കോപ്പിയടിയല്ല, പ്രചോദനം ഉൾക്കൊണ്ടുള്ള 'സ്വതന്ത്ര ആവിഷ്കാരം'! 181 രൂപയുടെ പുത്തൻ പ്ലാനുമായി വിഐ
ഇന്ത്യയിലെ ടെലിക്കോം സേവന ദാതാക്കളിൽ മൂന്നാം സ്ഥാനത്തുള്ള വൊഡാഫോൺ ഐഡിയ(വിഐ) തങ്ങളുടെ വരിക്കാർക്കായി പുത്തൻ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ട്രായിയുടെ പ്രതിമാസ റിപ്പോർട്ടുകൾ പ്രകാരം പിന്നിട്ട മാസങ്ങളിൽ വരിക്കാരുടെ വൻ കൊഴിഞ്ഞുപോക്കാണ് വിഐ നേരിട്ടത്. ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാകാം പുത്തൻ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി വിഐ അവതരിപ്പിച്ചിരിക്കുന്ന പുതിയ പ്ലാനിന് 181 രൂപയാണ് നിരക്ക്. ഇതൊരു 4ജി ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണെന്ന് പറയാം. വോയ്സ് കോളിങ്, ഡാറ്റ, എസ്എംഎസ് പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്ന അടിസ്ഥാന പ്ലാനിന് പുറമെ, ഡാറ്റ ആവശ്യങ്ങൾക്കായി തെരഞ്ഞെടുക്കാവുന്ന 4ജി ഡാറ്റ പ്ലാൻ ആണിത്.

വർക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തുന്നവർക്കോ, വീഡിയോകൾ കൂടുതലായി കാണുന്ന ആളുകൾക്കോ തങ്ങളുടെ അടിസ്ഥാന പ്ലാനിലെ ഡാറ്റ മതിയാകാതെ വരികയാണെങ്കിൽ ഈ പ്ലാൻ സഹായകമാകും. 30 ദിവസത്തെ വാലിഡിറ്റിയിൽ 30 ജിബി ഡാറ്റയാണ് 181 രൂപയുടെ ഈ വിഐ പ്ലാനിൽ ലഭ്യമാകുക.
അതായത് പ്രതിദിനം 1 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നുണ്ട്. 5ജി വിതരണ അവകാശമൊക്കെ ഉണ്ടെങ്കിലും ഇതുവരെ 5ജി സേവനങ്ങൾ ആരംഭിച്ചിട്ടില്ലാത്തതിനാൽ 4ജി സേവനങ്ങൾ മാത്രമാണ് ഈ വിഐ പ്ലാനിൽ ലഭ്യമാകുക. എയർടെലിന്റെ 181 രൂപയുടെ പ്ലാനിന്റെ തനിപ്പകർപ്പാണ് വിഐയുടെ പുതിയ 181 രൂപ പ്ലാൻ.

എയർടെലിന്റെ 181 രൂപയുടെ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ അതേപടി ഈ പ്ലാനിലും നൽകിയിരിക്കുന്നു. പഠിപ്പിയുടെ ഉത്തരം കോപ്പിയടിച്ച് ഉത്തരമെഴുതി പാസാകാൻ നോക്കുന്ന കൂട്ടുകാരന്റെ കാര്യം പോലെയാണ് വിഐയുടെ ഈ പ്ലാൻ കോപ്പിയടിയും എന്ന് ആരെങ്കിലും വിചാരിച്ചാൽ കുറ്റം പറയാൻ പറ്റില്ല. ഓരോ ദിവസം കഴിയുന്തോറും ഇന്ത്യൻ ടെലിക്കോം മേഖലയിൽ വിഐയുടെ നില വഷളായിക്കൊണ്ടിരിക്കുകയാണ്.
ജിയോയും എയർടെലും പുതിയ വരിക്കാരെ വൻ തോതിൽ സ്വന്തമാക്കുമ്പോൾ, വരിക്കാരെ നഷ്ടപ്പെടുത്തുന്ന കാര്യത്തിലാണ് വിഐ മുന്നിട്ട് നിൽക്കുന്നത്. നിരക്ക് വർധന നടപ്പാക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്തത് വിഐയുടെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂട്ടുന്നുണ്ട്. എയർടെൽ പ്രത്യക്ഷമായി നിരക്ക് വർധന പ്രഖ്യാപിച്ചിട്ടില്ല എങ്കിലും അടിസ്ഥാന പ്ലാനിൽ മാറ്റം വരുത്തി അപ്രഖ്യാപിത നിരക്ക് വർധന നടപ്പാക്കിക്കഴിഞ്ഞു.
ജിയോയാകട്ടെ ഉടൻ ഒരു നിരക്കുവർധനയ്ക്ക് തയാറല്ല എന്ന നിലയിലായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഈ രണ്ട് കമ്പനികളും നിരക്ക് കൂട്ടാതെ തങ്ങൾ മാത്രമായി നിരക്ക് വർധിപ്പിക്കുന്നത് ആത്മഹത്യാപരമാണ് എന്നതാണ് വിഐയെ വിഷമിപ്പിക്കുന്നത്. അതേസമയം ടെലിക്കോം കമ്പനികൾ തമ്മിലുള്ള മത്സരം ഇത്ര ശക്തമായിരിക്കെ എതിരാളിയുടെ പ്ലാൻ പകർത്തി കാര്യമായ നേട്ടമുണ്ടാക്കാൻ വിഐക്ക് കഴിയില്ലെന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.

ഇന്ത്യയിൽ ജിയോയും എയർടെലും 5ജി വ്യാപനവുമായി അതിവേഗം മുന്നോട്ട് പോകുകയാണ്. ഇരു കമ്പനികളും അത് പൂർത്തിയാക്കുന്നതോടെ വിഐയുടെ കഥകഴിയുമെന്നും രക്ഷപ്പെടണമെങ്കിൽ 5ജി അവതരിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ 5ജി സേവനങ്ങൾ തുടങ്ങാൻ ആവശ്യമായ ഫണ്ട് കണ്ടെത്താൻ വിഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും വിജയിക്കാൻ സാധ്യത കുറവാണ് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
കഴിഞ്ഞ 22 മാസമായി വിഐക്ക് തുടർച്ചയായി വരിക്കാരെ നഷ്ടപ്പെടുന്നുണ്ട്. ഉടൻ തന്നെ 5ജി ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ സജീവ വിഐ വരിക്കാരുടെ എണ്ണം 200 ദശലക്ഷത്തിന് താഴെയാകും. വിഐ ഇല്ലാതാകുന്നത് ഇന്ത്യൻ ടെലിക്കോം മേഖലയിൽ ജിയോയുടെയും എയർടെലിന്റെയും കുത്തകവൽക്കരണത്തിന് കാരണമാകും എന്ന് വിലയിരുത്തപ്പെടുന്നു.
ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന് തെരഞ്ഞെടുക്കാൻ ഓപ്ഷൻ ഉള്ളത് ടെലിക്കോം വരിക്കാർക്ക് ഗുണമാണ്. എന്നാൽ വിഐ ഇല്ലാതായാൽ തെരഞ്ഞെടുപ്പിനുള്ള ഓപ്ഷനുകൾ കുറയും. 4ജി സേവനങ്ങൾ പോലും ആരംഭിക്കാൻ കഴിയാത്ത ബിഎസ്എൻഎല്ലിനെ വിശ്വസിക്കാൻ തയാറുള്ളവർ കുറവാണ്. ജിയോയും എയർടെലും തീരുമാനിക്കുന്നിടത്ത് കാര്യങ്ങൾ നിൽക്കും എന്ന നില ടെലിക്കോം മേഖലയിൽ സൃഷ്ടിക്കപ്പെടും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.


Click it and Unblock the Notifications