ഒക്ടോബറിൽ 20 ലക്ഷം പേർ വിഐ വിട്ടു; ജിയോയും എയർടെലും ബിഎസ്എൻഎല്ലും പുതിയ വരിക്കാരെ വാരിക്കൂട്ടി: കണക്ക് എത്തി
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) 2025 ഒക്ടോബറിലെ പ്രതിമാസ ടെലികോം സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ റിപ്പോർട്ട് പുറത്തുവിട്ടു. ഇത് പ്രകാരം ഒക്ടോബറിൽ ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നീ കമ്പനികൾ പുതിയ വരിക്കാരെ സ്വന്തമാക്കി, എന്നാൽ റിപ്പോർട്ടിലെ ഏറ്റവും ഞെട്ടിക്കുന്ന കാര്യം 20 ലക്ഷത്തോളം വരിക്കാരെ വൊഡാഫോൺ ഐഡിയയ്ക്ക് നഷ്ടമായിരിക്കുന്നു എന്നതാണ്. വിഐക്ക് വരിക്കാരെ നഷ്ടമാകുന്നത് ഒരു സ്ഥിരം സംഭവം ആണെങ്കിലും ഇപ്പോൾ ഉണ്ടായിരിക്കുന്നത് വൻ നഷ്ടമാണ്. സെപ്റ്റംബറിൽ വോഡഫോൺ ഐഡിയയ്ക്ക് 744,222 (0.74 ദശലക്ഷം) വയർലെസ് വരിക്കാരെ മാത്രമായിരുന്നു നഷ്ടമായത്. അതിന്റെ മൂന്നിരട്ടിയോളം വരിക്കാരെ ഈ ഒറ്റമാസത്തിൽ നഷ്ടമായിരിക്കുന്നു.
2025 നവംബർ 28 ന് പുറത്തിറക്കിയ TRAI യുടെ ടെലികോം സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ പ്രകാരം ഒക്ടോബറിൽ ഏറ്റവുമധികം പുതിയ വരിക്കാരെ സ്വന്തമാക്കിയത് റിലയൻസ് ജിയോയാണ്. ജിയോയിലേക്ക് 1,997,843 (1.99 ദശലക്ഷം)വയർലെസ് വരിക്കാർ പുതിയതായി എത്തി. കൂടുതൽ വരിക്കാരെ നേടുന്നതിൽ രണ്ടാമത് എയർടെലാണ്, 1,252,874 (1.25 ദശലക്ഷം) വയർലെസ് വരിക്കാർ ഒക്ടോബറിൽ പുതിയതായി എയർടെലിലെത്തി.

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ജിയോയുടെയും എയർടെലിന്റെയും അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിലും 269,215 (0.26 ദശലക്ഷം) പുതിയ വയർലെസ് വരിക്കാരെ നേടാനായി എന്നത് ആശ്വാസകരം തന്നെയാണ്. ഇതിന് തൊട്ട് മുൻപുള്ള രണ്ട് മാസങ്ങളിലും ബിഎസ്എൻഎൽ പുതിയ വരിക്കാരെ നേടുന്നതിൽ വിജയിച്ചിരുന്നു.
ട്രായിയുടെ കണക്ക് പ്രകാരം സെപ്റ്റംബറിൽ ബിഎസ്‌എൻഎൽ 524,014 (0.52 ദശലക്ഷം) പുതിയ വരിക്കാരെയാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പുതിയ വരിക്കാരുടെ എണ്ണത്തിൽ നേരിയ കുറവ് ബിഎസ്എൻഎൽ ഒക്ടോബറിൽ നേരിടുന്നുണ്ട്. എങ്കിലും വിഐയുടേത് പോലെ വരിക്കാരെ നഷ്ടമായില്ല എന്നതാണ് ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് ഏറെ ആശ്വാസകരം.

മൊത്തം വയർലെസ് (മൊബൈൽ) വരിക്കാരുടെ എണ്ണം 2025 സെപ്റ്റംബർ അവസാനത്തിൽ 1170.44 ദശലക്ഷം ആയിരുന്നു. ഇത് 2025 ഒക്ടോബർ അവസാനത്തോടെ 1171.87 ദശലക്ഷമായി വർദ്ധിച്ചു, അതുവഴി 0.12 ശതമാനം പ്രതിമാസ വളർച്ചാ നിരക്ക് രേഖപ്പെടുത്തി. അതേപോലെ മൊത്തം വയർലെസ് (5G FWA) സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 2025 സെപ്റ്റംബർ അവസാനത്തിലെ 9.40 ദശലക്ഷത്തിൽ നിന്ന് 2025 ഒക്ടോബർ അവസാനത്തോടെ 9.91 ദശലക്ഷമായി വർദ്ധിച്ചു.
ഇന്ത്യയിലെ മൊത്തം വയർലെസ് ഉപയോക്താക്കളുടെ എണ്ണത്തിൽ റിലയൻസ് ജിയോ തന്നെയാണ് മുന്നിൽ.
2025 ഒക്ടോബർ 31 ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ മൊത്തം വയർലെസ് (മൊബൈൽ) വരിക്കാരിൽ 92.08 ശതമാനം പേരും സ്വകാര്യ കമ്പനികളുടെ പക്കലാണ്. പൊതുമേഖലാ കമ്പനികളായ ബിഎസ്‌എൻഎല്ലും എംടിഎൻഎല്ലും ചേർത്ത് 7.92 ശതമാനം വിപണി വിഹിതമാണുള്ളത്.
ഇന്ത്യയിൽ ഏറ്റവുമധികം വയർലെസ് വരിക്കാരുള്ള ടെലിക്കോം കമ്പനി എന്ന സ്ഥാനത്ത് റിലയൻസ് ജിയോ തുടരുന്നു. 484.70 ദശലക്ഷം വയർലെസ് വരിക്കാരാണ് (41.36 ശതമാനം വിപണി വിഹിതം) ജിയോയ്ക്ക് ഉള്ളത്. 393.66 ദശലക്ഷം വയർലെസ് വരിക്കാരുള്ള ( 33.59 ശതമാനം വിപണി വിഹിതം) ഭാരതി എയർടെൽ ആണ് രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനി.

200.72 ദശലക്ഷം വയർലെസ് വരിക്കാരുമായി ( 17.13 ശതമാനം വിപണി വിഹിതം) വോഡഫോൺ ഐഡിയ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനി എന്ന സ്ഥാനത്ത് തുടരുന്നു. 92.54 ദശലക്ഷം വയർലെസ് വരിക്കാരാണ് (7.90 ശതമാനം വിപണി വിഹിതം) ബിഎസ്എൻഎല്ലിന് ഉള്ളത്. TRAI ഡാറ്റ പ്രകാരം, മൊത്തം വയർലെസ് (മൊബൈൽ) വരിക്കാരുടെ എണ്ണത്തിന്റെ ഏകദേശം 93.38 ശതമാനമാണ് സജീവ വരിക്കാരുള്ളത്.


Click it and Unblock the Notifications








