കുറച്ചുകൂടി സമയം തരണം, എല്ലാം ശരിയാക്കാം! 5ജി ലോഞ്ച്: കേന്ദ്രത്തോട് അഭ്യർഥനയുമായി വിഐയും അദാനിയും!
5ജി ആരംഭിക്കാൻ കൂടുതൽ സമയം തേടി വിഐയും അദാനി ഗ്രൂപ്പും കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിനെ (DoT) സമീപിച്ചതായി ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട്. 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള സമയപരിധി ഓഗസ്റ്റ് 16-ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടിനൽകണമെന്ന അഭ്യർഥനയുമായി ഇരുകമ്പനികളും സർക്കാരിനെ സമീപിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധികളാണ് വൊഡാഫോൺ ഐഡിയയുടെ 5ജി വ്യാപനത്തിന് വെല്ലുവിളിയുയർത്തുന്നത്. അതേസമയം അദാനി ഗ്രൂപ്പ് ക്യാപ്‌റ്റീവ് നെറ്റ്‌വർക്കുകൾക്കായി 26 GHz ബാൻഡിൽ 5G നെറ്റ്‌വർക്ക് വിന്യസിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ആറ് സർക്കിളുകളിലായി 212 കോടി രൂപയുടെ സ്‌പെക്‌ട്രം ആണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്.

ഈ സ്പെക്ട്രം ഉപയോഗിച്ച് അദാനി ഗ്രൂപ്പിന് ഒരു പ്രത്യേക പ്രദേശത്ത് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യാനോ തങ്ങളുടെ എയർപോർട്ടുകളും തുറമുഖങ്ങളും തമ്മിൽ ബന്ധിപ്പിക്കാനോ ഡാറ്റ നെറ്റ്‌വർക്കുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. അതേസമയം, സമയം നീട്ടി ചോദിച്ച കമ്പനികളുടെ പേര് വെളിപ്പെടുത്താതെ രണ്ട് കമ്പനികൾ ഇത്തരത്തിൽ സമീപിച്ചിട്ടുണ്ടെന്ന് ടെലികോം സെക്രട്ടറി കെ രാജാരാമൻ ഫിനാൻഷ്യൽ എക്സ്പ്രസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരു കമ്പനികളുടെയും അഭ്യർഥന മന്ത്രാലയം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെക്ട്രം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ടെലിക്കോം ഓപ്പറേറ്റർമാർ മെട്രോ, നോൺ-മെട്രോ സർക്കിളുകളിൽ വാണിജ്യപരമായി 5G സേവനങ്ങൾ ആരംഭിക്കേണ്ടതുണ്ട്. ജിയോയും എയർടെലും ഇക്കാര്യത്തിൽ ഏറെ മുന്നിലാണ്. എന്നാൽ വിഐക്ക് മാത്രം ഇതുവരെ 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
എങ്കിലും ഡൽഹിയിലും പുനെയിലും പരീക്ഷണാടിസ്ഥാനത്തിൽ 5ജി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ വിഐ നടത്തുന്നുണ്ട്. 36 ടവർ സൈറ്റുകൾ ആണ് 5ജി പരീക്ഷണത്തിനായി വിഐ വിന്യസിച്ചിരിക്കുന്നത്. 5ജി ഉപകരണ നിർമ്മാതാക്കളുമായി കരാറിലെത്തി, ഓർഡർ നൽകാൻ കഴിഞ്ഞാൽ വാണിജ്യാടിസ്ഥാനത്തിൽ 5ജി വ്യാപനം നടത്താൻ വിഐക്കും കഴിയും.
2022 ലെ 5ജി ലേലത്തിന്റെ കരാർ പ്രകാരം, സ്പെക്‌ട്രം നേടിയ ഒരു ടെലിക്കോം കമ്പനി 52 ആഴ്‌ചയ്‌ക്കുള്ളിൽ മൂന്ന് മെട്രോ നഗരങ്ങളിലും (നഗരത്തിന്റെ ഏത് പ്രദേശത്തും) 22 ടെലികോം സർക്കിളുകളിൽ ഒരു ഏരിയയിലെങ്കിലും 5ജി പുറത്തിറക്കണം. ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ 5ജി സേവനങ്ങൾ അവതരിപ്പിക്കാനുള്ള അവകാശം ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികൾ മാത്രമാണ് സ്വന്തമാക്കിയത്.
ഇതിൽ ജിയോയും എയർടെലും നിബന്ധനകൾ പാലിച്ച് 5ജി വ്യാപനത്തിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ഫണ്ട് കണ്ടെത്താൻ കഴിയാഞ്ഞ വിഐ മാത്രമാണ് അവശേഷിക്കുന്നത്. 5ജി സ്പെക്ട്രം വിതരണം ചെയ്ത് സർക്കാർ മുന്നോട്ടുവച്ച ഈ നിബന്ധന പാലിക്കാൻ വിഐയും ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം പിഴ അടയ്‌ക്കേണ്ടി വരികയും 5ജി സേവനങ്ങൾ ആരംഭിക്കാൻ ലഭിച്ച സ്പെക്ട്രം സർക്കാരിന് തിരികെ നൽകേണ്ടിവരികയും ചെയ്യും.
വ്യാപകമായി 5ജി ആരംഭിക്കാൻ ശേഷിയില്ലെങ്കിലും നിബന്ധന പാലിക്കാൻ നിശ്ചിത എണ്ണം സർക്കിളുകളിലെങ്കിലും 5ജി സേവനങ്ങൾ ആരംഭിക്കാൻ വിഐ പരിശ്രമിക്കുകയാണ്. കരാർ റദ്ദായി സ്പെക്ട്രം തിരിച്ചു നൽകേണ്ട അവസ്ഥ ഏത് വിധേനയും ഒഴിവാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ അഭ്യർഥന. ഇക്കാര്യത്തിൽ സർക്കാർ എന്ത് തീരുമാനം എടുക്കും എന്നതും നിർണായകമാണ്.

അതേസമയം 5ജി അവതരിപ്പിക്കുന്നതിലെ കാലതാമസം വിഐയുടെ വരിക്കാരുടെ വൻ തോതിലുള്ള കൊഴിഞ്ഞുപോക്കിന് കാരണമാകും എന്ന് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ജിയോയുടെയും എയർടെലിന്റെയും വർധിച്ചുവരുന്ന 5ജി കവറേജ് വിഐയുടെ പോസ്റ്റ് പെയ്ഡ് വരിക്കാരെ ആകർഷിക്കുമെന്നും അവർ ഈ കമ്പനികളിലേക്ക് പോകുമെന്നും BoFA സെക്യൂരിറ്റീസ് പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ്‌പെയ്ഡ് മൊബൈൽ സേവന ദാതാവാണ് വിഐ എന്നകാര്യം ഇവിടെ എടുത്ത് പറയേണ്ടതുണ്ട്. അത്രപെട്ടെന്ന് നേടിയെടുക്കാൻ കഴിയാത്ത ഒരു നേട്ടമാണിത്. എന്നാൽ 5ജിയുടെ അഭാവം ഇവിടെ വിഐക്ക് തിരിച്ചടിയാകുമെന്നാണ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നത്. ജിയോയുടെ 5G സിഗ്നൽ ഇതിനകം 90% സെൻസസ് നഗരങ്ങളിൽ എത്തിക്കഴിഞ്ഞതായി FY24ന്റെ ആദ്യ പാദത്തിൽ, ആർഐഎൽ റിപ്പോർട്ട് ചെയ്തിരുന്നു.


Click it and Unblock the Notifications








