ഇന്ത്യക്കാർ ഇനി അമേരിക്കക്കാർക്ക് ഐഫോൺ വാങ്ങി നൽകേണ്ടിവരുമോ! എല്ലാം ട്രംപിന്റെ 'ഐശ്വര്യം'
പുതിയ ഐഫോണുകൾ ഇറങ്ങുമ്പോൾ പല മലയാളികളും ആദ്യം ചെയ്തിരുന്നത് ലോകത്ത് എവിടെയാണ് ഐഫോണിന് ഏറ്റവും വിലക്കുറവ് എന്ന് അന്വേഷിക്കുകയും അവിടെയുള്ള ബന്ധുക്കൾ വഴിയോ സുഹൃത്തുക്കൾ വഴിയോ ഐഫോൺ അവിടെ നിന്ന് വരുത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും പ്ലാൻ ചെയ്യുകയുമായിരുന്നു. ഇങ്ങനെ വില പരിശോധിക്കുമ്പോൾ ഇന്ത്യയിലെക്കാൾ വിലക്കുറവുള്ള രാജ്യങ്ങളിലൊന്ന് അമേരിക്കയായിരുന്നു. അതിനാൽത്തന്നെ അവിടെയുള്ള സുഹൃത്തുക്കൾ വഴിയും ബന്ധുക്കൾ വഴിയുമൊക്കെ ഐഫോൺ വാങ്ങിയവർ ഉണ്ട്. എന്നാൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവിൽ കാര്യങ്ങളാകെ മാറിമറിയാൻ സാധ്യത ഉണ്ട്. ഇപ്പോൾ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന പകരച്ചുങ്കമാണ് വൻ ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വഴിവച്ചിരിക്കുന്നത്.
ഏപ്രിൽ 2 മുതൽ ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ വക പകരച്ചുങ്കം പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. ഇത് ആഗോള വിപണിയിൽത്തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും വൻ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തിരിക്കുന്നു. 10 ശതമാനമുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക.

ചൈനയ്ക്ക് എതിരേ യുഎസ് 54 ശതമാനം പകരച്ചുങ്കം ചുമത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. വിയറ്റ്‌നാം - 46 ശതമാനം, ബംഗ്ലാദേശ് - 37 ശതമാനം, തായ്‌ലാൻഡ് - 36 ശതമാനം എന്നിങ്ങനെ ഓരോ രാജ്യങ്ങൾക്കും വ്യത്യസ്ത ചുങ്കമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസ്‌കൗണ്ടുള്ള പകരച്ചുങ്കം' എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയ്ക്ക് മേൽ 26 ശതമാനം പകരച്ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രംപിന്റെ ഈ പുതിയ വ്യാപാര നയങ്ങൾക്കെതിരേ അമേരിക്കയിൽ വൻ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാൽ ചിലതൊക്കെ ശരിയാകാൻ മരുന്നുകഴിക്കേണ്ടിവരും എന്നാണ് അമേരിക്കൻ ഓഫരി വിപണികൾ തകരുമ്പോഴും ട്രംപ് ഈ നയത്തെ ന്യായീകരിച്ചിരിക്കുന്നത്. വിവിധ മേഖലകളെയും സ്ഥാപനങ്ങളെയും ഈ നയം ദോഷകരമായി ബാധിക്കും എന്നാണ് വിലയിരുത്തൽ. സ്മാർട്ട്ഫോൺ വിപണിയുടെ കാര്യമെടുത്താൽ, ട്രംപിന്റെ ഈ നയം ആപ്പിളിനും ഐഫോണിനും വൻ തിരിച്ചടിയാകും എന്ന് വിലയിരുത്തപ്പെടുന്നു.

ട്രംപിന്റെ പുതിയ വ്യാപനര നയവും ചുങ്കവും ഐഫോൺ വിൽപ്പനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തും എന്ന് വിലയിരുത്തപ്പെടുന്നു. ഐഫോൺ നിർമാണത്തിന് ആപ്പിൾ പ്രധാനമായും ആശ്രയിക്കുന്നത് ചൈനയെ ആണ്. പിന്നെ ഇന്ത്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളെയും. ചൈനീസ് ഇറക്കുമതിക്ക് 54 ശതമാനം താരിഫ് ഏർപ്പെടുത്തിയാൽ ആപ്പിളിന് അധിക ചെലവുകൾ വഹിക്കേണ്ടിവരുമെന്നോ അല്ലെങ്കിൽ അതിന്റെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കേണ്ടി വരുമെന്നോ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പറയുന്നു.
പുതിയ പകരച്ചുങ്കത്തിന്റെ പശ്ചാത്തലത്തിൽ ഉൽപ്പാദനച്ചെലവ് വർദ്ധിപ്പിക്കുന്നതിന്, ഐഫോണുകൾ, ഐപാഡുകൾ, മാക്ബുക്കുകൾ എന്നിവയുൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾക്ക് ആപ്പിൾ 30-40 ശതമാനം വില ഉയർത്തേണ്ടിവരുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇത് അമേരിക്കൻ വിപണിയിൽ ആപ്പിൾ ഡിവൈസുകളുടെ വിലയിൽ കുത്തനെ വർദ്ധനവ് ഉണ്ടാകാൻ കാരണമായേക്കാം. ഐഫോൺ ഉൾപ്പെടെയുള്ളവയുടെ വില ഉയർന്നേക്കും.
ഇന്ത്യക്ക് നേട്ടമോ: അമേരിക്കയിൽ ഐഫോൺ വില ഉയർന്നാൽ യുഎസിലെ എൻആർഐകൾ, ഇന്ത്യയിൽ നിന്ന് ഐഫോണുകൾ വാങ്ങുന്നത് ആകർഷകമായ ഒരു ഓപ്ഷനാക്കി മാറ്റിയേക്കാം. യുഎസിലെ ചുങ്കം ചൈനയെയും വിയറ്റ്നാമിനെയും അപേക്ഷിച്ച് കുറവായതിനാൽ, ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന ഐഫോണുകൾ ഗണ്യമായി വിലകുറഞ്ഞതായിരിക്കും. യുഎസിൽ ഐഫോൺ വില 43 ശതമാനം വരെ വർദ്ധിക്കുമെന്നാണ് സൂചന.

അതായത്, മുൻപ് നമ്മൾ ആരെങ്കിലും വഴി യുഎസിൽ നിന്ന് ഐഫോണുകൾ വിലക്കുറവിൽ വാങ്ങിയിരുന്നത് പോലെ ഇനി അമേരിക്കയിലുള്ള ഇന്ത്യക്കാർ ഒരു പക്ഷേ നാട്ടിലുള്ളവർ വഴിയോ നാട്ടിലെത്തിയോ ഐഫോൺ വാങ്ങുന്ന ഒരു സ്ഥിതി ഉണ്ടായേക്കാം എന്നാണ് പറയപ്പെടുന്നത്. പുതിയ പകരച്ചുങ്കത്തിന്റെ സാഹചര്യത്തിൽ ഒരു ശരാശരി ഐഫോണിന്റെ വില 43 ശതമാനം വരെ വർദ്ധിക്കുമെന്ന് വിശകലന വിദഗ്ധർ പ്രവചിക്കുന്നു, ഐഫോൺ 16 പ്രോ മാക്സ് പോലുള്ള മോഡലുകൾക്ക് 700 ഡോളറിൽ കൂടുതൽ വില വർധിച്ചേക്കാം.
ആപ്പിൾ ഇതുവരെ യുഎസ് വിപണിയിൽ വിലവർദ്ധനവ് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും വില വർധിപ്പിക്കേണ്ട ഒരു സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ ഉയർന്ന വിലയ്ക്ക് ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ യുഎസ് ഉപഭോക്താക്കൾക്ക് കടുത്ത തീരുമാനം എടുക്കേണ്ടിവരും. ട്രംപ് പുതിയ പകരച്ചുങ്കം പ്രഖ്യാപിച്ചതിന് ശേഷം റോസെൻബ്ലാറ്റ് സെക്യൂരിറ്റീസിലെ വിശകലന വിദഗ്ധർ പങ്കിട്ട പ്രവചനത്തെയും വിശദാംശങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്.


Click it and Unblock the Notifications








