വിപിഎൻ യൂസേഴ്സ് സൂക്ഷിക്കുക; പുതിയ ഉത്തരവുമായി സർക്കാർ പിറകേയുണ്ട്
വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് അഥവാ വിപിഎന്നുകൾ ഉപയോഗിക്കുന്നവരാണ് നാം എല്ലാവരും. സർക്കാർ എജൻസികളും ഗൂഗിൾ പോലെയുള്ള കമ്പനികളും നമ്മുടെ വെബ് ബ്രൌസിങ് ട്രാക്ക് ചെയ്യാതിരിക്കാൻ വേണ്ടിയാണ് നാം പ്രധാനമായും വിപിഎന്നുകൾ ഉപയോഗിക്കുന്നത്. രാജ്യത്ത് നിരോധിച്ച, എന്നാൽ എല്ലാവർക്കും പ്രിയപ്പെട്ട വെബ്സൈറ്റുകൾ സന്ദർശിക്കാനും നാം വിപിഎന്നുകളുടെ സേവനങ്ങൾ ഉപയോഗിക്കാറുണ്ട്. നമ്മുടെ നെറ്റ് ആക്റ്റിവിറ്റിക്ക് സ്വകാര്യത ഉറപ്പ് വരുത്തുന്നതിനും വിപിഎൻ സേവനങ്ങൾ സഹായിക്കുന്നു. എന്നാൽ ഇന്ത്യയിലെ വിപിഎൻ സേവനങ്ങൾ ഇനി അത്ര സ്വകാര്യത ഉറപ്പ് തരുമെന്ന് പറയാൻ കഴിയില്ല. കേന്ദ്ര സർക്കാരിന്റെ പുതിയ ഇടപെടലാണ് വിപിഎൻ സ്വകാര്യത എതാണ്ട് ഇല്ലാതാക്കുന്നതിന് കാരണം ആകുന്നത്.

വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) സേവന ദാതാക്കൾ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഉപയോക്തൃ ഡാറ്റ സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ അധികാരികളുമായി രേഖകൾ പങ്കിടുകയും ചെയ്യണം എന്ന് കാണിച്ച് ഒരു ഉത്തരവ് സർക്കാർ അടുത്തിടെ പുറത്തിറക്കിയിരുന്നു. നിലവിലുള്ള വിപിഎൻ സേവനങ്ങളുടെ അടിസ്ഥാന പ്രവർത്തന തത്വം സ്വകാര്യതയാണ്. അത് പൂർണമായും തടസപ്പെടുത്തുന്നതാണ് ഈ സർക്കാർ ഉത്തരവ്. ജൂൺ 28ന് ഉത്തരവ് രാജ്യത്ത് പ്രാബല്യത്തിൽ എത്തും.

യൂസേഴ്സിന്റെ സ്വകാര്യത ഇല്ലാതാക്കുന്ന പുതിയ ഉത്തരവിൽ വിപിഎൻ സേവന ദാതാക്കളും ആശങ്കാകുലരാണ്. പുതിയ സർക്കാർ ഉത്തരവിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതിൽ കമ്പനികൾ തല പുകയ്ക്കുകയും ചെയ്യുന്നു. നോർഡ് വിപിഎൻ പോലെയുള്ള പ്രമുഖ കമ്പനികൾ യൂസേഴ്സിന്റെ പ്രൈവസി കോംപ്രമൈസ് ചെയ്യാൻ ഇല്ലെന്ന നിലപാടിലാണ്. സ്വകാര്യത ഉറപ്പ് വരുത്തി പ്രവർത്തിക്കാനായില്ലെങ്കിൽ ഇന്ത്യയിലെ സർവീസ് തന്നെ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ഈ കമ്പനികൾ ആലോചിക്കുന്നുണ്ട്.

പുതിയ ഉത്തരവിലെ പ്രശ്നം
ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഏജൻസിയായ സിഇആർടി-ഇൻ ആണ് ഈ ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത്, ജൂൺ 28 മുതലാണ് ഈ ഉത്തരവ് പ്രാബല്യത്തിൽ വരിക. പുതിയ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് വിപിഎൻ സേവന ദാതാക്കൾ യൂസേഴ്സിന്റെ വാലിഡേറ്റഡ് ആയ പേരുകൾ, ഇമെയിൽ ഐഡികൾ, ഐപി അഡ്രസുകൾ എന്നിവയാണ് രേഖപ്പെടുത്തേണ്ടത്. അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ നിയമം അനുശാസിക്കുന്ന കാലയളവ് വരെയോ ഈ ഡാറ്റ സൂക്ഷിച്ച് വയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. വിപിഎൻ സേവനം നൽകുന്നതിനുള്ള രജിസ്ട്രേഷൻ പിൻവലിക്കപ്പെട്ടാലും കമ്പനികൾ ഡാറ്റ സൂക്ഷിക്കണമെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

"എല്ലാ സേവന ദാതാക്കളും" അവരുടെ സിസ്റ്റങ്ങളുടെ ലോഗുകൾ നിർബന്ധമായും രേഖപ്പെടുത്തി വയ്ക്കണം. ഈ ഡാറ്റ 180 ദിവസത്തെ റോളിങ് കാലയളവിലേക്ക് സുരക്ഷിതമായി കൈവശം വയ്ക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇന്ത്യയിൽ തന്നെയായിരിക്കണം ഡാറ്റ സൂക്ഷിക്കേണ്ടത്. സിഇആർടി-ഇൻ ഉത്തരവിടുമ്പോഴോ നിർദേശങ്ങൾ നൽകുമ്പോഴോ ഈ ലോഗുകൾ സമർപ്പിക്കണമെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഏജൻസിയായ സിഇആർടി-ഇന്നിന്റെ ഉത്തരവിൽ പറയുന്നു.

രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളും സൈബർ സുരക്ഷാ വീഴ്ചകളും തടയുന്നതിനാണ് ഏറ്റവും പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത് എന്നാണ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ വിശദീകരണം. വിപിഎൻ സേവനങ്ങളുടെ പ്രാഥമിക ജോലികളിൽ ഒന്ന് സ്വകാര്യത സംരക്ഷിക്കലാണ്. എജൻസികളുടെയും മറ്റും നിരീക്ഷണമില്ലാതെ ബ്രൌസിങ് നടത്താൻ വേണ്ടിയാണ് ആളുകൾ പ്രധാനമായും വിപിഎൻ സർവീസുകൾ ഉപയോഗിക്കുന്നത്. ഈ അടിസ്ഥാന സേവനത്തിൽ തന്നെ വീഴ്ച വരുത്തുമ്പോൾ വിപിഎൻ സർവീസുകൾ എന്തിന് വേണ്ടി ഉപയോഗിക്കണം എന്നൊരു ചോദ്യം വരുന്നു. സർക്കാർ ഉത്തരവിൽ വിപിഎൻ കമ്പനികൾ എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാകും.

കരുതലോടെ കമ്പനികൾ
സർക്കാർ ഉത്തരവിൽ കരുതലോടെയാണ് വിപിഎൻ കമ്പനികൾ പ്രതികരിക്കുന്നത്. സ്ഥാപനങ്ങളിലെ ലീഗൽ സെല്ലുകൾ ഉത്തരവ് വിശദമായി പരിശോധിക്കുകയാണ്. യൂസേഴ്സിന്റെ സ്വകാര്യതയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് സർഫ്ഷാർക്ക് പ്രതികരിക്കുന്നത്. കമ്പനി നിലവിൽ നോ ലോഗ് പോളിസിയാണ് പിന്തുടരുന്നത്. കസ്റ്റമേഴ്സിന്റെ ബ്രൌസിങ് ഡാറ്റയോ അത് പോലെയുള്ള വിവരങ്ങളും ശേഖരിക്കുകയോ അത് മറ്റാർക്കെങ്കിലും കൈമാറുകയോ ചെയ്യാറില്ല. പുതിയ ഉത്തരവ് സർഫ്ഷാർക്ക് വിശകലനം ചെയ്ത് കൊണ്ടിരിക്കുകയാണെന്നും കമ്പനിയുടെ നിയമ വിഭാഗം മേധാവി ഗൈറ്റിസ് മലിനൗസ്‌കാസ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിലെ ജനപ്രിയമായ വിപിഎൻ സേവനങ്ങളിൽ ഒന്നാണ് നോർഡ് വിപിഎൻ. നോർഡ് വിപിഎന്നിന്റെ മാതൃ കമ്പനിയായ നോർഡ് സെക്യൂരിറ്റിയും നിലവിൽ സിഇആർടി ഇൻ പുറത്തിറക്കിയ ഓർഡർ സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. ഉത്തരവ് തികച്ചും അപ്രതീക്ഷിതം ആയിരുന്നുവെന്നാണ് കമ്പനിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി ലോറ ടൈറിലൈറ്റ് പ്രതികരിച്ചത്. ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടില്ലാത്തതിനാൽ നിലവിലെ സേവനങ്ങൾ മാറ്റമില്ലാതെ തുടരുകയാണെന്നും അവർ പറഞ്ഞു.

വിപിഎൻ സേവന ദാതാക്കളുടെ ലോകത്തെ തന്നെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ഇന്ത്യ. ചില റിപ്പോർട്ടുകൾ അനുസരിച്ച് ആഗോള തലത്തിൽ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്ക് ഉണ്ട്. നമ്മുടെ രാജ്യത്ത് വർധിച്ച് വരുന്ന ഇന്റർനെറ്റ് സെൻസർഷിപ്പാണ് ഇതിന് പ്രധാന കാരണം. അശ്ലീല വെബ്സൈറ്റുകൾക്ക് അടക്കം കൊണ്ട് വന്ന നിയന്ത്രണങ്ങളും ഇന്ത്യയിലെ വിപിഎൻ ഉപയോഗം കുത്തനെ കൂട്ടിയിട്ടുണ്ട്.
രാജ്യത്തെ എതാണ്ട് 45 ശതമാനം ഉപയോക്താക്കളും വിപിഎൻ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ വിപിഎൻ സേവനങ്ങൾ പൂർണായും തടസപ്പെടുത്തുന്ന രീതിയിൽ ഉള്ള പുതിയ ഉത്തരവുകൾ ഒരുപാട് ചോദ്യങ്ങൾ ബാക്കി വയ്ക്കുന്നു.


Click it and Unblock the Notifications








