വ്യാജ വിമാന ടിക്കറ്റുമായി എയർപോർട്ടിൽ കയറി യുവാവ്; കാരണം കേട്ട് ചിരിയടക്കാനാവാതെ സൈബർ ലോകം
മൊബൈൽ ഫോൺ നഷ്ടമായാൽ അവ തിരിച്ചുകിട്ടാൻ നാം എല്ലാവഴിയും നോക്കും. പരാതി നൽകുന്നതിന് മുമ്പ് നാം ഫോൺ നഷ്ടമായ ഏരിയയിൽ പോയി പരിശോധന നടത്താറുമുണ്ട്. എന്നാൽ മുംബൈ സ്വദേശിയായ നൂർ ആലം മുഹമ്മദ് ഖയൂം ഷെയ്ഖ് ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് തന്റെ നഷ്ടമായ ഫോൺ അന്വേഷിച്ച് ഇറങ്ങിയത്.
പുള്ളിക്കാരൻ പറയുന്നത് അനുസരിച്ച് ഒരാഴ്ച മുമ്പ് ഇയാളുടെ ഫോൺ മുംബൈ എയർപോർട്ടിൽ (Mumbai Airport) നഷ്ടമായി. ഈ ഫോൺ കണ്ടെത്താൻ യുവാവ് സ്വീകരിച്ചതാകട്ടെ വളരെ വിചിത്രമായ മാർഗവും. വ്യാജ വിമാന ടിക്കറ്റ് സൃഷ്ടിച്ചാണ് ഇയാൾ വിമാനത്താവളത്തിലേക്ക് കടന്നത്. സാധാരണ ഗതിയിൽ എല്ലാവർക്കും അങ്ങനെ എയർപോർട്ടുകൾക്കുള്ളിൽ പ്രവേശിക്കാൻ ആകില്ലെന്ന് അറിയാമല്ലോ. ഈ പ്രശ്നം പരിഹരിക്കാൻ പുള്ളിക്കാരൻ കണ്ടെത്തിയ മാർഗമാണ് വ്യാജ ടിക്കറ്റ്.

എന്നാൽ എയർപോർട്ടിൽ കയറി അധികം വൈകുന്നതിന് മുമ്പ് തന്നെ ഇയാൾ പിടിയിൽ ആകുകയും ചെയ്തു.
അറസ്റ്റിലായ നൂർ ആലം മുഹമ്മദ് ഖയൂം ഷെയ്ഖ് ( 37വയസ് ) മുംബൈ അന്ധേരിയിലെ മാറോൾ സ്വദേശിയാണ്. ഒരാഴ്ച മുമ്പ് മുംബൈ വിമാനത്താവളത്തിൽ വച്ച് തന്റെ ഫോൺ നഷ്ടപ്പെട്ടുവെന്നും അന്ന് മുതൽ ഫോൺ കണ്ടെത്താൻ ശ്രമിക്കുകയാണെന്നുമാണ് പിടിയിൽ ആയ ശേഷം ഇയാൾ അധികൃതരെ അറിയിച്ചത്. പ്രതിയുടെ അവകാശവാദങ്ങൾ ഇത് വരെയും സ്ഥിരീകരിച്ചിട്ടില്ലെന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇനി കാരണമെന്തായാലും ശരി പരമാവധി ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് നൂർ ആലം മുഹമ്മദ് ഖയൂം ഷെയ്ഖിനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. വിസ്താര എയർലൈൻസ് ജീവനക്കാരാണ് പ്രതിയുടെ കൈവശമുള്ള ടിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള യുകെ 950 വിമാനത്തിൽ യാത്രചെയ്യുന്നതിനുള്ള ടിക്കറ്റാണ് പ്രതി ഹാജരാക്കിയത്. വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഏരിയയിലേക്ക് എത്തിപ്പെടാനും പ്രതിക്ക് കഴിഞ്ഞു.

ടിക്കറ്റിൽ സംശയം തോന്നിയ വിസ്താര ജീവനക്കാർ വിശദമായി പരിശോധിച്ചപ്പോഴാണ് ഒരു യാത്രക്കാരനും കമ്പനി ഇത്തരത്തിൽ ഒരു ടിക്കറ്റ് നൽകിയിട്ടില്ലെന്ന് കണ്ടെത്തിയത്. ടിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ നൂർ ആലം മുഹമ്മദ് ഖയൂം ഷെയ്ഖിനെ തടഞ്ഞ് വയ്ക്കുകയും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്) കൈമാറുകയും ചെയ്തു. ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച സിഐഎസ്എഫ് ഇയാളെ സഹാർ പോലീസിനും കൈമാറി. ഔദ്യോഗികമായി പരാതി നൽകിയിട്ടുമുണ്ട്. നിലവിൽ സഹാർ പൊലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
യുകെ 950 വിമാനത്തിൽ മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായാണ് നൂർ ആലം മുഹമ്മദ് ഖയൂം ഷെയ്ഖ് ആവർത്തിക്കുന്നത്. എന്നാൽ ജോലിയിലെ തിരക്കുകൾ കാരണം ആ സമയത്ത് പരാതി നൽകാനാ അന്വേഷിക്കാനോ കഴിഞ്ഞില്ലെന്നും ഇയാൾ പറയുന്നുണ്ട്. ഡിപ്പാർച്ചർ ഏരിയയിലെ സിസിടിവി ക്യാമറ ഫീഡുകൾ ആക്സസ് ചെയ്ത് മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് എവിടെയാണെന്ന് കണ്ട് പിടിക്കാനായിരുന്നു ഇയാളുടെ നീക്കം.
ഒരാഴ്ച പഴക്കമുള്ള ടിക്കറ്റിലെ തീയതി തിരുത്തിയാണ് ഇയാൾ വിമാനത്താവളത്തിനുള്ളിൽ കയറിയത്. ലാപ്ടോപ്പ് ഉപയോഗിച്ചായിരുന്നു തീയതി മാറ്റിയത്. തിരുത്തിയ ടിക്കറ്റ് ഉപയോഗിച്ച് വിമാനത്താവളത്തിലേക്ക് പ്രവേശിച്ചെങ്കിലും നൂർ ആലം മുഹമ്മദ് ഖയൂം ഷെയ്ഖിന്റെ പെരുമാറ്റം സംശയാസ്പദകരമായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് വിസ്താര എയർലൈൻസിലെ ജീവനക്കാർ ടിക്കറ്റ് വീണ്ടും പരിശോധിച്ചത്. എന്തായാലും നഷ്ടമായ ഫോൺ കണ്ടെത്താൻ ജെയിംസ് ബോണ്ട് സ്റ്റൈലിൽ ഇറങ്ങിത്തിരിച്ചത് വലിയ കുഴപ്പത്തിലേക്ക് തന്നെ ഇയാളെ കൊണ്ടെത്തിച്ചെന്ന് പറയാം.


Click it and Unblock the Notifications







