ഫ്ലിപ്കാർട്ട് ഇനി വാൾമാർട്ടിന് സ്വന്തം; വാങ്ങിയത് 77% ഷെയറുകൾ
അങ്ങനെ ഏറെ കാലമായി നിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിട. അവസാനം അമേരിക്കൻ റീടൈൽ കമ്പനി വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ വാങ്ങാൻ ഒരുങ്ങുന്നു. വാങ്ങുക എന്ന് പറയുബോൾ 77 ശതമാനത്തോളം ഓഹരികൾ വാങ്ങി ഏകദേശം പൂർണമായും തന്നെ കമ്പനിയെ തങ്ങളുടെ അധീനതയിലാക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഒരുപാട് നാളായി ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് വാങ്ങാൻ പോകുകയാണ് എന്ന അഭ്യൂഹങ്ങൾ കേട്ടിട്ടുണ്ടായിരുന്നു.

വാൾമാർട്ടിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വാങ്ങലാണ് ഇത്. മൊത്തം 16 ബില്ല്യൺ ഡോളറിനാണ് ഇത്രയും കമ്പനി വാങ്ങിയിരിക്കുന്നത്. ഇന്ത്യൻ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ലിപ്കാർട്ടിന് മൊത്തം 20.8 ബില്ല്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. കമ്പനി തുടങ്ങി ഇപ്പോൾ 11 വർഷമായി. ഈ കാലയളവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര സ്ഥാപനമായി വളരാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. മികച്ച ഓഫറുകളും ഉൽപ്പന്നങ്ങളും നൽകി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിൽ എന്നും കമ്പനി മുമ്പിലായിരുന്നു.
2007 ൽ സച്ചിൻ ബൻസാൽ, ബിന്നി ബൻസാലുമായി ചേർന്നാണ് ഫ്ലിപ്കാർട്ട് തുടങ്ങിയത്. ഈ ഇടപാടിന് ശേഷം രണ്ടുപേരും കമ്പനിയിൽ നിന്നും ഒഴിയും. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് എന്ന സ്ഥാപനവും തങ്ങളുടേതായ 20 ശതമാനം ഓഹരി വിറ്റൊഴിയുന്നതോടെ സ്ഥാനങ്ങൾ ഒഴിയും.
80 നു അടുത്ത് വിഭാഗങ്ങളിലായി 8 മില്ല്യൺ ഉല്പന്നങ്ങളാണ് കമ്പനി വിൽക്കുന്നത്. മൊത്തം 100 മില്യണിന് മേലെ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ ഫ്ലിപ്കാർട്ടിനുണ്ട്. ഏതായാലും ഈയൊരു ഇടപാട് വാൾമാർട്ട് കമ്പനിയെ സംബന്ധിച്ചെടുത്തോളം ആമസോണിന് കൊടുക്കാവുന്ന ഏറ്റവും വലിയ പണിയാണ്. ഈയൊരു കൈമാറ്റം ഇന്ത്യയിൽ ഏറെ ക്ഷീണം ചെയ്യുക ആമസോണിനായിരിക്കും എന്ന് തീർച്ച.
ഇന്ത്യൻ ഇ കോമേഴ്‌സ് വിപണിയിലേക്കുള്ള വാൾമാർട്ടിന്റെ പ്രവേശനത്തിന് ഏറ്റവും നല്ല ഉപാധി തന്നെയാണ് ഈ ഇടപാട് എന്ന് നിസ്സംശയം പറയാം. അതുപോലെ മറ്റാരെയും പോലെ തന്നെ വാൾമാർട്ടിനും അറിയാം, ഇന്ത്യ ഓൺലൈൻ വ്യാപാരത്തിന് പറ്റിയ ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണെന്ന കാര്യവും. ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കുക വഴി കമ്പനിക്ക് തങ്ങളുടെ ഉത്പന്നങ്ങൾ കൂടെ ഇത് വഴി ഇന്ത്യയിൽ എത്തിക്കാനും ഒപ്പം തങ്ങളുടെ മറ്റു സംരംഭങ്ങൾ കൂടെ ഇന്ത്യയിൽ തുടങ്ങാനും ഇത് സഹായകമാകും എന്നും തീർച്ച.


Click it and Unblock the Notifications








