ഉള്ള് തകർന്ന വയനാടിന്റെ ശബ്ദമാകാൻ എയർടെൽ; സൗജന്യമായി അൺലിമിറ്റഡ് ടോക്ടൈമും ഡാറ്റയും നൽകും!
ഒറ്റ രാത്രികൊണ്ട് ഇന്ത്യയുടെയാകെ നൊമ്പരമായി മാറിയിരിക്കുകയാണ് വയനാട്. മേപ്പാടി ഗ്രാമ പഞ്ചായത്തിലുള്ള മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ ഇതിനകം 205 പേർ മരിച്ചു എന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. കാണാതായ നിരവധി പേർക്കായി തിരച്ചിൽ പുരോഗമിക്കുന്നു. ഒരുപാടു ജീവനുകളുടെ സ്വപ്നങ്ങൾക്കും ജീവിതത്തിനും മുകളിലേക്ക് മരണത്തിന്റെ പുതപ്പ് വലിച്ചിടും പോലെ, കുത്തിയൊലിച്ച് എത്തിയ മലവെള്ളം കല്ലും ചെളിയും പാറയും കൊണ്ട് പ്രദേശത്തെ മൂടിയിരിക്കുന്നു. ഇതിനടിയിൽനിന്ന് ആളുകളെ കണ്ടെത്താനും രക്ഷപ്പെട്ടവരെയും പരുക്കേറ്റവരെുമൊക്കെ സഹായിക്കാനുമുള്ള പരിശ്രമത്തിലാണ് കേരളം. കേരളത്തിന്റെ നാനായിടങ്ങളിൽ നിന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വ്യക്തികളിൽനിന്നും നന്മയും സഹജീവിസ്നേഹവുമുള്ള മനുഷ്യരുള്ള എല്ലായിടങ്ങളിൽ നിന്നും വയനാടിന് സഹായം എത്തിക്കൊണ്ടിരിക്കുന്നു.
കേരളം ഇതുവരെ നേരിട്ടതിൽ ഏറ്റവും വലിയ ദുരന്തം എന്ന് പറയാവുന്ന തരത്തിൽ ഭീകരമായ അവസ്ഥ നിലനിൽക്കുന്ന വയനാടിന് പല കോണുകളിൽ നിന്നും സഹായം എത്തുന്നുണ്ട്. ഇപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെലും തങ്ങളാൽ കഴിയും വിധം പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്ന ഒരു സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നു.

പ്രദേശത്തെ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് സൗകര്യവും നിശ്ചിത ജിബി ഡാറ്റയും വാഗ്ദാനം ചെയ്തും എയർടെലിന്റെ കേരളത്തിലെ 52 റീട്ടെയിൽ സ്റ്റോറുകളും ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണ കേന്ദ്രങ്ങളാക്കിമാറ്റിക്കൊണ്ടുമാണ് എയർടെൽ കേരളത്തിനൊപ്പം വയനാടിനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. റീച്ചാർജ് ചെയ്യാൻ കഴിയാതിരുന്ന എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് മൂന്ന് ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസും 1ജിബി ഡാറ്റയും ലഭിക്കും.
അതേപോലെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് തുടർച്ചയായ മൊബൈൽ സേവനം ഉറപ്പാക്കാൻ എയർടെൽ ബിൽ പേയ്‌മെൻ്റ് സമയപരിധി 30 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. ബിൽ അടയ്ക്കാത്ത എയർടെൽ വരിക്കാർക്ക് തുടർന്നും സേവനങ്ങൾ ലഭ്യമാകും. അതേപോലെ എയർടെലിന്റെ റീട്ടെയിൽ സ്റ്റോറുകളിൽ എത്തിക്കുന്ന സാധനങ്ങൾ ശേഖരിച്ച് വയനാട്ടിലെ ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നതിനായി പ്രാദേശിക ഭരണകൂടത്തിന് കൈമാറുമെന്നും എയർടെൽ അറയിച്ചിട്ടുണ്ട്.

എയർടെലിന്റെ ഈ സഹായ വാഗ്ദാനം ഈ വൻ പ്രകൃതി ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ടു നിൽക്കുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും രക്ഷാപ്രവർത്തനത്തിനുമൊക്കെ ഏറെ സഹായിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മറ്റ് ടെലിക്കോം കമ്പനികളും മാതൃകാപരമായ എയർടെൽ നടപടി പിന്തുടർന്ന് സഹായ വാഗ്ദാനവുമായി രംഗത്തെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ദുരന്തത്തിന് തൊട്ടുപിന്നാലെ വയനാടിനെ സഹായിക്കാൻ നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. ആദ്യം സഹായം വാഗ്ദാനം ചെയ്തവരിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ആണ് പ്രധാനി. പിന്നാലെ കർണാടകയും സഹായം വാഗ്ദാനം ചെയ്തു. ദുരന്തത്തിന്റെ തീവ്രത മനസിലാക്കി സുമനസുകളായ നിരവധി പേർ സഹായ വാഗ്ദാനവുമായി രംഗത്ത് എത്തുന്നുണ്ട്.
തമിഴ് ചലച്ചിത്ര നടൻ വിക്രം 20 ലക്ഷം രൂപ വയനാടിന് സഹായധനമായി കൈമാറിയിട്ടുണ്ട്. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമൻ, വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പ് എന്നിവർ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കെഎസ്എഫ്ഇ അഞ്ച് കോടി രൂപയും കാനറാ ബാങ്ക് ഒരു കോടി രൂപയും കെഎംഎംഎൽ 50 ലക്ഷം രൂപയും വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപയും വയനാടിന് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ നടന്ന മേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.


Click it and Unblock the Notifications







