അംബാനിക്ക് സന്തോഷംകൊണ്ട് ഇരിക്കാൻവയ്യ! എല്ലാം വിഐയുടെ കടാക്ഷം
റിലയൻസ് സാമ്രാജ്യത്തിന്റെ തലവനായ മുകേഷ് അംബാനി ഇപ്പോൾ ഏറെ ആഹ്ലാദത്തിലാണ്. അധികം പണിയെടുക്കാതെ, ചുളുവിൽ കുറച്ച് വരിക്കാരെ ജിയോയിലേക്ക് ഉടൻ കിട്ടും എന്നതാണ് ഈ സന്തോഷത്തിന്റെ കാരണം. ഇതിന് അംബാനി നന്ദി പറയുന്നത് സ്വന്തം ജീവനക്കാരോടല്ല, മറിച്ച് വൊഡാഫോൺ ഐഡിയ( വിഐ )യോടാണ്.
വിഐയുടെ ചെറിയൊരു തന്ത്രമാണ് പരോക്ഷമായി അംബാനിയെ സന്തോഷിപ്പിച്ചിരിക്കുന്നത്. വിഐ ചില സർക്കിളുകളിൽ തങ്ങളുടെ പ്ലാനുകളിൽ ഇപ്പോൾ കാര്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. നിലവിലുള്ള ചില പ്ലാനുകളുടെ വാലിഡിറ്റി ഉൾപ്പെടെ വെട്ടിക്കുറച്ചുകൊണ്ട് പരോക്ഷമായ നിരക്ക് വർധനയാണ് വിഐ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് വിഐ വരിക്കാരെ ദേഷ്യം പിടിപ്പിക്കുകയും അംബാനിയെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

ഏറ്റവും നിരക്ക് കുറവുള്ള 99 രൂപ, 128 രൂപ പ്ലാനുകളുടെ വാലിഡിറ്റിയിൽ ആണ് വിഐ കത്തിവച്ചിരിക്കുന്നത്. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നേരത്തെ 28 ദിവസമായിരുന്നു. ഇത് ഇപ്പോൾ 15 ദിവസമായി വെട്ടിക്കുറച്ചു. 128 രൂപയുടെ പ്ലാനിൽ നേരത്തെ 28 ദിവസമായിരുന്നു വാലിഡിറ്റി ലഭിച്ചിരുന്നത്. ഇത് ഇപ്പോൾ 18 ദിവസമായി പുതുക്കി നിശ്ചയിച്ചു.
ആദ്യം മുംബൈ ടെലിക്കോം സർക്കിളിലും തൊട്ടുപിന്നാലെ ഗുജറാത്ത് സർക്കിളിലുമാണ് ഈ മാറ്റം നടപ്പാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ മാറ്റം രാജ്യത്തെ മറ്റ് ടെലിക്കോം സർക്കിളുകളിലും വിഐ നടപ്പിൽ വരുത്തിയേക്കാം. പ്രത്യക്ഷത്തിൽ നിരക്ക് വർധന നടത്തിയിട്ടില്ല എങ്കിൽക്കൂടി വാലിഡിറ്റി വെട്ടിക്കുറച്ചതിലൂടെ വരിക്കാർക്ക് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

മുൻപ് റീച്ചാർജ് ചെയ്തിരുന്നതിനെക്കാൾ വേഗത്തിൽ ഇനി റീച്ചാർജ് ചെയ്യേണ്ടിവരും. ഇതിലൂടെ വരുമാനം വർധിപ്പിക്കാമെന്ന് വിഐ കണക്കുകൂട്ടുന്നു. എന്നാൽ ഗുണത്തിനെക്കാളേറെ ദോഷമാണ് ഈ മാറ്റം വിഐക്ക് വരുത്തുക എന്നാണ് ടെലിക്കോം മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വിഐയുടെ ഈ നിരക്ക് വർധന ഏറ്റവുമധികം സഹായിക്കുക ജിയോയെ ആണെന്നാണ് വിലയിരുത്തൽ.
മാർച്ച്- ഏപ്രിൽ മാസത്തോടെ നിരക്കുവർധനയ്ക്ക് ടെലിക്കോം കമ്പനികൾ നേരത്തെ പ്ലാൻ ഇട്ടിരുന്നെങ്കിലും ഉടൻ ഒരു നിരക്കുവർധന നടത്തേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ജിയോ എത്തി. അതോടെ തങ്ങൾ മാത്രമായി നിരക്ക് വർധിപ്പിച്ചാൽ അത് തിരിച്ചടിയാകുമെന്ന് ഭയന്ന് എയർടെലും വിഐയും പിൻവലിയേണ്ടിവന്നു. എന്നാൽ എയർടെൽ അതിനകംതന്നെ പരോക്ഷമായ ഒരു നിരക്കുവർധന വലിയ പരുക്കില്ലാതെ നടത്തിയിരുന്നു.
99 രൂപയുടെ പ്ലാൻ ഓരോ ടെലിക്കോം സർക്കിളുകളിലും ഘട്ടം ഘട്ടമായി നിർത്തലാക്കിയ എയർടെൽ പകരം 155 രൂപയുടെ പ്ലാൻ അടിസ്ഥാന പ്ലാനാക്കി അവതരിപ്പിച്ചു. 99 രൂപയുടെ പ്ലാൻ നിർത്തലാക്കിയതോടെ നിലവിലുണ്ടായിരുന്ന 155 രൂപയുടെ പ്ലാൻ അടിസ്ഥാന പ്ലാൻ ആയി മാറി. എന്നാൽ എയർടെൽ നടത്തിയതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണമാണ് ഇപ്പോൾ വിഐ നടത്തിയിരിക്കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകളാൽ പ്രതിസന്ധിയിലായ വിഐക്ക് വരുമാനം കണ്ടെത്താൻ പരീക്ഷണങ്ങൾ നടത്തിയേ മതിയാകൂ. വാലിഡിറ്റിയിൽ മാത്രമാണ് വിഐ വെട്ടിക്കുറയ്ക്കൽ നടത്തിയിരിക്കുന്നത്. 99 രൂപയുടെയും 128 രൂപയുടെയും പ്ലാനുകളിലെയും മറ്റ് ആനുകൂല്യങ്ങൾ എല്ലാം പഴയപടി നിലനിർത്തിയിട്ടുണ്ട്. എങ്കിലും വിഐ വരിക്കാരെ പ്രകോപിപ്പിക്കാൻ ഈ മാറ്റം ധാരാളമാണ് എന്നാണ് വിലയിരുത്തൽ.
വിഐയുടെ ഈ മാറ്റം മുകേഷ് അംബാനിക്ക് എങ്ങനെ സന്തോഷത്തിന് വക നൽകുന്നു എന്ന് സംശയിക്കുന്നവർ ഉണ്ടാകാം. രണ്ട് വിധത്തിലാണ് ഇത് അംബാനിയുടെ ജിയോയ്ക്ക് സഹായകമായി മാറുക. ആദ്യത്തേത് പ്ലാൻ മാറ്റത്തിൽ പ്രതിഷേധിച്ച് വരിക്കാർ വിഐ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഏറ്റവുമധികം വരിക്കാർ കൊഴിഞ്ഞുപോകുന്നത് വിഐയിൽ നിന്നാണ്.
ഇതിൽ ഭൂരിഭാഗം പേരും വന്നെത്തുന്നത് ജിയോയിലേക്കാണ്. അതിനാൽത്തന്നെ പ്ലാൻ മാറ്റത്തിൽ പ്രതിഷേധിച്ച് വിഐ വിടുന്നവരും ജിയോയിലേക്ക് എത്തിപ്പെടും. 5ജി സേവനങ്ങൾ കൂടുതൽ ഇടങ്ങളിൽ അവതരിപ്പിച്ചതിലൂടെ കൂടുതൽ വരിക്കാരെ നേടാനുള്ള അവസരം ജിയോ ഒരുക്കിയിട്ടുണ്ട്. വിഐ നിരക്ക് വർധിപ്പിച്ച സ്ഥിതിക്ക് വേണമെങ്കിൽ അതിനെ അടിസ്ഥാനമാക്കിയുള്ള നിരക്കുവർധന നടത്താം എന്നതാണ് ജിയോയ്ക്കുള്ള രണ്ടാമത്തെ നേട്ടം.


Click it and Unblock the Notifications








