എന്താ വെറൈറ്റി അല്ലേ! 5ജി ഇറക്കാതെ, 5ജി സിം ഇറക്കി വിഐ
തങ്ങളുടെ ഉപയോക്താക്കൾക്ക് 5ജി സിം ഓഡർ ചെയ്യാൻ അവസരമൊരുക്കിയിരിക്കുകയാണ് വൊഡാഫോൺ ഐഡിയ എന്ന വിഐ (VI) എന്നാണ് വിവരം. ഈ വാർത്ത കേട്ട്, വരിക്കാരായ തങ്ങൾ പോലും അറിയാതെ കമ്പനി ഇതെപ്പോഴാണ് 5ജി ഇറക്കിയത് എന്ന് ആരും ചോദിക്കരുത്. കാരണം തങ്ങളുടെ 5ജി സേവനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നത് വിഐ പോലും ആലോചിച്ച് വരുന്നതേ ഉള്ളൂ.

ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പന്മാരായ ജിയോയും എയർടെലും ഇപ്പോൾ 5ജി സപ്പോർട്ട് ചെയ്യുന്ന സിം കാർഡുകൾ നൽകിവരുന്നുണ്ട്. അതേ മാതൃകയിൽ തന്നെയാണ് വിഐയും 5ജി സിം കാർഡുകൾ നൽകുന്നത്. ഇപ്പോൾ 5ജി ഇല്ലെങ്കിലും എന്നെങ്കിലും വന്നേക്കും അപ്പോൾ മാത്രമേ ഇത് ഉപയോഗിക്കാൻ സാധിക്കൂ. കാര്യം എളുപ്പമാക്കാനുള്ള കമ്പനിയുടെ ഒരു ദീർഘ ദർശനം നിറഞ്ഞ നടപടിയായി അതിനെ കണ്ടാൽ മതി.

പക്ഷേ വിഐക്ക് 5ജി സേവനം ആരംഭിക്കാൻ സാധിക്കുമോ എന്നത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നം മാത്രമായി തുടരുകയാണ്. 5ജി സർവീസുകൾ ആരംഭിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് പ്രാഥമിക നടപടികൾ പോലും ആരംഭിക്കാൻ വിഐക്ക് കഴിഞ്ഞിട്ടില്ല. 5ജി വിതരണ അവകാശം സ്വന്തമായുണ്ട് എന്നതു മാത്രമാണ് പറയാൻ പറ്റുന്ന ഏക നേട്ടം. വിഐക്കൊപ്പം 5ജി വിതരണ അവകാശം നേടിയ ജിയോയും എയർടെലും രാജ്യത്തിന്റെ പല നഗരങ്ങളിലും 5ജി സേവനം നൽകിത്തുടങ്ങിയിട്ടുണ്ട്.

2023 ന്റെ അവസാനത്തോടെ രാജ്യം മുഴുവൻ 5ജി എത്തിക്കുമെന്നാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയുമാണ്. 2023 അവസാനത്തോടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും 2024 ൽ രാജ്യത്ത് പൂർണമായും 5ജി സേവനം ആരംഭിക്കുമെന്ന് എയർടെലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ 4ജി പോലും ഇല്ലെങ്കിലും അടുത്ത വർഷം ആദ്യം 4ജിയും അഞ്ച് മാസത്തിനകം 5ജിയും അവതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ പോലും പ്രഖ്യാപിച്ചു കഴിഞ്ഞു.

അതിനാൽത്തന്നെ വിഐയുടെ 5ജി പദ്ധതികൾ എവിടെ വരെയായി എന്നാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഫണ്ടിങ് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ 5ജി എപ്പോൾ അവതരിപ്പിക്കാൻ കഴിയുമെന്ന് പറയാനാകില്ല എന്നാണ് കമ്പനി തന്നെ പറയുന്നത്. ഫണ്ട് ഇല്ലാതെ ഉപകരണങ്ങൾ വാങ്ങാൻ സാധിക്കില്ല. നിലവിലെ സാഹചര്യത്തിൽ 5ജി ഉപകരണങ്ങൾക്കായി മുടക്കാൻ കമ്പനിയുടെ പക്കൽ പണമില്ല.

വിഐയുടെ സാമ്പത്തിക പ്രതിസന്ധി അറിയാവുന്ന ഉപകരണ നിർമാണ കമ്പനികൾ കടം നൽകാൻ തയാറുമല്ല. ഈ സാഹചര്യത്തിൽ 5ജി എപ്പോൾ നൽകാൻ കഴിയുമെന്ന് പറയാൻ കമ്പനിക്കു സാധിക്കുന്നുമില്ല. ഇപ്പോൾ തന്നെ വിഐ കടത്തിലാണ്. വർഷങ്ങളായി ലാഭമുണ്ടാക്കാതെ നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന ഒരു സ്ഥാപനത്തിലേക്ക് നിക്ഷേപം നടത്താൻ ആദിത്യ ബിർള ഗ്രൂപ്പും (എബിജി) വോഡഫോൺ യുകെയും ഉൾപ്പെടെയുള്ള പ്രൊമോട്ടർമാർ തയാറാകുകയുമില്ല.

ഏറെ നാളായി വിഐയുടെ വളർച്ച നിരാശാ ജനകമാണ്. വൻ തോതിൽ ഉപയോക്താക്കൾ കൊഴിഞ്ഞു പോകുന്നുമുണ്ട്. ജിയോയുടെയും എയർടെലിന്റെയും 5ജി സേവനങ്ങൾ അൽപ്പം കൂടി വിപുലമാകുന്നതോടെ വിഐക്ക് വൻ തോതിൽ വരിക്കാരെ നഷ്ടമാകുമെന്നും വിലയിരുത്തപ്പെടുന്നു. മത്സരം നിറഞ്ഞ ടെലിക്കോം വിപണിയിൽ പിടിച്ച് നിൽക്കണമെങ്കിൽ ജനുവരിയിൽ എങ്കിലും വിഐക്ക് ഫണ്ട് കണ്ടെത്തേണ്ടതുണ്ട്.

വിഐയുടെ ഓഹരികളിന്മേൽ അവകാശമുള്ള സർക്കാരിന്റെ തീരുമാനങ്ങളും വിഐയുടെ ഭാവിയിൽ നിർണായക ഘടകമാകും. വിഐയെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ സർക്കാർ മുന്നോട്ടുവരില്ല. ഉടമകൾ തന്നെ പണമിറക്കി കമ്പനിയെ നിലനിർത്തട്ടെ എന്നതാണ് സർക്കാർ നിലപാട്. എന്നാൽ ഉടമകളാകട്ടെ നഷ്ടക്കച്ചവടമെന്ന് കരുതി അതിന് തയാറാകുന്നുമില്ല. ഇത് കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുകയും പണം നൽകി സഹായിക്കാൻ ആരും മുന്നോട്ടു വരാതിരിക്കാൻ കാരണമാകുകയും ചെയ്യുന്നു. 5ജി അവതരിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിലും 4ജി സേവനങ്ങൾ ഭേദപ്പെട്ട രീതിയിൽ ഉപയോക്താക്കൾക്ക് നൽകാൻ വിഐക്ക് കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications








