വെറുത്തുപോയി! ഡിസംബറിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് ശ്രമിച്ചത് ഒന്നേകാൽക്കോടി പേർ

ഇന്ത്യൻ ടെലിക്കോം മേഖലയിലെ മാറ്റങ്ങൾ വ്യക്തമാക്കുന്ന ആധികാരിക രേഖയാണ് ട്രായിയുടെ പ്രതിമാസ ടെലിക്കോം റിപ്പോർട്ടുകൾ. ടെലിക്കോം മേഖലയിൽ ഉണ്ടാകുന്ന പ്രവണതകളെപ്പറ്റി വ്യക്തമായ വിവരങ്ങൾ നൽകാൻ ട്രായിയുടെ പ്രതിമാസ റിപ്പോർട്ടുകൾ സഹായകമാണ്. 2022 ഡിസംബറിലെ പ്രതിമാസ പ്രകടന സൂചക റിപ്പോർട്ട് ട്രായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. കേൾക്കുന്നവരെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് അതിലുള്ളത്. ഡിസംബറിൽ മൊത്തം 12.49 ദശലക്ഷം മൊബൈൽ നമ്പർ പോർട്ടബിലിറ്റി (MNP) അഭ്യർത്ഥനകൾ ലഭിച്ചു എന്നതാണ് അതിൽ ഏറ്റവും കൗതുകകരമായ വിവരം.
ആകെ 784.43 ദശലക്ഷം റിക്വസ്റ്റുകൾ
ഇതിൽ 7.24 ദശലക്ഷം അഭ്യർത്ഥനകൾ സോൺ-1-ൽ നിന്ന് (വടക്ക്, പടിഞ്ഞാറൻ ഇന്ത്യ)ആണ്. ബാക്കി 5.25 ദശലക്ഷം അഭ്യർത്ഥനകൾ സോൺ-2 (കിഴക്കും ദക്ഷിണേന്ത്യയും) വിൽനിന്നും. അവസാനം ലഭ്യമായ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആകെ 784.43 ദശലക്ഷം റിക്വസ്റ്റുകളാണ് എംഎൻപിയ്ക്കായി ലഭിച്ചത്. 2022 നവംബറിൽ 12.02 ദശലക്ഷം എംഎൻപി അപേക്ഷകൾ ലഭിച്ചതായും ട്രായ് കണക്കുകൾ വ്യക്തമാക്കുന്നു. മറ്റൊരു ടെലിക്കോം സേവനദാതാവിലേക്ക് മാറാനുള്ള ആളുകളുടെ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഉപയോക്താക്കൾ അസംതൃപ്തരാണ്
മൊബൈൽ നമ്പർ പോർട്ടബിലിറ്റി റിക്വസ്റ്റ് അയച്ചു എങ്കിലും ഇവരെല്ലാം തന്നെ മറ്റ് ടെലിക്കോം കമ്പനികളിലേക്ക് മാറിയിരിക്കണം എന്നില്ല. എങ്കിലും തങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ടെലിക്കോം സേവനങ്ങളിൽ ഉപയോക്താക്കൾ അസംതൃപ്തരാണ് എന്ന കാര്യം ഈ കണക്കുകൾ വ്യക്തമാക്കുന്നു. മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി റിക്വസ്റ്റ് അയച്ച് മറ്റ് ടെലിക്കോം കമ്പനികളെ തേടി പോയവരും ഉണ്ട്. നിലവിലെ കമ്പനിയിൽനിന്ന് കിട്ടുന്നതിനെക്കാൾ മികച്ച സേവനം മറ്റ് ടെലിക്കോം കമ്പനികളിൽ ലഭിക്കും എന്ന പ്രതീക്ഷയാണ് കൂടുതൽ പേരെയും എംഎൻപിക്ക് പ്രേരിപ്പിക്കുന്നത്.
പരാതികൾ വ്യാപകം
കഴിഞ്ഞ ഏതാനും നാളുകളായി ടെലിക്കോം സേവനങ്ങളെ സംബന്ധിച്ച് വ്യാപക പരാതികളാണ് ഉപയോക്താക്കൾ ഉന്നയിച്ച് വരുന്നത്. പലപ്പോഴും മോശം നെറ്റ്വർക്ക് ഉപയോക്താക്കൾക്ക് ടെലിക്കോം സേവനങ്ങൾ അന്യമാക്കുന്നു. ഒച്ചിഴയുന്ന ഡാറ്റ വേഗവും വിളിച്ചാലും കിട്ടാത്ത അവസ്ഥയും ഉപയോക്താക്കൾക്ക് സാമ്പത്തിക നഷ്ടവും ഏർപ്പെടുത്തുന്നു. ഉയർന്ന നിരക്ക് നൽകിയാണ് പലരും റീച്ചാർജ് ചെയ്യുന്നത്. എന്നാൽ ആ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ആസ്വദിക്കാനുള്ള അവസരം ലഭ്യമല്ല എന്നതാണ് പ്രശ്നം. പരാതികൾ വ്യാപകമായതോടെ വിഷയത്തിൽ ടെലിക്കോം മന്ത്രാലയം ഇടപെട്ടതായും ട്രായിയോട് നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു.

ഗുണനിലവാരം ഉറപ്പാക്കാൻ ട്രായി
രാജ്യത്തെ ടെലിക്കോം സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശനമായ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ കേന്ദ്രം ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(TRAI)യോട് നിർദ്ദേശിച്ചതായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോൾ ഡ്രോപ്പ്, കോളുകളുടെ ഗുണനിലവാരം തുടങ്ങിയവയെ ചുറ്റിപ്പറ്റി ഐവിആർഎസ് കോളിലൂടെ പൊതുജനങ്ങളിൽ നിന്ന് ഫീഡ്‌ബാക്ക് ശേഖരിച്ച ശേഷം ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് ആണ് വിഷയത്തിൽ ഇടപെട്ടത്. കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ ഇത്തരം പരാതികൾ ഉയർന്നതോടെ ട്രായിയുടെ നേതൃത്വത്തിൽ ടെലിക്കോം കമ്പനികളുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല.
പഴി 5ജിക്ക്
5ജി വ്യാപനം ആരംഭിച്ചതിന് ശേഷമാണ് നെറ്റ്വർക്ക് പ്രശ്നങ്ങൾ കൂടുതലായി നേരിട്ടുതുടങ്ങിയത് എന്ന് ഒരു വിഭാഗം ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. 5ജി എത്തുന്നതോടെ രാജ്യത്തെ ടെലിക്കോം സേവനങ്ങളുടെ നിലവാരം ഉയരുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാൽപ നേർ വിപരീതമാണ് സംഭവിച്ചത്. 5ജി സേവനങ്ങൾ എത്തിയിട്ടും തങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ പുരോഗതിയില്ല എന്ന് അടുത്തിടെ നടന്ന ഒരു സർവേയിൽ പങ്കെടുത്ത 42 ശതമാനം പേർ വ്യക്തമാക്കിയിരുന്നു. ഇതും ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ ഉപയോക്താക്കൾ നേരിടുന്ന കഷ്ടത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം അധികം വൈകാതെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്നാണ് ടെലിക്കോം കമ്പനികൾ ട്രായിക്ക് ഉറപ്പ് നൽകിയിരിക്കുന്നത്.


Click it and Unblock the Notifications