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതികൾക്കുള്ള യുഎസ് തീരുവ 145% ആയി ഉയർത്തിയിരുന്നു. യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ 125% ആയി ഉയർത്താൻ കഴിഞ്ഞ ആഴ്ച ചൈന തീരുമാനിച്ചതിനെ തുടർന്നായിരുന്നു ഈ നീക്കം.

ഇതിനിടെ അമേരിക്കയ്ക്ക് ഏറെ നിർണായകമാകുന്ന ചില ഇറക്കുമതി വിഭവങ്ങളുടെ കയറ്റുമതി നിർത്തിവയ്ക്കാൻ ചൈന തീരുമാനിച്ചിരുന്നു. ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, സെമികണ്ടക്ടറുകൾ, പ്രതിരോധം തുടങ്ങിയ മേഖലകൾക്ക് സുപ്രധാനമായ ഹെവി റെയർ എർത്ത് ലോഹങ്ങൾ, കാന്തങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഹൈടെക് വസ്തുക്കളുടെ കയറ്റുമതിയാണ് ചൈന താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഇതും യുഎസിനെ ചൊടിപ്പിച്ചിരിക്കുന്നു.
"പ്രതികാര നടപടികളുടെ ഫലമായി ചൈന ഇപ്പോൾ അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 245% വരെ തീരുവ നേരിടുന്നു," എന്ന് വൈറ്റ് ഹൗസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ദേശീയ സുരക്ഷാ കാരണങ്ങളാൽ പുതിയ നടപടികൾ ന്യായീകരിക്കപ്പെട്ടതായും പ്രസ്താവനയിൽ പറയുന്നുണ്ട്. ടെക്നോളജി ലോകത്തിന് ചൈനയിൽ നിന്നുള്ള പാർട്സുകൾ ഒഴിവാക്കി ഒരിക്കലും മുന്നോട്ട് പോകാനാകില്ല.
ഈ ഒരു സാഹചര്യം അറിയാവുന്നതുകൊണ്ടുകൂടിയാണ് ചൈന ടെക്നോളജി രംഗത്തും, വാഹന നിർമാണ രംഗത്തും ഒഴിച്ചുകൂടാനാകാത്ത ചില വിഭവങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇത് യുഎസിന്റെ നീക്കങ്ങൾക്ക് അതേ നാണയത്തിലുള്ള ഒരു തക്കതായ തിരിച്ചടിയായിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം ആണ് പുതിയ 245 ശതമാനം ഇറക്കുമതിച്ചുങ്കം എന്നാണ് കരുതപ്പെടുന്നത്. ഇത് പ്രതികാര നടപടി തന്നെയാണ് എന്ന് വൈറ്റ് ഹൗസ് തന്നെ സ്ഥിരീകരിക്കുന്നുണ്ട്.
സൈനിക, ഹൈടെക് ആപ്ലിക്കേഷനുകൾക്ക് സുപ്രധാനമായി കണക്കാക്കപ്പെടുന്ന മൂലകങ്ങളായ ഗാലിയം, ജെർമേനിയം, ആന്റിമണി, ആറ് ഹെവി അപൂർവ എർത്ത് ലോഹങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വ്യാവസായിക, ഹൈടെക് വസ്തുക്കളുടെ കയറ്റുമതി ചൈന നിരോധിച്ചിരുന്നു. ഈ തീരുമാനങ്ങളെ വൈറ്റ് ഹൗസിന്റെ പ്രസ്താവന കടുത്ത രീതിയിൽ വിമർശിക്കുന്നുണ്ട്. ചൈനയുടെ ഈ നിരോധന മറുപടി യുഎസിനെ ശരിക്കും പൊള്ളിച്ചിട്ടുണ്ട് എന്ന് വ്യക്തം.
അമേരിക്കയുമായുള്ള തർക്കം മൂലം ചില നിർണായക ഘടകങ്ങളുടെ കയറ്റുമതി ചൈന നിർത്തിവച്ചത് യുഎസിനെ മാത്രമല്ല, ആഗോള വിപണിയെയും മറ്റ് ലോക രാജ്യങ്ങളെയും നേരിട്ട് തന്നെ ബാധിച്ചിട്ടുണ്ട്. പാർട്സിന്റെ അഭാവം പല ഉൽപ്പന്നങ്ങളുടെയും വില ഉയരാനും ക്ഷാമത്തിനും കാരണമാകും. "ലോകമെമ്പാടുമുള്ള വാഹന നിർമ്മാതാക്കൾ, എയ്‌റോസ്‌പേസ് നിർമ്മാതാക്കൾ, സെമികണ്ടക്ടർ കമ്പനികൾ, സൈനിക കരാറുകാർ എന്നിവർക്കെല്ലാം ചൈനയുടെ നീക്കം തിരിച്ചടിയാണ്.
ചൈനയ്ക്ക് മേൽ ചുമത്തിയ കൃത്യമായ താരിഫ് നിരക്ക് വ്യക്തമാക്കിയിട്ടില്ലെങ്കിലും, തീരുവകൾ 245% വരെ ഉയർന്നേക്കാമെന്ന് ഉദ്യോഗസ്ഥർ സൂചന നൽകി. താരിഫ് യുദ്ധത്തിന്റെ തുടക്കത്തിൽ മറ്റ് രാജ്യങ്ങൾക്കും യുഎസ് നികുതി വർധിപ്പിച്ചെങ്കിലും അവയെല്ലാം ചൈനയ്ക്ക് ചുമത്തിയ നികുതിയെക്കാൾ താഴെയായിരുന്നു. പിന്നീട് മറ്റ് രാജ്യങ്ങൾ ചർച്ച ആവശ്യപ്പെട്ടതോടെ ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തുന്നത് യുഎസ് മരവിപ്പിച്ചിരുന്നു.
തങ്ങൾക്ക് ഉയർന്ന താരിഫ് ചുമത്തിയതിനെ അതേ നാണയത്തിൽ ചൈന നേരിട്ടത് ട്രംപിനെ വീണ്ടും ചൊടിപ്പിച്ചു. ഇതോടെയാണ് 145 ശതമാനമായും ഇപ്പോൾ 245 ശതമാനമായും ചൈനയ്ക്ക് മേലുള്ള ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ഇത്തരത്തിൽ കടുക്കുന്നത് വാഹനങ്ങളുടെയും ടെക് ഡിവൈസുകളുടെയും ഉൾപ്പെടെയുള്ള വിലവർധനവിന് കാരണമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications